ഫലമൂലാശനാ നിത്യം ഭവിഷ്യാമി ന സംശയ:
ന തേ ദുഃഖകരിഷ്യാമി നിവസന്തി സ ഹ ത്വയാ
ഫലമൂലാദികള്‍ ഭക്ഷിച്ച് അങ്ങേക്ക് ഒരു ബുദ്ധിമുട്ടും വരുത്താത്തവിധം അങ്ങയുടെ കൂടെ കാട്ടില്‍ ഞാന്‍ കഴിഞ്ഞുകൊള്ളാം. എന്റെ ആത്മാവ് അങ്ങയുടെ ആത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട് അതിന്റെ വേര്‍പാടില്‍ മരണം മാത്രമേ എനിക്ക് രക്ഷാമാര്ഗ്ഗമായുള്ളു. അതുകൊണ്ട് എന്നെ അങ്ങയുടെ കൂടെ കൊണ്ടുപോകുക. വനത്തില്‍ ക്രൗഞ്ചങ്ങളും, കൊക്കുകളും, മുയലുകള്‍, മാനുകള്‍ തുടങ്ങിയവയും അവയുടെ ദാഹം ശമിപ്പിക്കാന്‍ വന്നെത്തുന്ന തടാകങ്ങളുടെ തീരങ്ങളില്‍ അങ്ങയോടൊത്തു വസിക്കുമ്പോള്‍ ഹാ! ഞാന്‍ എത്രമാത്രം ആനന്ദവതിയായിരിക്കും.
വിടര്‍ന്നുവിലസുന്ന പല നിറത്തിലുള്ള താമരകള്‍ നിറഞ്ഞ തടാകങ്ങളും നിബിഡമായ വനവും പ്രകൃതിദൃശ്യങ്ങളും കണ്ടാസ്വദിക്കാന്‍ അങ്ങയോടൊത്തല്ലാതെ മറ്റാരുടെ കൂടെയാണ് ഞാന്‍ യാത്ര ചെയ്യേണ്ടത്. അങ്ങയുടെ പാദങ്ങളെ പിന്തുടരാന് എന്നെ അനുവദിച്ചാല്‍ ദുഃഖമറിയാത്തവളായി എനിക്ക് കഴിയാന്‍ കഴിയും. അതുകൊണ്ട് എന്നേയും അങ്ങയുടെ കൂടെ കൊണ്ടുപോവുക. അല്ലാത്തപക്ഷം
സ്വര്‍ഗ്ഗേ ളപി ചവിനാ വാസോ ഭവിതയദിരാഘവ-
ത്വയാ മമ നരവ്യാഘ്ര നാഹം തമപി രോ ചയേ
അങ്ങില്ലാത്ത സ്വര്‍ഗ്ഗലോകം പോലും ഞാന്‍ ത്യജിക്കുകതന്നെ ചെയ്യും. അങ്ങയുടെ സാമീപ്യമുണ്ടെങ്കില്‍ നരകവും എനിക്ക് സ്വാഗതാര്‍ഹമാണ്.
സീത പറഞ്ഞതൊക്കെ സഹതാപത്തോടും അനുകമ്പയോടുംകൂടി രാമന് ശ്രദ്ധിച്ചുകേട്ടു. തന്റെ പത്നിയുടെ ഹൃദയത്തില്‍ ആളിക്കത്തുന്ന തീവ്രവ്യഥയുടെ ചൂട് രാമന്റെ ഹൃദയത്തേയും പൊള്ളിച്ചു. അത് അദ്ദേഹത്തെ തളര്‍ത്തി. രാമന് ഒരുവിധത്തില്‍ ധൈര്യമവലംബിച്ചുകൊണ്ട് കാട്ടില്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങളുടെ പട്ടിക സീതയുടെ മുന്നില്‍ നിരത്തിവെച്ചു. ദൃഷ്ടിപഥത്തിലെത്തുന്ന ഏതൊരു മനുഷ്യന്റേയും മേല്‍ ചാടിവീഴുന്ന ഹിംസ്രമൃഗങ്ങളുണ്ട്.
കാലില്‍ചുറ്റുന്ന മുള്ളുവള്ളികളുണ്ട്. നിലത്തുകിടക്കണം. ധരിക്കാന്‍ മരവുരിയേ ലഭിക്കൂ. ചീറ്റിയടിക്കുന്ന കാറ്റും അതില്‍ കടപുഴകി വീഴുന്ന മരങ്ങള്‍ ഇവ ഏതുസമയത്തും അപകടം വരുത്തും. ഞെക്കിഞെരുക്കിക്കൊല്ലുന്ന പെരുമ്പാമ്പുകളുണ്ട്. ഇത്തരം വിപത്തുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ വനവാസം കഷ്ടാല്‍ കഷ്ടതരമാണ്. കൊട്ടാരത്തില്‍ തന്നെ വസിക്കുന്നതാണ് നല്ലത്.പക്ഷെ ഇതുകൊണ്ടൊന്നും സീതയുടെ തീരുമാനത്തെ മാറ്റാന്‍ സാധിച്ചില്ല. ബുദ്ധിമതിയായ സീത ശ്രീരാമനെ ചൊടിപ്പിക്കാനായി പറഞ്ഞു.
ഹോ… ദൈവമേ മിഥിലാധിപനായ ജനകന് പുരുഷവേഷം ധരിച്ചുവന്ന ഒരു സ്ത്രീയെ തന്റെ ജാമാതാവാക്കിയത് എന്ത് വ്യാമോഹത്തിന് അടിമയായിട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏതായാലും ശ്രീരാമനെ ശ്ലാഘിക്കുന്നവര്ക്കെല്ലാം തെറ്റുപറ്റിയിരിക്കുന്നു. രാമന് യഥാര്‍ത്ഥത്തില്‍ ആളുകള്‍ വര്‍ണ്ണിക്കുന്നതുപോലെയുള്ള രാമനല്ല. കണ്ണീരൊലിപ്പിച്ചുകൊണ്ട് സീത വീണ്ടും പറഞ്ഞു.
യദിമാം ദുഃഖിതാമവം വനം നേതും ന ചേച്ഛസി
വിഷമഗ്നിം ദലം വാഹമാസ്ഥാസ്യേ മൃത്യുകാരണാത്
ദുഃഖിതയായ എന്നെ കൂടെ കൊണ്ടുപോകുന്നില്ലെങ്കില്‍ വിഷം തിന്നോ തീയില്‍ ചാടിയോ കയത്തില്‍ മുങ്ങിയോ ഞാന്‍ തീര്‍ച്ചയായും പ്രാണത്യാഗം ചെയ്യും.
വേര്‍പാടിനെക്കുറിച്ചുള്ള ചിന്ത സീതയുടെ ദുഃഖത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. അവളുടെ ഓരോ വാക്കിലും അത് നിഴലിച്ച് കാണാന്‍ കഴിയുമായിരുന്നു. കാട്ടിലേക്കു പോകുമ്പോള്‍ തന്നെ കൂടെകൂട്ടിക്കൊണ്ടുപോകുന്നതിന്നുള്ള അനുകൂലമായ അഭിപ്രായം രാമനില്‍ ജനിപ്പിക്കാനുള്ള ഒരു പ്രൗഢയുടെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സീതയുടെ അന്ത്യശാസനംകേട്ട് രാമന് വിയര്‍ത്തു.
ഒരു ശൈലൂഷനെപ്പോലെ (നടന്) അങ്ങ് ഭാര്യയായ എന്നെ മറ്റൊരുവനെ ഏല്പിക്കാനാണോ ഭാവിക്കുന്നത്. ഇതുവരെ അങ്ങയുടെ സഹധര്മ്മിണിയായിക്കഴിഞ്ഞ പതിവ്രതയും യുവതിയുമായ ഒരുവളെ ഇങ്ങനെ ദുര്വിധിയിലാക്കാനാണോ അങ്ങയുടെ മനസ്സാക്ഷി തീരുമാനിച്ചത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: