കാസര്‍കോട്: കാസര്‍കോട് കോട്ടയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് 2009 മുതല്‍ നടന്നിട്ടുള്ള സംഭവങ്ങളെക്കുറിച്ച് സമഗ്രമായ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോട്ടയുള്‍പ്പെടുന്ന അഞ്ചര ഏക്കര്‍ ഭൂമിക്ക് ഉടമസ്ഥാവകാശമുന്നയിക്കുന്ന സജിസെബാസ്റ്റ്യന്‍ കേരളകോണ്‍ഗ്രസ് മാണിവിഭാഗം ജില്ലാ സെക്രട്ടറിയും, ഗോപിനാഥന് നായര്‍ സിപിഎമ്മിന്റെയും, കൃഷ്ണന് നായര്‍ സിപിഐയുടെയും പ്രാദേശിക നേതാക്കന്മാരുമാണ്.
കോടികള്‍ വിലമതിക്കുന്ന കോട്ടയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്കി കൊണ്ട് ലാന്റ് റവന്യു കമ്മീഷണറായിരുന്ന ടി.ഒ.സൂരജ് ഇറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കണം. 2009 ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് നിയമങ്ങള്‍ മറികടന്നാണ് ഭൂനികുതി വാങ്ങിയത്. സബ്കോടതിയും, ഹൈക്കോടതിയും അപ്പലറ്റ് അതോറിറ്റിയും കോട്ട നില്ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് വിധി പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. 2009 ല്‍ കോട്ട ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ അനന്തരാവകാശികളാണെന്ന് പറഞ്ഞ് അപേക്ഷ നല്കിയവരില് നിന്ന് മണിക്കൂറുകള്‍ക്കകം യാതൈാരു രേഖയും പരിശോധിക്കാാതെ തന്നെ റവന്യൂ വകുപ്പ് നികുതി സ്വീകരിച്ചത് ഈ അവിശുദ്ധ കൂട്ട് കെട്ടിന്റെ ഫലമാണെന്നും ബിജെപി ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നു പേരുടെയും ഉന്നത തലത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമാണ് ഭൂനികുതി സ്വീകരിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. രശീതി കിട്ടി ദിവസങ്ങള്‍ക്കകം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജന്മാവകാശം രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ജന്മാവകാശം നിഷേധിച്ച് വിധി പ്രസ്താവിച്ച കോട്ടയുടെ ഭൂമിക്ക് നികുതി സ്വീകരിച്ചതിന് പിന്നില്‍ വന്‍ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്.
അന്ന് ജില്ലാ കളക്ടര്‍ ആയിരുന്ന ആനന്ദ് സിംഗിന്റെ ഉത്തരവിന് എതിരായി ടി.ഒ.സൂരജ് വിധി പുറപ്പെടുവിക്കാന്‍ കാരണം ധനമന്ത്രി കെ.എം മാണിയുടെ സ്വാധീനമാണ്. അതിനാല്‍ മാണിക്കെതിരെയും അന്വേഷണം നടത്തണം. ചരിത്ര പ്രാധാന്യമുള്ള സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: