ജനാധിപത്യ ധ്വംസനങ്ങള്‍ മറക്കാനോ പൊറുക്കാനോ ചരിത്രബോധമുള്ള ഒരു സമൂഹത്തിന് കഴിയില്ല. ഏകാധിപത്യം വന്ന വഴികള്‍ ജനതതിയുടെ സ്മൃതിപഥങ്ങളില്‍ ഉറപ്പിച്ചു നിറുത്തുന്നതാണ് ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ രക്ഷാകവചം.
1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള കാലത്തെയാണ് സ്വതന്ത്രഇന്ത്യയെ കാളരാത്രികളാക്കി വീര്‍പ്പുമുട്ടിച്ച അടിയന്തരാവസ്ഥയുടെ ദുര്‍ദിനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ദിരയാണ് ഇന്ത്യ ഇന്ത്യയാണ് ഇന്ദിരയെന്ന് ഭരണകക്ഷിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഉറക്കെ പ്രഖ്യാപിച്ച കാലഘട്ടമായിരുന്നു അത്. പ്രതിപക്ഷനേതാക്കളെ ഒട്ടാകെ കാരണം കാണിക്കാതെ തടങ്കലിലാക്കുകയും ഇന്ത്യയെ ഒരു വലിയ ജയിലറയാക്കിമാറ്റുകയുമാണ് പ്രധാനമന്ത്രി ഇന്ദിര ചെയ്തത്. നമ്മുടെ രാജ്യം നമ്മുടേതല്ലെന്ന് ഭരണാധികാരി പ്രഖ്യാപിച്ച കാലമെന്നായിരുന്നു ഒരു പ്രമുഖ വാരിക അടിയന്തരാവസ്ഥയെ വിലയിരുത്തിയത്.
സപ്തസ്വാതന്ത്ര്യങ്ങളും സസ്പെന്റുചെയ്യപ്പെട്ടത് വാര്‍ത്താമാധ്യമങ്ങള്‍ക്ക് പത്രമാരണം വഴി ലോക്കിട്ട് ഏകാധിപത്യം അരങ്ങുതകര്ക്കുകയാണുണ്ടായത്. സംഘടനാ നിരോധനം വഴി ആര്‍എസ്എസിനെയും മറ്റും നിരോധിക്കാനും അവര്‍ തയ്യാറായി. ഭീതിയുടെ അക്കാലവും അതിന്റെ അതിജീവനവും തലമുറകള്‍ക്ക് സാധനാപാഠമാക്കേണ്ടതാണെന്നതില് തര്‍ക്കമില്ല.
പ്രചരണ സംവിധാനങ്ങളെല്ലാം ഭരണകൂടം കൈപ്പിടിയിലൊതുക്കി ജനങ്ങളെ ചങ്ങലയ്ക്കിട്ട അക്കാലത്ത് ഭീതിയുടെ കൂരാക്കൂരിരുട്ടില്‍ കാര്യമായ പ്രതിരോധങ്ങള്‍ വഴി സ്വാതന്ത്ര്യം തിരിച്ചെടുക്കാന്‍ സഹനസമരം നടത്തിയ മുഖ്യപ്രസ്ഥാനം ആര്‍എസ്എസ് ആയിരുന്നു. അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കാതെ തികച്ചും ഗാന്ധിയന്‍ രീതിയിലുള്ള അഹിംസാ സമരത്തിലൂടെ നാടിന് സ്വാതന്ത്ര്യവും ജനാധിപത്യവും തിരിച്ചെടുത്തുകൊടുക്കുകയായിരുന്നു ലോക സംഘര്‍ഷ സമിതി ചെയ്തത്. ജനലക്ഷങ്ങള്‍ നിയമ നിഷേധം വഴി മര്‍ദ്ദനങ്ങളും ജയിലും സ്വയം വരിക്കുകയാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടപ്പോള്‍ ബദല്‍ പ്രസിദ്ധീകരണങ്ങള്‍ ജനങ്ങളില്‍ കൃത്യമായി എത്തിക്കാനായി നടത്തിയ ശ്രമങ്ങളില്‍ മാത്രം അബദ്ധത്തില്‍ പിടികൂടപ്പെട്ട് ജയിലിലാക്കപ്പെട്ടവര്മാത്രം 5000 പേരുണ്ടായിരുന്നു. ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ആളുകളാണ് ഇന്ത്യയില്‍ രാഷ്ട്രീയ വിരോധത്തിന്റെ മാത്രം പേരില്‍ തടങ്കലിലടയ്ക്കപ്പെട്ടത്.
1975-77ലെ ഏകാധിപതിയുടെ ഭരണത്തെ വെല്ലുവിളിക്കാന്‍ കര്‍മ്മരംഗത്തിറങ്ങിയ പോരാളികളില്‍ 80 ശതമാനം പേരും സംഘ -ജനസംഘ പ്രവര്‍ത്തകരായിരുന്നു. ഉടുതുണിക്കു മറുതുണിയില്ലാത്ത സാധാരണക്കാരെ തട്ടിയുണര്‍ത്തി സ്വാതന്ത്ര്യബോധം കത്തിജ്വലിപ്പിക്കുന്നതില്‍ സംഘം വിജയിക്കുകയാണുണ്ടായത്. അടയന്തരാവസ്ഥ മണക്കുന്നുവെന്നറിഞ്ഞപ്പോള് മാളത്തിലൊളിച്ച പാര്‍ട്ടിയായിരുന്നു സിപിഎം സിപിഐയും ആര്‍എസ്പിയും ഇന്ദിരയ്ക്കൊപ്പം അടിയന്തരാവസ്ഥയിലെ വൈതാളികന്മാരായി മാറിയിരുന്നു. എന്നാല്‍ 1977 മാര്‍ച്ചില്‍ അവിചാരിതമായി ധര്‍മ്മരാജ്യം ബാലറ്റ് പെട്ടിയിലൂടെ ജനഹിതം മാറ്റുരച്ചപ്പോള്‍ ഏകാധിപതിയും അവരുടെ പാര്‍ട്ടിയും തകര്‍ന്ന് നിലംപരിശരാക്കുകയായിരുന്നു.
ഈ നിശബ്ദ വിപ്ലവത്തിനു പിന്നിലെ മാസ്മര ശക്തിയായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘം.
രാഷ്ട്രത്തിനുവേണ്ടി എല്ലാം സമര്‍പ്പിക്കാന്‍ നാടിനെ സജ്ജമാക്കുന്ന സംഘം അടിയന്തരാവസ്ഥയിലെ സഹനസമരത്തെയും അതിന്റെ വിജയത്തെയും വില്പനച്ചരക്കാക്കാന് ആഗ്രഹിച്ചില്ല. സര്‍സംഘചാലക് പൂജനീയ ദേവറസ്ജി എല്ലാം മറക്കാനും പൊറുക്കാനുമാണ് സ്വയംസേവകരോട് ആഹ്വാനം ചെയ്തത്. അടിയന്തരാവസ്ഥയില്‍ നിരോധിക്കപ്പെട്ട നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ ആ ഇരുണ്ട കാലമവസാനിപ്പിക്കാന് വേണ്ടി ആസൂത്രിതമായി എന്തെങ്കിലും ചെയ്തതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. കായണ്ണ സ്റ്റേഷന് അക്രമം പോലെ ചില ഒറ്റപ്പെട്ട പടക്കം പൊട്ടിക്കല്‍ അല്ലാതെ മറ്റൊന്നും ഇടത് തീവ്രവാദികള്‍ക്ക് അക്കാലത്തേതായി അവകാശപ്പെടാനില്ല. എന്നിട്ടുമെന്തേ അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷിക പിറന്നാളില്‍ കേരളത്തിലെ മാധ്യമരംഗം എല്ലാം നക്സലുകളുടെ പോരാട്ട ചരിത്രമായി അടിയന്തരാവസ്ഥ ചിത്രീകരിച്ചു എന്ന ചോദ്യം ഉത്തരം തേടുകയാണ്.
സംഘ കുടുംബത്തില്‍പ്പെട്ട പ്രസ്ഥാനങ്ങള്‍ അക്കാലത്ത് അനുഭവിച്ച യാതനകളോ ഹോമിക്കപ്പെട്ട ജീവിതങ്ങളോ ഉയര്‍ത്തിക്കാട്ടി മേനി നടിക്കാനോ നേട്ടംഅവകാശപ്പെടാനോ താല്പര്യപ്പെടുന്നില്ല. പക്ഷെ ചരിത്രം ക്രൂരമാംവിധം അട്ടിമറിക്കപ്പെട്ട നിലയില്‍ കുഴിച്ചുമൂടപ്പെടുമ്പോള്‍ വിങ്ങുന്ന മനസ്സുള്ളവരാണ് ദേശസ്നേഹികള്‍. ‘വസന്തത്തിന്റെ ഇടിമുഴക്കം’ ആവേശഭരിതരാക്കിയവരിലേക്ക് അടിയന്തരാവസ്ഥയുടെ ചരിത്രം കുറ്റിയില്‍ കെട്ടിയിട്ട് കറക്കുന്ന മാധ്യമങ്ങള്‍ നാടിനും ചരിത്രത്തിനും അപമാനമാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതി പ്രവാഹമാണ്. ഒഴുക്കിനിടയില്‍ ഒപ്പിയെടുക്കേണ്ടത് നേടി സൂക്ഷിച്ച് തലമുറകള്‍ക്കു കൈമാറുകയാണു വേണ്ടത്. ലോകസംഘര്‍ഷസമിതിയുടെ പിന്മുറക്കാര്ക്ക് അതിനായില്ല എന്ന പോരായ്മ വിസ്മരിക്കുന്നില്ല. പക്ഷെ അടിയന്തരാവസ്ഥ 40-ാം കൊല്ലത്തില്‍ മലയാളത്തില്‍ ചരിത്രത്തിന് മഷിയിട്ടവര് അജ്ഞതയുടെ സന്തതികളോ അസത്യത്തിന്റെ വിഷവിത്തുകളോ മാത്രമാണ്.
അടിയന്തരാവസ്ഥയുടെ ഭീകരനാളുകളെ കുറിച്ച് മലയാളക്കരയ്ക്കു പുറത്ത് ധാരാളം ഗ്രന്ഥങ്ങളും രേഖകളും ആവിഷ്കരിച്ച് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലതുണ്ടായില്ല. കേരളത്തിലെ ജനങ്ങള്‍ സാക്ഷരതയില്‍ മുന്നിലാണെങ്കിലും അറിവിലും ബോധത്തിലും പിന്നിലാണെന്ന് തെളിയിച്ച കാലമായിരുന്നു 1975-77. അടിയന്തരാവസ്ഥയ്ക്ക് അന്ത്യം കുറിച്ച 1977 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റുകളും ഇന്ദിരയെന്ന പെണ് ഹിറ്റ്ലറിന് മലയാളി കാണിക്ക വയ്ക്കുകയായിരുന്നു. തുടര്‍ന്നും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വേണ്ടത്ര ഇവിടെ രചിക്കപ്പെടാതെപ്പോയത് കടുത്ത വീഴ്ച തന്നെയാണ്. മാന്യ ദത്തോപന്ത് ഠേംഗ്ഡിജി ‘എ സാഗ ഓഫ് സ്ട്രഗിള്‍’ എന്ന പുസ്തകത്തിന് നീണ്ട അവതാരിക എഴുതിയപ്പോള്‍ മറ്റ് ഭാഷകളിലെ ഇത്തരം പുസ്തകങ്ങളുടെ പേരുകള്‍ എടുത്തുകാട്ടിയശേഷം അതുകളെ ‘ തേന്‍കണങ്ങള്‍’ എന്നാണു വിശേഷിപ്പിച്ചത്. പക്ഷെ അക്കൂട്ടത്തില്‍ അടിയന്തരാവസ്ഥയോട് ബന്ധപ്പെട്ട മലയാള സാഹിത്യ നാമധേയങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ ദുഃസ്ഥിതി അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും ദേശസ്നേഹികള്‍ തയ്യാറാവണം.
കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ദിരാകുടുംബവും എത്ര ആസൂത്രിതമായിട്ടാണ് ചരിത്രവും സത്യവും കുഴിച്ചുമൂടുന്നതെന്നറിയാന് അടിയന്തരാവസ്ഥയും ഗാന്ധിവധവും സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ മാത്രം പരതിയാല്‍ മതിയാകും. ഗാന്ധിവധത്തിന്റെ പേരില്‍ ഇന്നും സംഘത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഒട്ടേറെപേര്‍ പാഞ്ഞുനടക്കുന്ന നാടാണ് കേരളം. ഇക്കാര്യത്തില്‍ ജസ്റ്റീസ് കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ സംഘത്തിന് അതില്‍ പങ്കില്ലെന്നു കണ്ടതാണ്. ഇന്ദിരയാണ് ഈ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ നിര്‍ബന്ധിതയായത്. പക്ഷെ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയും ലഭ്യമല്ല. സര്‍ക്കാര്‍ ആസ്ഥാനങ്ങളിലും ലൈബ്രറികളിലുമൊന്നും കോപ്പിയില്ല. സത്യത്തെയും ചരിത്രത്തെയും ഇത്രയും ക്രൂരമായി കുഴിച്ചുമൂടിയിട്ടും പ്രതികരണമില്ലാത്തവരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പേരാണ് ജസ്റ്റീസ് ഷാ കമ്മീഷന്. മുന്‍സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റീസ് ജെ.ഡി.ഷാ ആയിരുന്നു കമ്മീഷന് അദ്ധ്യക്ഷന്‍. മൂന്നു വാല്യങ്ങളായി റിപ്പോര്‍ട്ട് നല്കുമ്പോഴേക്കും ജനതാപാര്‍ട്ടി അന്ത്യശ്വാസം വലിക്കുകയായിരുന്നു. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങളാണ് ഈ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിച്ചത്. ജനാധിപത്യ ധ്വംസനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കുറ്റങ്ങളും കുറ്റവാളികളെയും വിശദമാക്കി കൊണ്ടുള്ള ആധികാരിക രേഖകളാണത്. പക്ഷെ ഇന്ത്യയിലെവിടെയും ഷാ കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമല്ലത്രേ. പിന്നീട് അധികാരത്തില്‍ വന്ന ഇന്ദിര അതെല്ലാം നശിപ്പിക്കുകയായിരുന്നു.
ചില വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ഷാ കമ്മീഷന് റിപ്പോര്‍ട്ടിന്റെ കോപ്പിയുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ സത്യം എത്ര ക്രൂരവും പൈശാചികവുമായാണ് ഇന്ദിരയും കുടുംബവും കുഴിച്ചുമൂടിയതെന്നറിയാന് ജസ്റ്റീസ് കപൂര്‍ കമ്മീഷന്റെയും ജസ്റ്റീസ് ജെ.ഡി.ഷാ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളുടെ തിരോധാനം തെളിവാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: