ശീരാമന് ശൈവചാപം കാണാന്‍ ആഗ്രഹമുണ്ടെന്ന് വിശ്വാമിത്രന് അറിയിച്ചയുടന്‍ ജനകന് മന്ത്രിപ്രവരനോട് വില്ലുകൊണ്ടുവരാന്‍ കല്പിച്ചു. കൂറ്റന്മാരും ശക്തരുമായ അയ്യായിരംപേര്‍ ചേര്‍ന്ന് വില്ലു സൂക്ഷിച്ചിരുന്ന എട്ടു ചക്രങ്ങളുള്ള വണ്ടി പ്രയാസപ്പെട്ടു തള്ളിക്കൊണ്ടുവന്നു. അതില്‍ വച്ചിരുന്ന ഇരുമ്പു പെട്ടിതുറന്നപ്പോള്‍ ചന്ദനം, മാല തുടങ്ങിയവകൊണ്ട് അലങ്കരിച്ചിരിക്കുന്ന ശൈവചാപം രാമലക്ഷ്മണന്മാര് കണ്ടു.
ത്രയംബകം എന്നും സുനാഭം എന്നുംപേരുള്ള ഈ വില്ല് ത്രിപുരന്മാരെ വധിക്കുന്നതിനായി വിശ്വകര്‍മ്മാവു നിര്‍മ്മിച്ചു ശിവനു നല്‍കിയതാണ്. ഇതോടൊപ്പം നിര്‍മ്മിച്ച മറ്റൊരു ചാപമാണ് ശാര്‍ങ്ഗം. അതു വിഷ്ണുവിനു നല്കി. ത്രിപുരദഹനം കഴിഞ്ഞ് ശിവന് വില്ലു സൂക്ഷിച്ചുവച്ചു. ദക്ഷന്റെ യാഗം മുടക്കുവാന്‍ എത്തിയ ശിവന് ഈ വില്ലു കുലച്ചിട്ട് ദേവന്മാരോട് പറഞ്ഞു: ”ഹേ ദേവന്മാരെ ഈ യാഗത്തില്‍ എനിക്കു നല്കേണ്ടതായ അംശം നല്കാത്തതിനാല് ഞാനീ വില്ലുകൊണ്ട് നിങ്ങളുടെയൊക്കെ ശിരസ്സു ഛേദിക്കാന്‍ പോകുന്നു.
” ഭയന്നുപോയ ദേവന്മാര് ശിവനെ സ്തുതിക്കുകയും സന്തോഷിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു. ശിവന് സന്തുഷ്ടനായി വില്ല് മഹാത്മാക്കളായ ദേവന്മാര്ക്കു നല്കി. അവരെല്ലാവരും ചേര്‍ന്ന് വില്ലു സൂക്ഷിച്ചുവയ്ക്കാന്‍ ദേവരാതന് എന്ന ശിവഭക്തനായ ജനകരാജാവിനെ ഏല്പിച്ചു. അങ്ങനെ മിഥിലയിലെത്തിയ ഈ വില്ലിനെ തലമുറതലമുറയായി സൂക്ഷിച്ചുവച്ച് പൂജിച്ചുവരുന്നു. തനിക്കു ലഭിച്ച ശാര്‍ങ്ഗം വിഷ്ണു തന്റെ ഭക്തനായ ഋചീകനു സമ്മാനിച്ചു. ഋചീകനില്‍ നിന്നു ജമദഗ്നിക്കും തുടര്‍ന്ന് പുത്രനായ പരശുരാമനനും കിട്ടി.
സീതയ്ക്കു വിവാഹപ്രായമായപ്പോള്‍ ഒരു വീരനു മാത്രമേ നല്കുകയുള്ളുവെന്ന് ജനകന് നിശ്ചയിച്ചു.
അനേകം രാജാക്കന്മാര് വന്ന് വില്ലൊന്നുയര്‍ത്താന്‍പോലും കഴിയാതെ നാണംകെട്ടു സ്ഥലം വിട്ടു. ചിലര്‍ യുദ്ധം ചെയ്യാന്‍ മുതിര്‍ന്നു. അവരെയൊക്കെ മിഥിലാസൈന്യം പരാജയപ്പെടുത്തുകയും ചെയ്തു. ഈ വില്ലു കുലയ്ക്കുന്ന ആളിനു മാത്രമേ സീതയെ നല്‍കുകയുള്ളൂ എന്നു ജനകന് നിശ്ചയിക്കാന്‍ ചില കാരണങ്ങളുണ്ട്. നാരദന്റെ ഉപദേശമാണ് ഒരു കാരണം. ഒരുദിവസം മിഥിലയിലെത്തിയ നാരദമഹര്‍ഷി ജനകനോടു പറഞ്ഞു
”നിന്റെ മകളായ സീതയുടെ സത്യം അറിയിക്കാനാണ് ഞാന്‍ വന്നത്. പരമാത്മാവായ ഭഗവാന് നാരായണന്, ബ്രഹ്മാവ്, ദേവേന്ദ്രന് തുടങ്ങിയവരുടെ അപേക്ഷപ്രകാരം രാവണനെ നിഗ്രഹിക്കാനായി സൂര്യവംശത്തില്‍ മനുഷ്യനായി അവതരിച്ചിരിക്കുന്നു. യോഗേശനായ ഭഗവാന് മനുഷ്യനായി വന്നപ്പോള്‍ യോഗമായാദേവി അയോനിജയായി നിന്റെ ഗൃഹത്തില്‍ വന്നു പിറന്നിരിക്കുന്നു. ഇവളെ ശ്രീരാമനു വിവാഹം കഴിച്ചുകൊടുക്കണം.” സീതയെ രാമനെങ്ങനെ നല്‍കും എന്നാലോചിക്കുമ്പോഴാണ് ഒരുദിവസം ജനകന് ഒരത്ഭുത സംഭവം കണ്ടത്.
രാജകുമാരിമാര്‍ നാലുപേരും ഉദ്യാനത്തില്‍ പന്തുകളിക്കുകയായിരുന്നു.
അടിച്ചു തെറിപ്പിച്ച പന്ത് കൊട്ടാരത്തിനു സമീപം ശൈവചാപം സൂക്ഷിക്കുന്ന മുറിയില്‍ ചെന്നുവീഴാനിടയായി. ജനകനോ സുമേധാരാജ്ഞിയോ അല്ലാതെ മറ്റാരും ആ മുറിയില്‍ കയറാറില്ല. പന്തനേ്വഷിച്ച് സീതാദേവി ആ മുറിയില്‍ കടന്നു. പന്ത് ചാപം സൂക്ഷിക്കുന്ന പെട്ടിയുടെ അടിയിലേക്ക് ഉരുണ്ടുപോയിരുന്നു. സീത നിഷ്പ്രയാസം പെട്ടി നീക്കി പന്ത് പുറത്തെടുത്തു. അയ്യായിരം ശക്തരായ ഭടന്മാര് വിചാരിച്ചാലേ അതൊന്നനക്കാന്‍ കഴിയുകയുള്ളൂ. സീത പന്തെടുക്കുന്നതു കണ്ട ജനകന് ഇവള് സാധാരണ മനുഷ്യകന്യകയല്ലെന്നും ദിവ്യാവതാരമാണെന്നും ബോദ്ധ്യമായി.
മറ്റൊരുദിവസം ഉദ്യാനത്തില്‍ രാജകുമാരിമാര്‍ പൂ പറിക്കുകയായിരുന്നു. ഉയര്‍ന്ന ഒരു മരക്കൊമ്പില്‍ ഒരു പൂങ്കുല കണ്ടു. മരത്തില്‍ കയറാതെ പൂവൊന്നും കൊഴിയാതെ അതെങ്ങനെ പറിച്ചെടുക്കും. സീത ഒരു വില്ലെടുത്തുകൊണ്ടുവന്ന് കുലച്ച് ബാണം തൊടുത്ത് ഒരു കേടുമില്ലാതെ പൂങ്കുല പറിച്ചെടുത്തു. സീതയുടെ അസ്ത്രപ്രയോഗ സാമര്‍ത്ഥ്യം ജനകന് ശ്രദ്ധിച്ചു. അവള്‍ക്ക് അനൂരൂപനായ വരന് അസ്ത്രവിദ്യയില്‍ നിപുണനായിരിക്കണമെന്ന് അന്ന് ജനകന് നിശ്ചയിച്ചു. അപ്പോഴാണ് നാരദന്റെ വരവും ദേവരഹസ്യം വെളിപ്പെടുത്തലുമുണ്ടാകുന്നത്. ശൈവചാപമെടുത്തു കുലയ്ക്കുന്ന വീരനേ സീതയെ നല്‍കുകയുള്ളൂ എന്നു പ്രഖ്യാപിക്കാന്‍ ഇതൊക്കെയാണ് കാരണം.
..തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: