കാഞ്ഞങ്ങാട്: വിവിധ വകുപ്പുകളില്‍ താഴ്ന്ന ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്നവരുടെ പ്രമോഷന് കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ചില വകുപ്പുകളില്‍ നടപ്പാക്കുന്നില്ല. ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി 10 ശതമാനം പ്രൊമോഷന് നല്‍കണമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം. എന്നാല്‍ ഹയര്‍സെക്കണ്ടറി വകുപ്പില്‍ മാത്രം നടപടികള്‍ ഇനിയും ആരംഭിച്ചില്ല. വകുപ്പിലും എല്‍ഡി ക്ലാര്‍ക്ക്/എല്‍ഡി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് 10 ശതമാനം പ്രൊമോഷന് നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ജില്ലാ ഓഫീസുകള്‍ ഇല്ലാത്ത വകുപ്പുകളില്‍ റീജിണല്‍ ഓഫീസിനാണ് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല. ഇതു സംബന്ധിച്ച് 2014 ജനവരി മൂന്നിന് ഇറങ്ങിയ ഉത്തരവിലെ അപാകതകള്‍ മാറ്റി ജൂണ്‍ 19ന് ഉത്തരവിറങ്ങിയിരുന്നു. ചില വകുപ്പുകള്‍ ഇതനുസരിച്ച് പ്രമോഷന് നല്‍കിത്തുടങ്ങി. എന്നാല്‍ ഹയര്‍സെക്കണ്ടറി വകുപ്പില്‍ നടപടിയായിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും സീനിയോറിറ്റി നഷ്ടപ്പെടാതെ 19 ക്ലാര്‍ക്കുമാര്‍ ഹയര്സെക്കന്ററിയില് പ്രവേശിച്ചിട്ടുണ്ട്.
പക്ഷേ, മുമ്പ് ഇവിടെ ജോലിചെയ്യുന്നവരുടെ കാര്യത്തില്‍ നീതിനിഷേധം ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ഡെപ്യൂട്ടേഷനില്‍ വന്ന നാല്പതോളം പേര് സ്വന്തം വകുപ്പുകളിലേക്ക് മടങ്ങിയതുവഴിയുണ്ടായ ഒഴിവുകള്‍ ലാബ് അസിസ്റ്റന്റുമാര്‍ക്ക് പ്രൊമോഷന് നല്കി നികത്താവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: