കൊച്ചി: മലയാറ്റൂര്‍ റേഞ്ചിലെ, ഇടമലയാര്‍, തുണ്ടം റേഞ്ചുകളില്‍ വന്‍ ആന വേട്ട. വനത്തില്‍ നിന്ന് അഞ്ച് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആനവേട്ടക്കാരുടെ സഹായികളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ തുണ്ടം റേഞ്ചില്‍ നിന്ന് നാല് ആനകളുടേയും ഇടമലയാര്‍ റേഞ്ചില്‍ നിന്ന് ഒരാനയുടെയും അവശിഷ്ടമാണ് കണ്ടെടുത്തത്. ആറുമാസം മുതല്‍ ഒന്നര വര്‍ഷം വരെ ജഡാവശിഷ്ടങ്ങള്ക്ക് പഴക്കമുണ്ട്.
വെടിവെച്ച് കൊന്നശേഷം കൊമ്പും പല്ലും നഖങ്ങളും ഊരിയെടുത്തെന്നാണ് കരുതുന്നത.്
ആനവേട്ടക്കാരില്‍ രണ്ടുപേരെ വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തര്‍സംസ്ഥാന ആനവേട്ടക്കാരനായ കുട്ടമ്പുഴ ഐക്കരമറ്റം വാസുവിനായി പോലീസും വനം ഉദ്യോഗസ്ഥരും തെരച്ചില്‍ തുടങ്ങി.
സംസ്ഥാന ഫോറസ്റ്റ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട വനത്തില്‍ പരിശോധന നടത്തിയത്.
ആനവേട്ടക്കാരുടെ രണ്ട് സഹായികള്‍ നല്കിയ വിവരമനുസരിച്ച് നിരവധി ആനകളെ രണ്ടുവര്‍ഷത്തിനുളളില്‍ വാസുവും സംഘവും കൊലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വനങ്ങളില്‍ വ്യാപക തിരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: