ന്യൂദല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ പ്രകടിപ്പിച്ച സന്നദ്ധത ഭാരതം തള്ളാന്‍ കാരണം ജയില്‍ വാസം പാടില്ലെന്നും വീട്ടില്‍ പ്രത്യേക താമസ സൗകര്യമൊരുക്കണമെന്നുമുള്ള നിബന്ധന മുന്നോട്ടുവെച്ചതിനാല്‍. ദാവൂദ് കീഴടങ്ങി നിയമവ്യവസ്ഥയ്ക്ക് വിധേയമാകണമെന്നായിരുന്നു രാജ്യത്തിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ രാംജത്മലാനിയെ 1995ല്‍ ലണ്ടനില്‍ വെച്ച് കണ്ടപ്പോഴാണ് ദാവൂദ് ഇബ്രാഹിം കീഴടങ്ങല്‍ സന്നദ്ധത അറിയിച്ചത്.
ദാവൂദിന്റെ പ്രധാന സഹായി ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ ദിനപത്രത്തിന് കറാച്ചിയില്‍ നിന്നും ഫോണിലൂടെ നല്കിയ അഭിമുഖത്തിലാണ് ദാവൂദ് കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ കീഴടങ്ങാനുള്ള നീക്കം തടഞ്ഞത് ബിജെപി നേതാവ് അദ്വാനി ആയിരുന്നെന്നും ഛോട്ടാ ഷക്കീല്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അദ്വാനിയല്ല, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാറാണ് ദാവൂദിന്റെ കീഴടങ്ങല്‍ വേണ്ടെന്ന് വെച്ചതെന്ന് രാംജത്മലാനി പ്രതികരിച്ചു. ഛോട്ടാ ഷക്കീലിനെയല്ല, ദാവൂദ് ഇബ്രാഹിമിനെയാണ് താന്‍ ലണ്ടനില്‍ വെച്ച് കണ്ടത്. ശരദ് പവാര്‍ മാത്രമായിരുന്നില്ല, കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ദാവൂദ് ഇബ്രാഹിമിന്റെ കീഴടങ്ങലിന് എതിരായിരുന്നു. 1993ലെ മുംബൈ സ്ഫോടന പരമ്പരകളില്‍ തനിക്ക് പങ്കില്ലായിരുന്നെന്നും തിരികെ വന്നാല്‍ പോലീസിന്റെ മൂന്നാംമുറയെ ഭയമുണ്ടെന്നും ദാവൂദ് പറഞ്ഞു, രാംജത്മലാനി വ്യക്തമാക്കി.
ജത്മലാനിയുടെ പ്രസ്താവന അംഗീകരിച്ച ശരദ് പവാര്‍ ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറാണെന്ന് ജത്മലാനി തന്നെ അറിയിച്ചിരുന്നെന്നും എന്നാല്‍ ദാവൂദ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാനാവാത്തവയായിരുന്നെന്നും പവാര്‍ പറഞ്ഞു. ദാവൂദിനെ ജയിലിലടയ്ക്കാന്‍ പാടില്ലെന്നും വീട്ടുതടങ്കലില്‍ പാര്പ്പിക്കണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാന്‍ സംസ്ഥാന സര്ക്കാരിനാവില്ലായിരുന്നു. 1993-95 കാലത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശരദ് പവാര്‍ പറഞ്ഞു.
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്ന് ഭാരത സര്‍ക്കാര്‍ നിരവധി തവണ വിവിധ അന്താരാഷ്ട്ര വേദികളിലുള്‍പ്പെടെ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ പാക്കിസ്ഥാന് ഇതു നിഷേധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കറാച്ചിയിലെ കേന്ദ്രത്തില്‍ നിന്നും ദുബായിലേക്ക് ഫോണില്‍ സംസാരിക്കുന്ന ദാവൂദിന്റെ ശബ്ദ രേഖകള്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തിരുന്നു. എന്നിട്ടും ഇതംഗീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറായിട്ടില്ല.
350ലേറെ പേര് മരിക്കുകയും 1,200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയാണ് ദാവൂദ് ഇബ്രാഹിം. ഭാരത അന്വേഷണ ഏജന്‍സികള്‍ കോടികള്‍ തലയ്ക്ക് വിലയിട്ട ദാവുദിന്റെ ഡി-കമ്പനി മയക്കുമരുന്ന്, കള്ളനോട്ട്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലൂടെ കോടിക്കണക്കിന് ഡോളറുകളാണ് സമ്പാദിക്കുന്നത്. ഭാരതത്തിനെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ പ്രധാന ധനസ്രോതസ്സ് ദാവൂദ് ഇബ്രാഹിമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: