സാന്റിയാഗോ: ഒരുമാസത്തോളം നീണ്ടുനിന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കൊടിയിറക്കം. നാളെ പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ആതിഥേയരായ ചിലിയും ഏറ്റുമുട്ടുന്നതോടെയാണ് ലാറ്റിനമേരിക്കന്‍ മാമാങ്കത്തിന് തിരശ്ശീല വീഴുക.
ചിലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെറുവിനെയും അര്‍ജന്റീന ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാഗ്വെയെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 2007നുശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടക്കുന്നത്. മറുവശത്ത് ചിലി 28 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച രാജ്യമെന്ന ബഹുമതി അര്‍ജന്റീനക്ക് സ്വന്തം. ഇത് അവരുടെ 27-ാം ഫൈനലാണ്. മുന്‍പ് കളിച്ച 26 കളികളില്‍ 14 തവണയാണ് അവര്‍ കിരീടം ചൂടിയിട്ടുള്ളത്. ഇത്തവണ ജയിച്ചാല്‍ 15-ാം കിരീടമാവും. അങ്ങനെയായാല്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഉറുഗ്വെയ്ക്കൊപ്പമെത്താനും അര്‍ജന്റീനക്ക് കഴിയും. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ടു. 1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993 എന്നീ ചാമ്പ്യന്ഷിപ്പുകളിലായിരുന്നു കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കോപ്പ കിരീടത്തിലേക്ക് അര്‍ജന്റീനക്ക് നാളത്തെ ഒരു കളി മാത്രം.
അതേസമയം നാല് തവണ ഫൈനലില്‍ കടന്നിട്ടും കിരീടം നേടാന്‍ കഴിയാത്തതിന്റെ ദുഃഖം തീര്‍ക്കുകയാണ് ഇത്തവണ ചിലിയുടെ ലക്ഷ്യം. ആതിഥേയരെന്ന മുന്‍തൂക്കവും അവര്‍ക്കുണ്ട്. 28 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ചിലി കോപ്പയുടെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1955, 1956, 1979, 1987 എന്നീ വര്‍ഷങ്ങളിലാണ് അവര്‍ മുന്‍പ് ഫൈനലില്‍ കളിച്ചത്.
ഏറെക്കുറെ ആധികാരികമായാണ് ചിലിയുടെ ഇത്തവണത്തെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് മത്സരങ്ങൡ ഇക്വഡോറിനെ 2-0നും ബൊളീവിയയെ 5-0നും പരാജയപ്പെടുത്തിയ ചിലി മെക്സിക്കോയെ 3-3ന് സമനിലയില്‍ പിടിച്ചു. ക്വാര്‍ട്ടറില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-0നും സെമിയില്‍ പെറുവിനെ 2-1നും പരാജയപ്പെടുത്തിയായിരുന്നു ആതിഥേയരായ ചിലിയുടെ ഫൈനല്‍ പ്രവേശനം. അര്‍ജന്റീന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പരാഗ്വെയോട് 2-2ന് സമനില പാലിച്ചാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെയും അവസാന മത്സരത്തില്‍ ജമൈക്കയെയും 1-0ന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ കൊളംബിയയെ സഡന്‍ ഡത്തിനൊടുവില് 5-4ന് പരാജയപ്പെടുത്തി സെമിയിലെത്തി. സെമിയില്‍ ടൂര്‍ണമെന്റില്‍ അതുവരെ കാണാത്ത അര്‍ജന്റീനയെയായിരുന്നു മൈതാനത്ത് കണ്ടത്. മെസ്സിയും കൂട്ടരും തകര്‍ത്തുകളിച്ചതോടെ പരാഗ്വെ വലയില്‍ ആറ് തവണ അവര്‍ പന്തെത്തിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.
രണ്ട് ടീമുകളുടെയും മധ്യ-മുന്നേറ്റനിരകള്‍ തമ്മിലാണ് നാളത്തെ പ്രധാന പോരാട്ടം. അര്‍ജന്റീന മുന്നേറ്റനിയില് മെസ്സി-ഡി മരിയ-അഗ്യൂറോ തുടങ്ങിയവര്‍ കളത്തിലിറങ്ങുമ്പോള്‍ ചിലി നിരയില്‍ അര്‍ട്ടുറോ വിദാല്‍-എഡ്വേര്‍ഡോ വര്‍ഗാസ്-അലക്സി സാഞ്ചസ് തുടങ്ങിയവരും ഇറങ്ങും. ഇവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ഇരു പ്രതിരോധങ്ങളുടെയും പ്രധാന വെല്ലുവിളി. എന്നാല്‍ സെമിയില്‍ മെസ്സി പരാഗ്വെക്കെതിരായ അതേ പ്രകടനം പുറത്തെടുത്താല്‍ എത്ര ശക്തിയുള്ള പ്രതിരോധം ചിലി കെട്ടിപ്പൊക്കിയാലും അതെല്ലാം തകരുമെന്ന് ഉറപ്പ്.
പരാഗ്വെക്കെതിരെ അര്‍ജന്റീന നേടിയ ആറ് ഗോളുകളില്‍ അഞ്ചെണ്ണത്തിലും മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ക്ലബിന് കളിക്കുമ്പോള്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന മെസ്സി രാജ്യത്തിനായി അത് ആവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ഇതിന് മികച്ച പ്രതികാരമാണ് പരാഗ്വെക്കെതിരായ കളിയിലൂടെ മെസ്സി നല്‍കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയ അഗ്യൂറോയും കഴിഞ്ഞ കളിയില്‍ രണ്ട് ഗോളുകള്‍ നേടിയ ഡി മരിയയും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ സെമിയില്‍ പരാഗ്വെക്കെതിരെ പ്രകടനം അര്‍ജന്റീന ഫൈനലിലും ആവര്‍ത്തിച്ചാല്‍ ചിലി വിയര്‍ക്കുമെന്ന് തീര്‍ച്ച.
കരുത്തുറ്റ മധ്യനിരയും അര്‍ജന്റീനക്ക് സ്വന്തം. ഹാവിയര്‍ മഷെറാനോ, ഹാവിയര്‍ പാസ്തോറെ, ലൂക്കാസ് ബിഗ്ലിയ തുടങ്ങിയവരാണ് മധ്യനിരിയില്‍ കളി മെനയുക. മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി, എസീക്വല്‍ ഗാരി, പാബ്ലോ സബലേറ്റ തുടങ്ങിയ വര് പ്രതിരോധത്തിലുണ്ടെങ്കിലും അതിന് കെട്ടുറപ്പില്ല. ഇതാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയെ കുഴക്കുന്നത്. ഗോള്‍പോസ്റ്റിന് മുന്നില്ചോരാത്ത കൈകളുമായി കാവല്‍ നില്ക്കുന്ന സെര്‍ജിയോ റൊമേറോയുടെ പ്രകടനം ആശ്വാസം നല്‍കുന്നതാണ്. പ്രതിരോധം പിഴച്ചാലും വിദാലിനും കൂട്ടര്ക്കുംറൊമേറോയെ കീഴടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ടൂര്‍ണമെന്റില്‍ പരാഗ്വെ മാത്രമാണ് അര്‍ജന്റീന വല കുലുക്കിയ ടീം.
നാല് ഗോളുകളുമായി ടോപ്സ്കോറര്‍ സ്ഥാനത്തുനില്ക്കുന്ന എഡ്വേര്‍ഡോ വര്ഗാസിലും മൂന്ന് ഗോള്‍ നേടിയ അര്‍ട്ടുറോ വിദാലിലുമാണ് ചിലിയുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കിലും സൂപ്പര്‍താരം അലക്സി സാഞ്ചസും ചിലിക്ക് മുതല്‍ക്കൂട്ടാണ്. എപ്പോള്‍ വേണമെങ്കിലും മിന്നുന്ന ഫോമിലേക്ക് തിരിചെത്താന്‍ കെല്‍പ്പുള്ള താരമാണ് ആഴ്സണലിന്റെ അലക്സി സാഞ്ചസ്. എന്നാല്‍ ഇവരേക്കാളും അര്‍ജന്റീന പേടിക്കേണ്ടത് മറ്റൊരു പ്ലേമേക്കറെയാണ്.
ജോര്‍ജ് വാല്ഡിവിയയെ. കഴിഞ്ഞ എല്ലാ കളികളിലും ചിലിയുടെ കുതിപ്പിന് മിന്നില്‍ വാല്‍ഡിവിയയുടെ ബുദ്ധിയായിരുന്നു. അവരുടെ ഓരോ മുന്നേറ്റങ്ങളും തുടങ്ങുന്നത് വാല്‍ഡിവിയയുടെ കാലുകളില്‍ നിന്നാണ്. മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. ഗൊണ്‍സാലോ യാര സസ്പെന്ഷന് കാരണം കളിക്കാനിറങ്ങില്ലെങ്കിലും ഇസ്ല, ഗാരി മെഡല്‍, ജോസ് റോജാസ് തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കരുത്തരാണ്. ഗോള്‍വല കാക്കാന്‍ ക്ലോഡിയോ ബ്രാവോ എന്ന കരുത്തനും ഇറങ്ങുമ്പോള്‍ മത്സരഫലം പ്രവചിക്കുക സാധ്യമല്ല. എന്തായാലും ഒരു ഇടവേളക്കുശേഷം കിരീടം നേടാന്‍ അര്‍ജന്റീനയും കന്നി കിരീടം സ്വപ്നം കണ്ട് ചിലിയും ഇറങ്ങുമ്പോള്‍ മത്സരം ആവേശത്തിലേക്കുയരുമെന്ന് ഉറപ്പ്.
എന്നാല്‍ കണക്കുകള്‍ അര്‍ജന്റീനക്ക് അനുകൂലമാണ്. ഇരുടീമുകളും ഇതുവരെ കളിച്ച 84 കളികളില്‍ 56 എണ്ണത്തിലും വിജയം അര്ജന്റീക്കൊപ്പമായിരുന്നു. ആറെണ്ണം മാത്രമാണ് ചിലിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ച് കൡകളില്‍ നാലെണ്ണത്തിലും വിജയം അര്‍ജന്റീനക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: