ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രചാരണത്തിന് അമേരിക്കന്‍ പരസ്യ ഏജന്‍സിയുമായി 500 കോടി രൂപയുടെ കരാറൊപ്പിടുന്നതിനെതിരെ ബിജെപി. സമ്പൂര്‍ണ്ണമായി അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാര്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഏജന്‍സിക്ക് കോടികള്‍ നല്കി പരസ്യം ചെയ്യുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ പോലും വിതരണം ചെയ്യാത്ത സാമ്പത്തിക സ്ഥിതിയാണ് സംസ്ഥാനത്തെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഒറ്റയടിക്ക് കരാര്‍ നല്‍കുന്നതിന് പകരം വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കരാറുകളാണ് അമേരിക്കന്‍ പരസ്യകമ്പനിയായ ആപ്കോ വേള്‍ഡ് വൈഡുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യവസായ വകുപ്പുമായാണ് ആദ്യം കരാറൊപ്പിടുന്നത്. 40 കോടിക്കാണ് വ്യവസായ വകുപ്പ് പരസ്യ പ്രചാരണത്തിന് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച.് കുര്യനും ആപ്കോയുടെ രാജ്യത്തെ മേധാവി സുഗന്ധി അഘോഷും തമ്മില്‍ അടുത്തയാഴ്ച കരാറൊപ്പിടും, ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കൃഷ്ണദാസ് പറഞ്ഞു.
വ്യവസായ വകുപ്പിന് പിന്നാലെ പൊതുഭരണം, ടൂറിസം വകുപ്പുകളും ആപ്കോയുമായി കരാറൊപ്പിടുമെന്നാണ് അറിയുന്നത്. ഒരുമിച്ചു കരാര്‍ ഒപ്പിട്ടാല്‍ വിവാദമാകുമെന്ന് ഭയന്നാണ് ഉമ്മന്‍ചാണ്ടി ഈ രീതി സ്വീകരിച്ചത്. ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 526കോടിരൂപയുടെ പരസ്യം നല്കാന് തീരുമാനിച്ചത് വിവാദമായിരുന്നു. കേജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ വക്രബുദ്ധി ഇല്ലാതിരുന്നതു കൊണ്ടാണ് വാര്‍ത്ത വിവാദമായത്.
കോടികളുടെ പരസ്യ പ്രചരണത്തിനായി ഏജന്‍സിയെ കണ്ടെത്തിയത് എങ്ങനെയെന്ന് കേരള സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മുംബൈയിലെ ഒരു മറാത്ത പത്രത്തിലും ഒരു ഹിന്ദി പത്രത്തിലും മാത്രമാണ് ടെണ്ടര്‍ പരസ്യം വന്നത്. ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കുന്ന നിരവധി മലയാളം പത്രങ്ങള്‍ ഉണ്ടെന്നിരിക്കെ മറാത്ത പത്രത്തില്‍ പരസ്യം നല്‍കിയത് ദുരൂഹമാണ്. പാതാളത്തോളം പ്രതിച്ഛായയുള്ള യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലായ നിലവിലെ സാഹചര്യത്തില്‍ ഇത്തരം നടപടികളില്‍ നിന്നും പിന്മാറണം. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ വൈകുകയും കരാറുകാര്‍ക്ക് കോടികള്‍ കുടിശികയും ഉള്ളപ്പോള്‍ 500കോടിയുടെ പരസ്യ കരാറില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണം, പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: