ഭോപാല്‍:മധ്യപ്രദേശ് നിയമനഅഴിമതിക്കേസില് (വ്യാപം) ഏത് അന്വേഷണവും നേരിടാമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.കേസുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കഴിഞ്ഞദിവസം രണ്ടു പേര് മരിച്ചതുകൂടി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ആവശ്യപ്പെടും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയിരുന്നു.
വീണ്ടും കത്ത് നല്‍കും- ചൗഹാന് പറഞ്ഞു. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ചൗഹാന് തള്ളി. ഹൈക്കോടതി സിബിഐ അടക്കമുള്ള ഏത് ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ചാലും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം.കേസില്‍ ആരോപണവിധേയയായ നര്‍മദ ദാമര്‍ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അഭിമുഖത്തിനെത്തിയ ടിവി ടുഡെ ജേണലിസ്റ്റ് അക്ഷയ് സിങ്, ജബല്‍പൂര്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
നര്‍മദയെ നേരത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ മേഘ്നഗറിലെ നര്‍മദയുടെ വീട്ടില്‍ മാതാപിതാക്കളുമായി അഭിമുഖം നടത്തുന്നതിനിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
അഭിമുഖത്തിനിടെ സഹായി ചിലരേഖകള്‍ കോപ്പിയെടുക്കാന്‍ പുറത്തുപോയ സമയത്ത് അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും, വായില്‍നിന്ന് നുരയും പതയും വന്നുവെന്നും നര്‍മദയുടെ പിതാവ് മെഹ്താബ് സിങ് ദമോര്‍ പറഞ്ഞു.
തെക്ക്-പടിഞ്ഞാറ് ദല്‍ഹിയിലെ ദ്വാരകയില്‍ ഹോട്ടലിലാണ് അരുണ്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടത്. ഒരു യോഗത്തിനെത്തിയ ഇദ്ദേഹം, രാവിലെ നേരത്തെ വിളിക്കണമെന്ന് ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ അവര്‍ വിളിച്ചപ്പോള്‍ മുറിയില്‍നിന്ന് പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പോലീസെത്തിയാണ് മുറി തുറന്നത്. മുറിയില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ചില മരുന്നുകളും ലഭിച്ചുവെന്ന് പോലീസ്. വ്യാപം കേസുമായി ബന്ധപ്പെട്ട 25 പേര് ഇതുവരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: