ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സഹായത്തോടെ ജയില്‍ ചാടുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് യാസിന് ഭട്കല്. ഹൈദരാബാദ് ജയിലില്‍ നിന്നും ഭാര്യ സാഹിദയെ ഫോണില്‍ വിളിച്ചാണ് ഭട്കല് ഇക്കാര്യമറിയിച്ചത്. വിവരം ജയില്‍ അധികൃതര്‍ ചോര്‍ത്തിയതോടെ ജയിലില്‍ ഭട്കലിന് സുരക്ഷ വര്‍ധിപ്പിച്ചു.
അഞ്ചു മിനിട്ടാണ് ഭട്കല് ഭാര്യയോട് സംസാരിച്ചത്. ഇതോടെ ഭട്കലിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അധികൃതര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഭട്കലിനെ കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്തേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഉന്നത പൊലീസ് സംഘം ആലോചിച്ചു തുടങ്ങി.
ഭട്കലിന്റെ സൗമ്യമായ മറ്റൊരു മുഖവും ഫോണ്‍ സംഭാഷണത്തിലൂടെ അന്വേഷണ ഏജന്‍സികള്‍ക്ക് മനസിലാക്കാനായി. സഹീദയുമായുള്ള സംസാരത്തിലൂടെയാണ് ഭട്കലിന്റെ നേപ്പാളിലെ താമസസ്ഥലം ഏജന്‍സികള്‍ കണ്ടെത്തിയതും അറസ്റ്റു ചെയ്തതും. 2013ലെ ഈദിന് ഹവാല വഴി ഒരു ലക്ഷം രൂപ സമ്മാനമായി സഹീദയ്ക്ക് അയാള്‍ നല്‍കുകയും ചെയ്തു. ഇതിനൊപ്പമാണ് മൊബൈല്‍ ഫോണും നല്‍കിയത്.
ഭട്കലിന്റെ അടുത്ത അനുയായിയായ മോനു എന്ന തെഹ്സിന് അക്തര്‍ വഴിയാണ് ദല്‍ഹിയിലുള്ള സഹീദയ്ക്ക് ഫോണും പണവും എത്തിച്ചത്. ഈ ഫോണിലൂടെയുള്ള ഭട്കലിന്റെ സംസാരമാണ് അന്വേഷണ ഏജന്‍സികളെ സഹായിച്ചത്. ശേഷിക്കുന്ന ജീവിതകാലം താന്‍ സഹീദയ്ക്കൊപ്പം ഉണ്ടാവുമെന്നും ഭാര്യയ്ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ലെന്നും ഭട്കല് ഉറപ്പ് നല്‍കിയിട്ടുണ്ട്.
2008ല്‍ ബട്ല ഹൗസിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ ജിഹാദി ഗ്രൂപ്പായ അന്‍സര്‍ ഉല് തവാഹിദ് ഫി ബിലാദ് അല്‍ ഹിന്ദ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. ഐസിസിനെ പിന്തുണയ്ക്കുന്ന ഈ ജിഹാദി ഗ്രൂപ്പിനെ അവര്‍ സഹായിക്കുമെന്ന് കരുതാന്‍ ഇതാണ് അധികൃതരെ പ്രേരിപ്പിക്കുന്നത്.
ഐസിസ് തീവ്രവാദികള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലായി പുറത്തുവിട്ട വീഡിയോ സന്ദേശങ്ങളും ജിഹാദി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. സിറിയയിലെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് രാഷ്ട്രത്തിന്റെ മേധാവി അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളും ഇവര്‍ വെബ്സൈറ്റില്‍ നല്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജിഹാദി(വിശുദ്ധ യുദ്ധം)ന് ആഹ്വാനം ചെയ്യുന്നതാണ് പ്രസംഗങ്ങള്‍.
അതേസമയം, ഇന്ത്യന്‍ മുജാഹിദ് പോരാളിയായ മുഹമ്മദ് ‘ബാദ’ സജിദ് സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി നടത്തിയ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജിഹാദി ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പന്ത്രണ്ടാം വയസ്സുമുതല്‍ ഇന്ത്യയില്‍ ജിഹാദിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു സജിദ് എന്നും ട്വീറ്റില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ സന്ജര്പുര് സ്വദേശിയാണ് മുപ്പതുകാരനായ സജിദ് . 2008ല്‍ ദല്‍ഹി, അഹമ്മദാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തി നിരവധി പേരെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള അബു തല്‍ഹ, അബു മുഹമ്മദ് എന്നീ യുവാക്കളും സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭട്കല് സ്വദേശിയായ സല്‍ത്താന്‍ അബ്ദുള്‍ അര്‍മര്‍, താനെയിലെ കോള്‍ സെന്റര്‍ ജീവനക്കാരന് സഹീം താങ്കി എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടതായി ജിഹാദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: