കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് പ്രോസിക്യൂട്ടര്‍ ഇടപെട്ട് മനപൂര്‍വം വൈകിപ്പിച്ചതായി തെളിഞ്ഞു. പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ നിയമോപദേശം തേടി പബ്ലിക് പ്രോസിക്യൂട്ടര്‍ അയൂബ്ഖാന് ഫയല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നിയമോപദേശം കൊടുക്കുന്നത് മനഃപൂര്‍വം വൈകിക്കുകയായിരുന്നുവെന്നാണ് വ്യക്തമായത്. ഇതേത്തുടര്‍ന്ന് ഏറെ വൈകിയാണ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്.
പറവൂര്‍ പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ മോഹന്‍ മേനോന്റെ സഹായിയായിരുന്ന അയൂബ്ഖാന് കേസിലെ പ്രതികളില്‍ നിന്നു കോടികള്‍ കൈക്കലാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. പീഡനക്കേസില്‍ ഉള്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പുറത്തുവന്നത്. കേസിന്റെ മറവില്‍ കോടികള്‍ സമ്പാദിക്കാനുള്ള അയൂബിന്റെ വഴിവിട്ട നീക്കങ്ങളുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും വന്‍തോതില്‍ പണം ലഭിക്കുന്നതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയെ കബളിപ്പിച്ച് അയൂബ് വശത്താക്കുകയായിരുന്നുവെന്നാണ സൂചന. അയൂബ്ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദമായ അന്വേഷണം നടത്തുന്നതിനും തീരുമാനമായി. തൃശൂര്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ അന്വേഷണം തുടങ്ങും.
ഇതിനിടെ, കാക്കനാട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് ജുവനൈല്‍ ഹോം അധികൃതര്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്കി. 20 വയസ് പ്രായമുള്ള പെണ്‍കുട്ടി അന്തേവാസികളോട് മോശമായിട്ടാണ് പെരുമാറുന്നത്.
ജുവനൈല്‍ ഹോമിലെ മറ്റ് കുട്ടികളെക്കൊണ്ട് ഭീഷണിപ്പെടുത്തി വസ്ത്രം കഴുകിക്കുന്നതായും ആരോപണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനമുള്ള ഇവിടെ പെണ്‍കുട്ടി രാത്രി രണ്ടു മണി വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും കത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് പെണ്‍കുട്ടിയെ ഇവിടെനിന്നു മാറ്റണമെന്നാണ് അധികൃതരുടെ ആവശ്യം. എന്നാല്‍, പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ കാക്കനാട് ജുവനൈല്‍ ഹോമില്‍നിന്നു മാറ്റരുതെന്നുള്ള ഹൈക്കോടതി ഉത്തരവ് ക്രൈംബ്രാഞ്ച് അധികൃതരെ കുഴപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: