നാഗപ്പൂര്‍:മോദി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കെ. എന്‍.ഗോവിന്ദാചാര്യ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരമാണെന്നും അത് ആര്എസ്എസ്സിന്റേതല്ലെന്നും സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ വ്യക്തമാക്കി. ആര്‍എസ്എസ് ഇത്തരം വിഷയങ്ങളില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്താറില്ല,അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.
ഗോവിന്ദാചാര്യ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്, അതുപറയാന്‍ സ്വാതന്ത്ര്യവുമുണ്ട്. അതൊന്നും പക്ഷേ, ആര്‍എസ്എസ് കാഴ്ചപ്പാടല്ല, സഹസര്‍കാര്യവാഹ് പിടിഐയോടു പറഞ്ഞു.
ആയിരക്കണക്കിന് സ്വയംസേവകര്‍ രാജ്യത്തുണ്ട്. അവര്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതൊന്നും പക്ഷേ സംഘത്തിന്റെ അഭിപ്രായമല്ല. സംഘടനയുടെ ഭാരവാഹികളല്ലാത്ത, പുറത്തുള്ളവര്‍ക്ക് സംഘടനയുടെ അഭിപ്രായം പറയാനധികാരവുമില്ല. ആര്‍എസ്എസ് ആരേയും താത്വികാചര്യന്മാരായി നിയോഗിച്ചിട്ടില്ല. സംഘത്തിന് സ്വന്തമായ ആശയവിനിമയ സംവിധാനമുണ്ട്, അതല്ലാത്തതെന്തെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്നത് ചില മാധ്യമങ്ങളാണ്.
ആര്‍എസ്എസിന് ബിജെപിയോടെന്തെങ്കിലും ആശയം വിനിമയം ചെയ്യണമെങ്കില്‍ അതിന് കുറ്റമറ്റ സംവിധാനം നിലവിലുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ പറയാറില്ല. ആര്‍എസ്എസ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും ആശയവിനിമയം നടത്താറുണ്ട്, അതും പരസ്യമായല്ല, സ്വന്തം സംവിധാനമുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: