കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുണ്ടക്കയം വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് അടച്ച് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി സ്ഥാപിച്ച ഗേറ്റ് അടിയന്തരമായി നീക്കം ചെയ്യാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇവിടേയ്ക്ക് വരുന്ന വാഹനങ്ങളില്‍ നിന്നും ട്രാവന്‍കൂര്‍ കമ്പനി പിരിക്കുന്ന ടോള്‍ അടിയന്തരമായി അവസാനിപ്പിക്കാനും കമ്മീഷന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഉത്തരവ് നടപ്പിലാക്കി ഒരു മാസത്തിനകം കളക്ടര്‍ വിശദീകരണം സമര്‍പ്പിക്കണം. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മേല്‍നടപടികള്‍ സ്വീകരിക്കാനും കമ്മീഷന് അംഗം ആര്. നടരാജന് നിര്‍ദ്ദേശിച്ചു.
വള്ളിയാങ്കാവ് സ്വദേശി സോമന് വടക്കേക്കരയും മറ്റുള്ളവരും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 21.75 ഏക്കര്‍ സ്ഥലത്താണ് വള്ളിയാങ്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാല്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. 1261.42 ഏക്കറിന് മാത്രമാണ് കമ്പനിക്ക് പട്ടയമുള്ളത്. പട്ടയം ഉടമസ്ഥാവകാശമല്ലെന്ന് കമ്മീഷന് അംഗം. ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: