ശക്തമായ വാക്കുകള്‍ പുറപ്പെടുന്നത് വിശുദ്ധിയില്‍നിന്നും മൗനത്തില്‍നിന്നുമാണ്. അനുപമമായ ആ വാഗ്വിലാസം സ്വാമി ചിന്മയാനന്ദനെ വിശ്വവിഖ്യാതനാക്കി. എത്ര സരളവും ശുദ്ധവുമായ ശൈലിയിലാണ് അങ്ങേയറ്റം ഗഹനങ്ങളായ വേദാന്തദര്‍ശനങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചത്. അദ്ദേഹം സനാതനധര്‍മ്മത്തിന്റെ അതിശക്തനായ വക്താവായിരുന്നു. അപൂര്‍വസിദ്ധികളുള്ള ഒരു വാഗ്മിയായിരുന്നു. കാരുണ്യവാനായ ആചാര്യനായിരുന്നു. അതിസമര്‍ത്ഥനായ ഒരു സംഘാടകനായിരുന്നു. അതിനൊക്കെപുറമെ ഏറ്റവും ശ്രേഷ്ഠനായ ഒരു സന്യാസിയുമായിരുന്നു. തന്റെ സ്നേഹസ്പര്‍ശംകൊണ്ട് ജനഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാനുള്ള അസാധാരണമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. നീതിയുടെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നിശ്ചയദാര്‍ഢ്യത്തോടെ നിര്‍ഭയം തലയുയര്‍ത്തി നിന്നിരുന്ന ഒരു യോദ്ധാവായിരുന്നു സ്വാമിജി. അങ്ങനെ എത്രയെത്ര ഗുണങ്ങളുടെ നിറവാര്‍ന്ന കലവറയായിരുന്നു ആ വ്യക്തിത്വം. അദ്ദേഹത്തിന്റെ ഓര്‍മ്മ ഇന്നും നമ്മളെ സംബന്ധിച്ചിടത്തോളം ഉറവുവറ്റാത്ത പ്രചോദനത്തിന്റെ സ്രോതസ്സാണ്.
അചഞ്ചലമായ ധൈര്യവും ദൃഢവിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളിലുള്ള കടുംപിടുത്തവും മൂലം ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരിക്കല്‍ ഒരു മുസ്ലീം സഹോദരന് അദ്ദേഹത്തെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു. അതിനുശേഷം ആ പ്രദേശത്തുതന്നെയുള്ള ഒരു യോഗത്തില്‍ അദ്ദേഹത്തിനു പ്രസംഗിക്കണമായിരുന്നു. ശ്രോക്കളെല്ലാവരും ഹിന്ദുക്കളായിരുന്നു. ഇന്ത്യയിലെ ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദത്തിന് സാരമായ ഉലച്ചില്‍ പറ്റിയ കാലം. മുസ്ലീം സഹോദരന്റെ ക്ഷണം നിരസിക്കണമെന്ന് എല്ലാവരും സ്വാമിജിയോടപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം തീരെ വകവെച്ചില്ല. ഞാനൊരു ലോകപൗരനാണ് സ്വാമിജി പറഞ്ഞു. ഹിന്ദുവിനെപോലെതന്നെ മുസ്ലീമിനും എന്നെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാം. ഞാന്‍ അത് സ്വീകരിക്കുകയും ചെയ്യും.
പറഞ്ഞ സമയത്തുതന്നെ സ്വാമിജി ആ മുസ്ലീം ഭവനത്തിലെത്തി. ഹൈന്ദവാചാരപ്രകാരം വേദോച്ചാരണത്തോടെ അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവരോടൊപ്പം ഭക്ഷണം കഴിച്ചതിനുശേഷമാണ് സ്വാമിജി യോഗത്തില്‍ സംബന്ധിക്കുവാന്‍ പോയത്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം വാക്കുകളില്‍നിന്നും തീപ്പൊരികള്‍ പറന്നു. ഹിന്ദു മുസ്ലീം ധാരണയെപ്പറ്റിയും മൈത്രിയെപ്പറ്റിയുമുള്ള ഉജ്ജ്വലമായൊരു പ്രസംഗമായിരുന്നു അത്.
സാധാരണക്കാര്‍ക്ക് സങ്കല്പിക്കാന് പറ്റാത്ത ഊര്‍ജ്ജത്തിന്റെ ഉടമയായിരുന്നു സ്വാമിജി. ലോകത്തിന്റെ ഏതുകോണില്‍നിന്ന് സ്വാമിജിയുടെ പേരില്‍ ആര് കത്തെഴുതിയാലും അതിനുള്ള മറുപടി കഴിയുന്നതും വേഗത്തില്‍ അദ്ദേഹം എഴുതി അയച്ചിരിക്കും. കവറിലെ മേല്‍വിലാസം പോലും സ്വാമിജി സ്വന്തം കൈപ്പടയില്‍ എഴുതുക പതിവായിരുന്നു. അതിനുപുറമേയായിരുന്നു മറ്റു പണിത്തിരക്കുകള്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മേല്‍വിലാസമെഴുതി സൂക്ഷിക്കാറുള്ള പുസ്തകം എവിടെയോ മറന്നുവെച്ചു. സ്വാമിജിക്ക് കുലുക്കമൊന്നുമുണ്ടായില്ല. ഇരുന്നൂറ്റി അമ്പതോളം മേല്‍വിലാസങ്ങള്‍ പിന്‍കോഡ് സഹിതം അദ്ദേഹം ഓര്‍മ്മയില്‍ നിന്നുമെടുത്ത് കൃത്യമായി പറഞ്ഞു. അത്രയും അസാധാരണമായ ഓര്‍മ്മശക്തിയായിരുന്നു സ്വാമിജിയുടേത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: