ചങ്ങനാശേരി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്കിന്റെ തിളക്കവുമായി ചങ്ങനാശേരി സ്വദേശിനി രേണു രാജ്. കൊല്ലം കല്ലുവാതുക്കല്‍ ഇഎസ്ഐ ആശുപത്രിയില്‍ ഡോക്ടറായ രേണു ആദ്യ പരിശ്രമത്തില്‍ തന്നെയാണ് സ്വപ്നനേട്ടം കൈവരിച്ചത്. പരീക്ഷയിലെ ആദ്യ അഞ്ച് റാങ്കില്‍ നാലും പെണ്‍കുട്ടികളാണ്.
റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് പേരുടെ പ്രാര്‍ഥനയുടെയും കഷ്ടപ്പാടിന്റെയും ഫലമാണ് ഈ നേട്ടമെന്നും രേണു പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു രേണു. രേണുവിനെകൂടാതെ എട്ടാം റാങ്ക് നേടിയ കെ. നിധീഷും മലയാളിയാണ്.
ഐ എസ് മേഴ്സി രമ്യ (32ാം റാങ്ക്), എസ് അരുണ്‍ രാജ് (34), ആശ അജിത് (40),എം എസ് പ്രശാന്ത് (47) എന്നിവരാണ് പരീക്ഷയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ മറ്റ് മലയാളികള്‍.
ദല്‍ഹിയില്‍ നിന്നുള്ള ഇറ സിംഗാളിനാണ് ഒന്നാം റാങ്ക്. ഭിന്നശേഷിയുള്ള ഇറ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസില്‍ ഉദ്യോഗസ്ഥയാണ്. നേട്ടം അവിശ്വസനീയമാണെന്നും പരീക്ഷയ്ക്ക് വേണ്ടി മാത്രമാണ് താന്‍ പഠിച്ചതെന്നും റാങ്ക് നേടാന്‍ വേണ്ടിയല്ലായിരുന്നുവെന്നും ഇറ പ്രതികരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായി ഭിന്നശേഷിയുളളവര്ക്ക്് സഹായമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇറ പ്രതികരിച്ചു.
മൂന്നാം റാങ്ക് നേടിയ നിഥി ഗുപ്ത കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസില്‍ അസിസ്റ്റന്‍ഡ് കമ്മീഷണറാണ്. പരീക്ഷയ്ക്കായി ഏറെ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും തനിക്ക് ഏറെ അഭിമാനം നല്കുന്ന നിമിഷമാണിതെന്നും നിഥി ഗുപ്ത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: