കഴിഞ്ഞ ജൂണിലെ മൂന്നാമത്തെ ആഴ്ചയില്‍ ഒരു സുപ്രഭാതം പുലരുന്നത് വടകരയില്‍ നാലുകോടി അറുപതുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ അറസ്റ്റു ചെയ്ത വാര്‍ത്തയുമായാണ്. തലേന്നു രാത്രി തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേയ്ക്കു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ കള്ളനോട്ടുമായി ഒരാളെ പിടികൂടിയിരിക്കുന്നു!
അറസ്റ്റും അന്വേഷണവുമൊക്കെ ആണ്ടിലൊരിക്കല്‍ നടക്കുന്ന യാദൃച്ഛിക വിസ്മയങ്ങളാകുന്നു. പക്ഷേ, ഒരാണ്ടില്‍ 364 ദിവസങ്ങള്‍ വേറെയുമില്ലേ?ആ ദിവസങ്ങളിലും ഇത്തരം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നില്ലേ? വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ദിനംപ്രതി എത്രകിലോ വീതമാണ്?
ഒരു ചെറിയ സംസ്ഥാനത്തില്‍, അന്നന്നു കൂലിവേല ചെയ്തും വേര്‍പ്പൊഴുക്കിയും എല്ലുമുറിയെ അദ്ധ്വാനിച്ചും നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു വലിയ ജനവിഭാഗത്തിന്റെ ഇടയില്‍, കനക്കെ ഒഴുകിവരുന്ന ഈ കള്ളപ്പണത്തിന്റെ കോടികള്‍, സൃഷ്ടിക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥ എത്രമേല്‍ ഭീകരമാണ്! ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ഒഴുക്ക്. ഇതിനകംതന്നെ മാരകമായ ഈ ഒഴുക്കില്‍പ്പെട്ട് ഭൂരിപക്ഷ നിസ്വരുടെ ഭൂമിയും കൃഷിയിടങ്ങളും സ്ഥാപനങ്ങളും നിലനില്പ്പുമെല്ലാം മറ്റൊരു വിഭാഗത്തിന്റെ തുരുത്തിലേക്ക് ഒലിച്ചുപോയിരിക്കുന്നു.
ഇത് ഒരു ജില്ലയില്‍ മാത്രമല്ല. ജിജ്ഞാസുക്കള്‍ കേരളം മുഴുവന്‍ യാത്രചെയ്ത് സത്യസന്ധമായ ഒരു കണക്കെടുത്താല്‍ അറിയാം യാഥാര്‍ത്ഥ്യം. നല്ലനിലയില്‍ നടന്നുപോന്ന എത്രയെത്രയോ വന്‍കിട ഹോട്ടലുകള്‍, തിയേറ്ററുകള്‍, എസ്റ്റേറ്റുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഫാക്ടറികള്‍, കണ്ണായ സ്ഥലത്തെ മാളികവീടുകള്‍ തുടങ്ങി എല്ലാമെല്ലാം മറ്റൊരു വിഭാഗത്തിനു സ്വന്തമായിക്കഴിഞ്ഞിരിക്കുന്നു. ഇത് ഒരു ജില്ലയില്‍ മാത്രമല്ല, ഈ കൊച്ചുകേരളത്തിന്റെ ഓരോ മുക്കിലും മുടുക്കിലും നമുക്ക് കണ്ടറിയാം.
മനുഷ്യചരിത്രം അഹങ്കാരവും ആക്രമണവാസനയും വളര്‍ത്തുന്ന രണ്ടുഘടകങ്ങളെക്കുറിച്ച് എടുത്തുപറയുന്നു. ഒന്ന് മതാഹങ്കാരം. രണ്ട് അനധികൃത സാമ്പത്തികാഹങ്കാരം. ഈ രണ്ട് അഹങ്കാരങ്ങളും ശാന്തമായ ഒരു ബഹുജന മുന്നേറ്റത്തിന് എക്കാലത്തും എല്ലാത്തരത്തിലും ഭീഷണിയായിരിക്കും.
കഴിഞ്ഞ ഏഴു ദശകങ്ങളായി നടന്നുവരുന്ന ഭരണഭാഗത്തെ ന്യൂനപക്ഷപ്രീണന നയം ഇവിടത്തെ നാമമാത്ര ഭൂരിപക്ഷത്തിന്റെ ജീവിതാവസ്ഥ എത്രത്തോളം ദയനീയമാക്കിയിരിക്കുന്നു എന്ന് ചിന്തിക്കാന്‍പോലും അവര്‍ ഒരുമ്പെടുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. മാറാടു സംഭവമോ, തൊടുപുഴയിലെ കൈവെട്ടോ, ക്ഷേത്രനടയിലെ പോത്തിന് തലയോ, അമ്പലമുറ്റത്ത് അറുക്കപ്പെട്ടു കിടക്കുന്ന ഗര്ഭിണിപ്പശുവോ, വാഗമണ്‍ ഭീകരക്യാമ്പുകളോ, നാറാത്തെ ആയുധപരിശീലനക്കളരികളോ അങ്ങനെയുള്ള മറ്റനേകം ഭീഷണാവസ്ഥകളോ, ഭീകരവാദപ്രവര്‍ത്തനങ്ങളോ ഒന്നും യാതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ഉദാസീനതയുടെ അനൈക്യത്തില്‍, പരസ്പരം പഴിച്ച്, പരമാവധിയായ അകല്‍ച്ചയുടെ മൂഢസ്വര്‍ഗത്തില്‍ അഭിരമിക്കുന്ന ഒരു വിഭാഗമായി അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍. എത്ര കൊടിയ സംഭവമുണ്ടായാലും അവരെ സംബന്ധിച്ച് അതെല്ലാം ‘എരുമപ്പുറത്തെ മഴ!’
കാലത്തിനൊപ്പിച്ച് മാറ്റിച്ചിന്തിക്കാനോ, അവനവന്റെ പുരയ്ക്ക് തീപിടിക്കുമ്പോള്‍ അതു കെടുത്താനോ മുതിരാതെ, രാവിലെയെണീറ്റ് പീടികത്തിണ്ണ നിരങ്ങുകയും ഇരുട്ടുന്നതുവരെ ഇരുപത്തെട്ടും അമ്പത്താറും റമ്മിയും കളിച്ചും, കളിയില്ത്തോറ്റ് ആത്മാഭിമാനം പണയംവെച്ചും വെറും കയ്യോടെ സ്വന്തം പഷ്ണിപ്പുരയിലേക്കു മടങ്ങുകയും ചെയ്യുന്നതു ശീലമാക്കിയ ഒരു സമുദായം ആരോട് എന്തുപ്രതികരിക്കാനാണ്?
അതുകൊണ്ട് എന്തുണ്ടാവുന്നു? നൂറായി ഛിദ്രിച്ചു പിരിയുന്ന സമുദായത്തില്‍ നൂറുകണക്കിനു നേതാക്കളും ഉണ്ടാകുന്നു. ഓരോ വിഡ്ഢിക്കും അവനവനെക്കാള്‍ പമ്പരവിഡ്ഢിയായ ഒരു നേതാവിനെക്കിട്ടുന്നു. താന്‍ ദേവേന്ദ്രനെക്കാള്‍ മുകളിലാണെന്ന് നേതാവു വിചാരിക്കുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം അയാള്‍ സ്വന്തം സമുദായത്തിന്റെ അന്തസ്സും ആത്മാഭിമാനവും വിറ്റുതിന്നുന്നു. സിംഹാസനങ്ങളില്‍ ഇരിക്കേണ്ടവന്‍ ഇരിക്കണം. അല്ലെങ്കില്‍ നായ കയറിയിരിക്കും എന്ന ചൊല്ല് വെറുതേയല്ല.
എല്ലാം എന്നെന്നേയ്ക്കുമായി കൈമോശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു തലമുറ ഇനി മറ്റൊന്നും ചെയ്യാനില്ല എന്ന അവസ്ഥയിലേക്ക് മുങ്ങിത്താഴുകയാണോ? ഒരു സമുദായം മുഴുവന്‍ അധഃപതിച്ചുകൊണ്ടിരിക്കുകയാണോ? എങ്കില്‍, ഉയിര്‍ത്തെണീക്കാനുള്ള പോംവഴികളെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കാറായില്ലേ?
ശ്മശാനത്തിലേയ്ക്ക് എടുക്കപ്പെടുന്ന ഒരു ശവംപോലും, ചിതയില്‍ കത്തിത്തീരുന്നതുവരെ, ആ ശ്മശാനത്തിന്റെ ഭരണം ഏറ്റെടുക്കും. തികഞ്ഞ നിശ്ശബ്ദതയും താത്ത്വികമായ ഒരന്തരീക്ഷവും നിലനിര്‍ത്തും. ഓരോ ജീവിതത്തിന്റെയും മൂല്യവും നിസ്സാരതയും കുറഞ്ഞ നിമിഷങ്ങള്‍കൊണ്ട് ഒപ്പമുള്ളവര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കും. ഓരോരുത്തരുടെയും മനസ്സില്‍ ജീവിതം എന്ന പാഠപുസ്തകത്തിന്റെ ഒരുപാടു താളുകള്‍ ആ സമയംകൊണ്ടുമറിയും. ഒരു ഗുരുവിന്റെ സ്ഥാനമാണ് ആ മൃതദേഹത്തിനുപോലും!
അത്രപോലും സാധിക്കാത്ത ചില സമുദായനേതാക്കളാണ് ഇന്ന് ഭൂരിപക്ഷത്തിന്റെ ശാപബിംബങ്ങള്. സമുദായം തന്നെ മുച്ചൂടും ഇല്ലാതായാലും തങ്ങള്‍ തന്നെയായിരിക്കും നേതാക്കള്‍ എന്ന മൂഢസ്വര്‍ഗത്തിലാണ് ചിലര്‍. വെള്ളമില്ലാത്ത ആറ്റിലെ വള്ളംകളി മത്സരത്തില്‍ തങ്ങള്‍ക്കുതന്നെയാണ് എപ്പോഴും ഒന്നാംസ്ഥാനം എന്ന് അവര്‍ ധരിച്ചുവശായിരിക്കുന്നു. കയ്യും കാലും വച്ച അല്പ്പത്വമേ, നിന്റെ പേരോ നേതൃത്വം എന്നു ചോദിക്കാന്‍പോലും മുതിരാതെ സമുദായം സ്വയം നാണംകെട്ടു നില്ക്കുന്നു.
ഡ്രൈവര്‍-സമൂഹത്തെ മുമ്പോട്ടുനയിച്ച് പുരോഗതിയുടെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഉത്തരവാദപ്പെട്ട സമുദായ നേതാവ്, അധികാരഭ്രാന്തിട്ടു വാറ്റിയ വ്യാജമദ്യം തലയ്ക്കുപിടിച്ച് വളയംപിടിച്ചാല്‍, ആ സമുദായം എവിടെയെത്തും? ഏതെങ്കിലും കൊക്കയില്‍ വീണ് ഒന്നടങ്കം ഒടുങ്ങും. അങ്ങനെയെങ്കില്‍, ബുദ്ധിയും വിവേകവും ജീവനില്‍ കൊതിയുമുള്ള യാത്രക്കാര്‍ എന്താണ് ചെയ്യേണ്ടത്? ആ നിമിഷം തന്നെ സംഘടിച്ച് അയാളെ ഡ്രൈവര്‍ സീറ്റില്‍നിന്ന് ഇറക്കി എത്തേണ്ടിടത്ത് എത്തിക്കുക തന്നെ!
എന്നല്ല, അയാള്‍ക്കു സ്വബോധമില്ല എന്ന ഒരൊറ്റക്കാരണംകൊണ്ട് നമുക്കുയാത്ര വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ? ലക്ഷ്യത്തില്‍ എത്തിയല്ലേ പറ്റൂ? ബോധമില്ലായ്മയുടെ ഇരുട്ടില്‍ തോന്ന്യവാസംപോലെ ഓടിച്ചോടിച്ച് ബസ്സ് ഏതു നിമിഷവും ബ്രേക്ഡൗണാകാം. എങ്കില്‍, ബസു മാറിക്കയറുകതന്നെ! അതല്ലേ ബുദ്ധി? തന്നെക്കാള്‍ വലിയ ഒരുത്തനും ബസ്സില്‍ കയറാന്‍ പാടില്ല എന്നു ശഠിക്കുന്ന മുഠാളനായ ഒരു ഡ്രൈവര്‍ ആ ബസ്സിന്റെ അന്തകന്‍ തന്നെ! അങ്ങനെയാണ് സമാന്തര സംഘടനകള്‍ ഉണ്ടാവുന്നത്. അത് ബുദ്ധിയും വിവേകവും ആത്മാഭിമാനവും ഉള്ളവരുടെ ഒരു കൂട്ടായ്മയില്‍ സ്വയമേവ സംഭവിക്കുന്നതുമാണ്. സ്വന്തം ബസ്സിലെ യാത്രക്കാരൊക്കെ ഇറങ്ങി മറ്റൊന്നില്ക്കയറി കയ്യും വീശി തന്നെ പുച്ഛിച്ചുകൊണ്ട് മുമ്പോട്ടുപോകുമ്പോഴേ ചില മന്ദബുദ്ധി നേതാക്കള്‍ക്കു തലയ്ക്കു വെളിവു വരൂ. പ്രബുദ്ധമായ ഒരു സമുദായം അത്തരം നേതൃത്വത്തില്‍നിന്ന് ‘ശവദൂരം’ പാലിച്ച് ഒഴിഞ്ഞുമാറുകതന്നെ വേണം.
ഇടയ്ക്ക് ആനുഷംഗികമായി ഇത്രയും പറഞ്ഞുവെങ്കിലും, നമുക്ക് ഈ ലേഖനം തുടങ്ങിയേടത്തുതന്നെ മടങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു. അതിന്റെ തുടര്‍ച്ചയായി ഇനിയത്തെ ഭാഗത്തേയ്ക്കു കടക്കാം.
വോട്ടുബാങ്കുകളുടെ മുറ്റമടിച്ച് തൊഴില്‍ നിലനിര്‍ത്തുകയും ന്യുനപക്ഷപ്രീണന മുഖസ്തുതിയോടെ അന്നന്നത്തിടം കഴിച്ചുകൂട്ടുകയും ചെയ്യുന്ന ഒരു ഭരണകൂടത്തില്‍നിന്ന് ഈ പറയപ്പെടുന്ന ദയനീയ ഭൂരിപക്ഷം എന്ന യഥാര്‍ത്ഥ ന്യൂനപക്ഷം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. ഇന്നത്തെ (1.7.2015) പത്രത്തിലുമുണ്ട്, ഒരിക്കല്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഇരകളെ വീണ്ടും വിഷംകൊടുത്തു കൊല്ലുന്ന വാര്‍ത്ത. വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ മാറാട് കൊലക്കേസിന്റെ വിചാരണ അട്ടിമറിക്കുന്നു! അഭയാ കേസിലെ തെളിവുകള്‍ ശിരോവസ്ത്രം ഉള്‍പ്പെടെ-നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകള്‍ വീണ്ടും തേഞ്ഞുമാഞ്ഞുപോകുന്നു! ഇവിടെ കൊലപാതക ആനുകൂല്യങ്ങള്‍പോലും ന്യൂനപക്ഷത്തിന്. പോരാ, ഈ വാര്‍ത്തകൂടി കാണുക: (ജന്മഭൂമി: 01.07.2015) ‘ക്രൈസ്തവ സംഘടനകള്‍ക്ക് സൗജന്യഭൂമി’ ‘വിവിധ ക്രൈസ്തവ സംഘടനകള്‍ക്ക് വയനാട്ടില്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി പതിച്ചുനല്‍കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് ഒരിഞ്ചുഭൂമിപോലും പതിച്ചു നല്‍കാത്ത പ്രീണന സര്‍ക്കാരാണ് ഈ കടുംകൈ ചെയ്യുന്നത്. കല്ലോടി ഫെറോനാ പള്ളി, ബത്തേരി സെന്റ് മേരീസ് കോളേജ്, പഴൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ സൗജന്യഭൂമി നല്‍കുന്നത്!’
കണ്ടോ? ന്യൂനപക്ഷത്തിന്റെ പേരും പറഞ്ഞ് ഈ കേരളം മുഴുവന്‍ ഒരു വിഭാഗത്തിനു പതിച്ചുനല്കുമ്പോള്, മറ്റൊരു വിഭാഗം കോടികള്‍ എറിഞ്ഞ് അവശേഷിക്കുന്ന കേരളം മുഴുവന്‍ സ്വന്തമാക്കുമ്പോള്‍, എവിടെയാണ് ഹിന്ദുവിന്റെ സ്ഥാനം? ചെകുത്താനും കടലിനും ഇടയ്ക്കോ? അതോ ശ്മശാനത്തിലോ? അതുമല്ല, ഇതിനകം മതംമാറ്റപ്പെട്ട് ഏതെങ്കിലും തെമ്മാടിക്കുഴിയിലോ?
എവിടെയായാലെന്ത്? പിടിപ്പുകെട്ട ഹിന്ദു എന്തും സഹിക്കും. ഏത് എമ്പോക്കി നേതാവിനെയും ചുമക്കും. പക്ഷേ എന്നെങ്കിലുമൊരിക്കല്‍, ഒരു തലമുറയില്‍ ഒരുത്തനെങ്കിലും ആത്മാഭിമാനമുണ്ടാകും. സ്വന്തം സമുദായത്തെ ചുട്ടുതിന്നുന്ന ഏതെങ്കിലുമൊരുത്തന് സമുദായനേതാവിന്റെ വേഷംകെട്ടി അന്നും ഞെളിയുകയാണെങ്കില്, അഭിമാനിയായ ആ പുതുതലമുറക്കാരനായിരിക്കും ആ കപടനേതാവിനെ ചാണകവെള്ളത്തില്‍ മുക്കിയ ചൂലുകൊണ്ട് ആദ്യം അടിച്ചുപുറത്താക്കുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: