തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ അനധികൃത പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍.
സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീണ്ടു പോകുന്നത്. ഉടന്‍ തന്നെ കുറ്റവാളികളെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേമം സിനിമയുടെ സംവിധായകന് അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദും തിങ്കളാഴ്ച ഹാജരാകണമെന്ന് ആന്റിപൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമെയിലിലൂടെ പരാതി കൊടുത്തതല്ലാതെ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ഒന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നല്‍കിയിട്ടില്ലെന്ന് ആന്റിപൈറസി സെല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദീകരണം ആന്റി പൈറസി സെല്‍ ഇരുവരോടും ചോദിക്കുമെന്നാണ് സൂചന. അല്ഫോണ്സും അന്‍വറും നാളെ ഹാജരായേക്കും.
വ്യാജപതിപ്പ് പുറത്തായതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിലെ തിയേറ്ററിലും കഴക്കൂട്ടം കിന്‍ഫ്രയിലെ വിസ്മയാ സ്റ്റുഡിയോയിലും ക്രൈംബ്രാഞ്ച് ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. സംവിധായകന് ബി.ഉണ്ണികൃഷ്ണന് അടക്കം ഒന്പതുപേരില് നിന്ന് മൊഴിയെടുത്തു. രണ്ടിടത്തേയും കമ്പ്യൂട്ടറുകളിലെ ലോഗ് ഡീറ്റെയ്ല്‍സ് പരിശോധിക്കാന്‍ ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുത്തു.
പ്രേമത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന ചിത്രത്തിന്റെ കാമറാമാനേയും ക്രൈംബ്രാഞ്ച് എസ് പി രാജ്പാല് മീണയുടെ സംഘം ചോദ്യംചെയ്തു. അതേസമയം തമിഴ് നാട് സ്വദേശിയായ സിനിമ രംഗവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: