ആലപ്പുഴ: ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് നിര്‍മ്മാണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നു. മോദി സര്‍ക്കാരിന്റെ പ്രത്യേക താത്പര്യം കൊണ്ടുമാത്രം പുനര്‍ജീവന്‍ ലഭിച്ച ആലപ്പുഴ ബൈപാസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തത്തോടെയാണ് നിര്‍മ്മിക്കുന്നത്. രണ്ടുമാസം മുമ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആലപ്പുഴ ബൈപാസിനായി ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
ആലപ്പുഴ, കൊല്ലം, ബൈപാസുകള്‍ക്ക് എത്ര തുക സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ടെന്ന് ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കിയ മറുപടിയാണ് സര്‍ക്കാര്‍ തട്ടിപ്പ് മറനീക്കുന്നത്.
കൊല്ലം ബൈപാസിന് മാത്രമായി 277,24,35,655 രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാര്‍ തുകയും ബാക്കി പകുതി സംസ്ഥാനവും വഹിക്കണം. 30 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും മറുപടിയില്‍ പറയുന്നു. ആലപ്പുഴ ബൈപാസിനായി ഒരു രൂപ പോലും നീക്കിവച്ചിട്ടുള്ളതായി പരാമര്‍ശമില്ല. ഇരു ബൈപാസുകള്ക്കുമായി ഇതുവരെ പണം ചെലവഴിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
ഉദ്ഘാടത്തിനായി 5.85 ലക്ഷം ചെലവഴിച്ചതായും പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ബൈപാസ് നിര്‍മ്മാണത്തിനായി ഒരു രൂപ പോലും നീക്കിവയ്ക്കാതെ ഉദ്ഘാടനം നടത്തിയത് കേന്ദ്രസര്‍ക്കാരിനെയും കബളിപ്പിച്ചായിരുന്നുവെന്നുവെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് വാങ്ങിക്കുകയും സംസ്ഥാന വിഹിതം അനുവദിക്കാതിരിക്കുകയും ചെയ്ത തട്ടിപ്പാണ് മറനീക്കിയിട്ടുള്ളത്.
മൂന്ന് ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസിന് പുനര്‍ജീവന്‍ ലഭിച്ചത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു. യുപിഎ സര്‍ക്കാര്‍ കാലയളവില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നാല് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും ബൈപാസ് വിഷയത്തില്‍ യാതൊരു പുരോഗതിയും നേടാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യത്ത് തന്നെ ആദ്യമായാണ് ദേശീയപാതയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊതുപങ്കാളിത്തത്തില്‍ ബൈപാസ് നിര്‍മ്മിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളുമായി രംഗത്തെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: