പുരിയുടെ രാവുകള്‍ ഇപ്പോള്‍ നിദ്രാവിഹീനങ്ങളാണ്. ശ്രീജഗന്നാഥനുവേണ്ടിയുള്ള രഥങ്ങള്‍ പുരിയുടെ തെരുവീഥിയില്‍ അണിഞ്ഞൊരുങ്ങുകയാണ്. പ്രപഞ്ചത്തിന്റെ തേരൊരുക്കാനുള്ള ഭഗീരഥ പ്രയത്നമാണവിടെ. ജൂലൈ 18-നാണ് രഥോത്സവത്തിനു തുടക്കം.
റോഡില്‍ കുന്നുകൂടി കിടക്കുന്ന കൂറ്റന്‍ മരത്തടികള്‍. രഥം നിര്‍മ്മിക്കാന്‍ പാരമ്പര്യമായി അവകാശം ലഭിച്ചിട്ടുള്ള മരയാശാരിമാരും ശില്പികളും മാസങ്ങളായി പുരിയില്‍ തമ്പടിച്ച് രഥനിര്മാണത്തിലാണ്.മതഗ്രന്ഥങ്ങളില്‍ വിവക്ഷിക്കപ്പെട്ടിട്ടുള്ള അളവും തൂക്കവും തോതും മറ്റു മാനദണ്ഡങ്ങളും കടുകിട വ്യത്യാസമില്ലാതെ അവര്‍ പാലിക്കുന്നു. രഥത്തിന്റെ ഉയരവും നീളവും വീതിയുമെല്ലാം അവര്‍ക്ക് മനപ്പാഠമാണ്.
നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പുരി ഭക്തിസാന്ദ്രമാണ്. അമ്പലമണികള്‍ പുറപ്പെടുവിക്കുന്ന ഓങ്കാര നാദം, അന്തരീക്ഷത്തില്‍ പടരുന്ന സുഗന്ധധൂപം; മനസിന് ആശ്വാസദായകമായി വേദമന്ത്രധ്വനികള്‍; പുരിയെ ഉരുമ്മി കിടക്കുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുപോലും ഉയരുന്നത് പ്രണവ മന്ദ്രധ്വനികള്‍; ഇവയ്ക്കെല്ലാം പുറമെ അലകടല്‍പോലെ ഭക്തജനപ്രവാഹം, പുരിയുടെ വിശേഷണങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല. 365 ദിവസവുമുള്ള ഭക്തജനങ്ങളുടേയും സഞ്ചാരികളുടേയും നിലയ്ക്കാത്ത പ്രവാഹം പുരിയെ അലോസരപ്പെടുത്തുന്നുമില്ല.
കൂറ്റന്‍ മരത്തടികളില്‍ മഴുവും കൊട്ടുവടിയും പതിക്കുന്നതിന്റെ ശബ്ദം പോലും താളാത്മകമാണ്. ചിത്രകാര്‍ സാഹി, പഥൂരിയ സാഹി, കുന്തിബത്ത സാഹി എന്നീ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധരും, ശില്പികളും മരപ്പണിക്കാരും ചേര്‍ന്നാണ് മരത്തടിയിലുള്ള കൂറ്റന്‍ വിസ്മയം ഒരുക്കുന്നത്. അത് അവരുടെ പൈതൃകാവകാശമാണ്.
ശ്രീജഗന്നാഥനും സഹോദരന് ശ്രീബലഭദ്രനും സഹോദരി ദേവി സുഭദ്രയ്ക്കും പ്രത്യേകം പ്രത്യേകം തേരുകള്‍ വേണം. തേരൊരുക്കുന്നതും തേരുരുട്ടുന്നതും മോക്ഷത്തിലേയ്ക്കുള്ള വഴിയാണ് തുറക്കുന്നത്. സ്വര്‍ഗത്തിലേയും.ഹിന്ദുക്കളുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പുരി. 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്ഷേത്രം ഒഡീഷയുടെ വാസ്തു ശില്പ കലയുടെ സമാനതകള്‍ ഇല്ലാത്ത പ്രതീകം. 65 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം ലോകോത്തര ശില്പ ചാതുരിയുടെ വിസ്മയകരമായ നിര്‍മിതി കൂടിയാണ്. വാസ്തു ശില്പ കലാചാതുരിയുടെ കലിംഗാ സ്റ്റൈലാണിത്. ശ്രീ ജഗന്നാഥന്റെ മഹാപ്രസാദം വിളമ്പുന്ന ആനന്ദ ബസാര്‍ ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമാണ്.
ചാന്ദ്ര വര്‍ഷത്തിലെ മൂന്നാം മാസമായ ആഷാഢത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് രഥോത്സവം തുടങ്ങുക. മാസങ്ങളില്‍ വച്ച് ഏറ്റവും നല്ല മാസം. ആരാധനയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മാസം.
സ്നാന പൂര്ണിമയോടെയാണ് രഥോത്സവ പരിപാടികള്‍ക്ക് തുടക്കം. ശ്രീജഗന്നാഥനും ശ്രീബലഭദ്രനും ദേവീ സുഭദ്രയും തുറന്ന വേദിയില്‍ നടത്തുന്ന സുദീര്‍ഘ നീരാട്ടാണ്. സ്നാനപൂര്ണിമ. തുടര്‍ന്ന് മൂവരും ഏകാന്തവാസത്തിലായിരിക്കും. 15 ദിവസം നീളുന്ന, അനബസര എന്ന ഏകാന്തവാസക്കാലത്ത് ആരാധനകളും പൂജയുമില്ല. ഏകാന്തവാസം പൂര്‍ത്തിയാക്കിയ മൂവരും ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങും.
തുടര്‍ന്ന് സുദര്‍ശന ചക്രം സഹിതം തേരോട്ടം. ശ്രീജഗന്നാഥനും സഹോദരന് ശ്രീബലഭദ്രനും സഹോദരി സുഭദ്രയും ഗുണ്ടിച്ച റാണിയുടെ ക്ഷേത്രത്തിലേയ്ക്കാണ് നീങ്ങുക. ഇടയ്ക്ക് മൗസിമ ക്ഷേത്രത്തില്‍ ഭഗവാന് ഇഷ്ട ഭോജനം വിളമ്പും. ജൂലൈ 26 ന് മടക്കം. പതിനായിരങ്ങള്‍ ചേര്‍ന്നാണ് രഥം വലിക്കുക.
ഏകാന്തവാസത്തിനു ശേഷം ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഭഗവാന് ശ്രീജഗന്നാഥനെ ദര്‍ശിക്കാന്‍ വര്‍ണ, വര്‍ഗ, ലിംഗ, ഭാഷ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് തടിച്ചുകൂടുക. ഈ വേളയാണ് അഹിന്ദുക്കള്‍ക്ക് ഭഗവല്ദര്ശനത്തിനുള്ള ഏക അവസരം.
രഥോത്സവത്തെപ്പറ്റി പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി പറയേണ്ടതുണ്ട്. മനിക പട്ടണ എന്ന ഗ്രാമത്തിന്റെ കഥയാണത്. മനിക എന്നൊരു പാല്ക്കാരന്, ക്ഷീണിതരായ വഴിയാത്രക്കാരായ രണ്ടു ഭട•ാര്‍ക്ക് സംഭാരവും തൈരും മറ്റും നല്കി അവരുടെ ക്ഷീണമകറ്റി. കാഞ്ചിയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന ഭടന്മാര് വേഷം മാറിയ ശ്രീ ജഗന്നാഥനും ശ്രീബലഭദ്രനും ആയിരുന്നു.
തങ്ങളുടെ പരമഭക്തനായ പുരുഷോത്തം ദേവ രാജാവിനെ തൂപ്പുകാരന് എന്ന് വിളിച്ച് അപമാനിച്ച കാഞ്ചി രാജാവിനോട് പ്രതികാരം ചെയ്യാന്‍ പോകുകയായിരുന്നു ദേവന്മാര്. ക്രിസ്തുവര്‍ഷം 15-ാം നൂറ്റാണ്ടില്‍ ഒഡീഷ ഭരിച്ചിരുന്നത് പുരുഷോത്തം ദേവരാജാവായിരുന്നു. ശ്രീ ജഗന്നാഥന്റെ രഥം തുടച്ചു വൃത്തിയാക്കുക അദ്ദേഹത്തിന്റെ ജീവിത സപര്യയായിരുന്നു. കാഞ്ചി രാജാവ്, പുരുഷോത്തം ദേവരാജാവിനെ തൂപ്പുകാരന് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ കാരണം ഇതാണ്.
പാല്‍ക്കാരനില്‍ നിന്ന് കഥ അറിഞ്ഞ പുരുഷോത്തം ദേവരാജാവിന് അവര്‍ ജഗന്നാഥനും ബലഭദ്രനും ആണെന്ന് മനസിലായി. ദേവന്മാരെ നേരിട്ട് ദര്‍ശിക്കുകയും സല്ക്കരിക്കുകയും ചെയ്ത മനികയ്ക്ക് രാജാവ് ഒരു ഗ്രാമം തന്നെ ഇഷ്ടദാനമായി നല്കി. അതാണ് ഇന്നത്തെ മനിക പട്ടണം. ബാസകുണ്ഡലേശ്വര് ശിവന്റെ ക്ഷേത്രം ഇവിടെയാണ്. പ്രസ്തുത ക്ഷേത്രത്തിന് സമീപം ഒരു മുസ്ലിം ആരാധനാലയവും ഉണ്ടെന്നതാണ് കൗതുകകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: