തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചിനുനേരെ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്.
പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോഴായിരുന്നു പോലീസിന്റെ ജലപീരങ്കി പ്രയോഗം. മുദ്രാവാക്യവുമായി പോലീസ് ബാരിക്കോഡിനു മുന്നില്‍ പ്രവര്‍ത്തകര്‍ എത്തിയതും മുന്നറിയിപ്പില്ലാതെ പോലീസ് ജലപിരങ്കി പ്രയോഗിക്കുകയായിരുന്നു.
ബാരിക്കോഡിനു മുന്നില്‍ നിന്നിരുന്ന യുവമോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം കമ്മറ്റി അംഗം ദീപുവിന് ജലപീരങ്കിയില്‍ നിന്നുള്ള വെള്ളം ചീറ്റലിനിടയില് മറിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവമോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് മനുപ്രസാദ്, കഴക്കൂട്ടം മണ്ഡലം കമ്മറ്റി അംഗം ഷിബുലാല്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇതോടെ ചിതറി ഓടിയ പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി പ്രതിഷേധിച്ചുകൊണ്ട് വീണ്ടും സമരഗേറ്റിനു മുന്നിലെത്തി. പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങിയതോടെ കണ്ണീര്‍വാതകം പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ബാര്‍ക്കോഴയില്‍ മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന ശ്രമങ്ങള്‍ നിയമപരമായി നേരിടുന്നതോടൊപ്പം പ്രതിഷേധവും തുടരുമെന്ന് സുധീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് വി.വി. രാജേഷ്, സംസ്ഥാന ഇലക്ഷന് സെല്‍കണ്‍വീനര്‍ അതിയന്നൂര്‍ ശ്രീകുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് എന്നിവര്‍ സംബന്ധിച്ചു. യുവമോര്‍ച്ച നേതാക്കളായ മുളയറ രതീഷ്, നിഷാന്ത്, സജി, മണവാരി രതീഷ്, വിബാഷ്കുമാര്, പ്രശാന്ത്, ചന്ദ്രകിരണ്‍, ഉണ്ണികൃഷ്ണന്, സതീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: