കോട്ടയം: എന്‍എസ്എസ് ആസ്ഥാനത്തുനിന്നും ചലച്ചിത്രതാരം സുരേഷ്ഗോപിയെ ഇറക്കിവിട്ട ജനറല്‍ സെക്രട്ടറിയുടെ നടപടിയില്‍ സമുദായാംഗങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി.
ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം ഇങ്ങനെ. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ബജറ്റ് സമ്മേളനങ്ങളില്‍ സംസ്ഥാന തലത്തില്‍ നിയമാനുസരണം തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറു പ്രതിനിധികള്‍ക്കും സമ്മേളനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവ സാന്നിദ്ധ്യം വഹിച്ചിരുന്ന സിനിമാനടന് സുരേഷ്ഗോപിയുടെ അനുവാദം കൂടാതെ സഭയിലേക്കുള്ള കടന്നുവരവ് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അദ്ദേഹം എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനുള്ള അനുവാദം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുഖേന ചോദിച്ചു. അതിനുള്ള അനുവാദം നല്‍കുകയും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് സഭാ നടപടികള്‍ക്കിടയില്‍ മുന്നറിയിപ്പോ അനുവാദമോ കൂടാതെ ജനറല്‍ സെക്രട്ടറിയുടെ ഇരിപ്പിടത്തിനു മുന്നില്‍ അദ്ദേഹം എത്തിയത്. ഇത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായതിനാലും ഇതിന്റെ പിന്നില്‍ എന്തോ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് തോന്നിയതിനാലും, എന്‍എസ്എസിന് പ്രത്യകിച്ച് രാഷ്ട്രീയ ബന്ധങ്ങളില്ലാത്തതിനാലും ഇന്നത്തെ ദിവസം ഈ സന്ദര്‍ശനം ശരിയായില്ല, അതിഷ്ടമായില്ല എന്ന് ജനറല്‍ സെക്രട്ടറി പറയാനിടയായി.
മറുപടിയൊന്നും പറയാതെ സുരേഷ് ഗോപി മടങ്ങിപ്പോകുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി സഭയെ ബോദ്ധ്യപ്പെടുത്തുകയും സഭാംഗങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ നടപടിയെ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. എന്‍എസ്എസ് ആസ്ഥാനത്തുനിന്നും സുരേഷ്ഗോപിയെ ഇറക്കിവിട്ടുവെന്നും അപമാനിച്ചുവെന്നും മററും നടക്കുന്ന കുപ്രചരണങ്ങള്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സൃഷ്ടയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ കരയോഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് തടയിടാനാണ് പ്രസ്താവനയെന്ന് കരുതുന്നു.മാസങ്ങള്‍ക്കു മുമ്പ് ബാലകൃഷ്ണപിള്ള പ്രശ്നത്തില്‍ മാണിയെ അനുകൂലിക്കുകയും പിള്ളയെ അവഗണിക്കുകയും ചെയ്തപ്പോള്‍ കരയോഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ കരയോഗങ്ങള്‍ ശക്തമായി പ്രതിഷേധമുയര്‍ത്തി. നവമാദ്ധ്യമങ്ങളിലൂടെയും സമുദായാംഗങ്ങള്‍ പരസ്യമായി രംഗത്തുവന്നതും കൂടുതല്‍ കരയോഗങ്ങള്‍ പരസ്യമായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതും നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന തിരിച്ചറിവുമാണ് പ്രസ്താവനയുമായി രംഗത്തുവരാന്‍ ജനറല്‍ സെക്രട്ടറിയെ പ്രേരിപ്പിച്ചത്.
സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. പല കരയോഗങ്ങളും പ്രതിഷേധ പ്രമേയങ്ങള്‍ പാസാക്കി. മാസത്തിലെ ആദ്യത്തെയും രണ്ടാമത്തെയും ഞായറാഴ്ചകളിലാണ് മിക്ക കരേയോഗങ്ങളും ചേരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കരയോഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന മുന്നറിവിനെത്തുടര്ന്നാണ് ഇപ്പോള്‍ കരയോഗങ്ങളെ തണുപ്പിക്കാനായി വിശദീകരണവുമായി ജനറല്‍ സെക്രട്ടറി രംഗത്തെത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: