ലണ്ടന്‍: രണ്ടു തവണ ചാമ്പ്യനായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച ജര്‍മ്മന്‍ ക്വാളിഫയര്‍ ഡസ്റ്റിന് ബ്രൗണിന് വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ മറ്റൊരു വിസ്മയം തീര്‍ക്കാന്‍ സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്കി സമയം നല്‍കിയില്ല. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ബ്രൗണിനെ പുറത്തേക്കടിച്ച ട്രോയിക്കി പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 6-4, 7-6, 4-6, 6-3 എന്ന സ്കോറിനായിരുന്നു ട്രോയിക്കിയുടെ ജയം. നദാലിനെതിരെ പുറത്തെടുത്ത ഉശിര് ചോര്‍ന്നുപോയതുപോലെയാണ് ഇക്കുറി ബ്രൗണ്‍ കളിച്ചത്. ഒരു സെറ്റ് നേടാനായത് താരത്തിന് ആശ്വാസമേകി. ബ്രൗണിന്റെ കളികാണാന്‍ നിറഞ്ഞ ഗാലറിയായിരുന്നു ഒരുങ്ങിയത്. മറ്റൊരു അട്ടിമറിക്ക് കാത്ത അവരും നിരാശപ്പെട്ടു.
പുരുഷന്മാരില് അഞ്ചു സെറ്റു നീണ്ട മാരത്തണ്‍ മുഖാമുഖത്തില്‍ അമേരിക്കയുടെ ജോണ്‍ ഇസ്നറെ കീഴടക്കി ക്രൊയേഷ്യന്‍ സ്റ്റാര്‍ മാരിന് സിലിച്ചും മുന്നേറി (7-6, 6-7, 6-4, 6-7, 12-10). സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും പ്രയാണം തുടര്‍ന്നു. ഓസ്ട്രേലിയയുടെ സാം ഗ്രോത്തിനെയാണ് ഫെഡറര്‍ മറികടന്നത് (4-6, 4-6, 7-6, 2-6). വനിതകളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ഡെന്മാര്ക്കിന്റെ കരോലിനെ വൊസ്നിയാക്കി ഇറ്റലിയുടെ കാമില ജോര്‍ജിയെയും (6-2, 6-2) സ്പെയിനിന്റെ ഗാര്‍ബെയ്ന്‍ മുഗുറൂസ ജര്‍മ്മനിയുടെ എയ്ഞ്ചലിക് കെര്‍ബറെയും പരാജയപ്പെടുത്തി (7-6, 1-6, 6 -2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: