കൊച്ചി: പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാനുള്ള ശ്രമം തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കേസിന്റെ ചുമതലയില്‍ നിന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാനെ ഒഴിവാക്കി. അഡ്വ. അയൂബ് ഖാനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപി സെന്‍കുമാറാണ് ഉത്തരവിട്ടത്. തൃശൂര്‍ റെയ്ഞ്ച് ഡിജിപിക്കാണ് അന്വേഷണ ചുമതല. ആരോപണം സാധൂകരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി ക്രൈംബ്രാഞ്ചിന് ലഭിച്ചു.
പറവൂര്‍ പീഡനക്കേസിലെ പ്രതികളില്‍ നിന്ന് അയൂബ് ഖാന് പണംതട്ടാന്‍ ശ്രമിച്ചതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കേസില്‍ നിന്ന് രക്ഷിക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ അയൂബ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പകര്‍ത്തി. പണം ആവശ്യപ്പെടുന്ന മൂന്നരമണിക്കൂര്‍ നീളുന്ന ഫോണ്‍ സംഭാഷണവും ക്രൈംബ്രാഞ്ച് ചോര്‍ത്തിയെടുത്തു. കേസില്‍ ഉള്‍പ്പെടാത്ത ആളുകളെയും ഇടനിലക്കാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ പേരിലും പണപ്പിരിവിന് ശ്രമിച്ചു. സംശയത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പറവൂര്‍ പീഡനക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ മോഹന്‍ മേനോന്റെ സഹായിയാണ് അയൂബ്. ലഭിച്ച തെളിവുകള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ക്രൈബ്രാഞ്ച് ബോധ്യപ്പെടുത്തി. തൊട്ടു പിന്നാലെ അയൂബ് ഖാനെ പുറത്താക്കിയ ഉത്തരവ് മോഹന്‍ മേനോന് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മാതാപിതാക്കളെ ശിക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: