ചിലി ഫുട്ബോള്‍ ടീമിന്റെ ഒരു നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനമായി. ഇന്നലെ സമാപിച്ച ലാറ്റിനമേരിക്കന്‍ കാല്പ്പന്തുകളിയിലാണ് ചിലി പുതിയ ചരിത്രം കുറിച്ചത്. ഇത്തവണത്തെ കിരീടം ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ സ്വന്തം. ഗ്രൂപ്പ് ഘട്ടം മുതല്‍ ചാമ്പ്യന്മാരുടെ നിലയ്ക്കൊത്ത പ്രകടനം നടത്തിയ ക്ലോഡിയോ ബ്രാവോയും സംഘവും കലാശപ്പോരാട്ടത്തിലും അര്‍ജന്റീനയേക്കാള്‍ മികച്ചുനിന്നു.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ചിലി തന്നെയായിരുന്നു അര്‍ജന്റീനയേക്കാള്‍ മുന്നില്‍. 57 ശതമാനമായിരുന്നു ബോള്‍ പൊസഷന്‍. അര്‍ജന്റീന ഏഴ് കോര്‍ണറുകള്‍ വഴങ്ങിയപ്പോള്‍ നാലെണ്ണമേ ചിലി വഴങ്ങിയുള്ളൂ. ഫൈനലില്‍ ഗോളടിക്കുവാനുള്ള അവസരങ്ങല്‍ നിരവധി തുറന്നെടുത്തും ചിലിയായിരുന്നു. ഇതില്‍ ഒന്നോ രണ്ടോ അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മല്‍സരം ടൈബ്രേക്കറിലേക്ക് നീളുമായിരുന്നില്ല. ഒരു സൂപ്പര്‍താരത്തില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല ഇത്തവണ ചിലിയുടെ കുതിപ്പ്. സാഞ്ചസ്, വിദാല്‍, വാല്‍ഡിവിയ, വര്‍ഗാസ് തുടങ്ങിയവര്‍ ലോകോത്തര താരങ്ങളാണെങ്കിലും ഒരാളെ മാത്രം കേന്ദ്രീകരിക്കാതെ ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതിയതാണ് അവരെ കിരീടത്തിലേക്ക് എത്തിച്ചതും.
തങ്ങളുടെ അഞ്ചാം ഫൈനലിലാണ് ചിലിയുടെ കന്നി കിരീടനേട്ടം. 1916-ല്‍ ആരംഭിച്ച കോപ്പയുടെ 99 വര്‍ഷത്തെ ചരിത്രത്തില്‍ മുന്‍പ് നാല് തവണ രണ്ടാം സ്ഥാനത്ത് എത്തിയതായിരുന്നു കാല്‍പ്പന്തുകളിയില്‍ അവരുടെ ഏറ്റവും മികച്ച നേട്ടം. അഞ്ചുതവണ മൂന്നാം സ്ഥാനത്തും പത്തു തവണ നാലാം സ്ഥാനത്തും എത്തി. ഒരിക്കല്‍ ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തും എത്തി 1962-ല്‍. 1916-ല്‍ ആരംഭിച്ച കോപ്പ അമേരിക്കയില്‍ 173 മത്സരങ്ങളാണ് ചിലി ഇതുവരെ കളിച്ചത്.
1919 മുതല്‍ 1967 വരെ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്ഷിപ്പെന്നായിരുന്നു ടൂര്‍ണമെന്റ് അറിയപ്പെട്ടിരുന്നത്. പിന്നീട് എട്ട് വര്‍ഷത്തിനുശേഷം 1975-ലാണ് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പായി പുതിയ രൂപത്തിലേക്ക് മാറിയത്.ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് ചിലി. ലാറ്റിനമേരിക്കയില്‍ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയും കഴിഞ്ഞാല്‍ നാലാമത്തെ ശക്തിയാണവര്‍. എന്നാല്‍ ഈ ശക്തി കിരീടങ്ങളിലൂടെ തെളിയിക്കാന്‍ അവര്‍ക്ക് 2015ലെ കോപ്പവരെ കാത്തിരിക്കേണ്ടിവന്നു. 1955-ല്‍ ആതിഥേയരായിരുന്നെങ്കിലും അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. പിന്നീട് 1956, 1979, 1987 വര്‍ഷങ്ങളിലും റണ്ണേഴ്സപ്പായി.
ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ തങ്ങള്‍ കിരീടം നേടാന്‍ എത്തിയ ടീമാണെന്ന് അവര്‍ പ്രകടനത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 2-0ന് പരാജയപ്പെടുത്തിയാണ് അവര്‍ തുടക്കം കുറിച്ചത്. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ മെക്സിക്കോയോട് 3-3ന് സമനില പാലിക്കേണ്ടിവന്നു. രണ്ട് തവണ പിന്നിട്ടുനിന്നശേഷമായിരുന്നു അവര്‍ സമനില പിടിച്ചത്. ഇതാണ് അവരുടെ പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുക്കാന്‍ സാധിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബൊളീവിയയെ 5-0ന് തകര്‍ത്തതോടെ അവരുടെ ആത്മവിശ്വാസം ആകാശത്തോളം ഉയരുകയും ചെയ്തു.
ക്വാര്‍ട്ടറില്‍ എതിരാളികളായെത്തിയത് നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെ. 81-ാം മിനിറ്റില്‍ ഇസ്ല നേടിയ ഏകഗോളിന് അവര്‍ ഉറുഗ്വെയെയും മറികടന്നു. സെമിയില്‍ എതിരാളികളായ പെറുവിനെ 2-1നും കീഴടക്കിയതോടെയാണ് അവര്‍ ചരിത്രത്തില്‍ അഞ്ചാം ഫൈനലിന് അര്‍ഹത നേടിയത്. സെമിവരെയുള്ള കുതിപ്പില്‍ ചിലി 13 തവണ എതിര് വല കുലുക്കിയപ്പോള്‍ വഴങ്ങിയത് നാലെണ്ണം മാത്രം. ഫൈനലില്‍ മാത്രമാണ് അവര്‍ ഷൂട്ടൗട്ടില്‍ വിജയം സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളിലെല്ലാം നിശ്ചിതസമയത്തുതന്നെ അവര്‍ വിജയം സ്വന്തമാക്കി.
ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന സെമിയില്‍ മാത്രമാണ് പേരിനൊത്ത പ്രകടനം പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെയോട് 2-2ന് സമനില വഴങ്ങിയ അര്‍ജന്റീന ഉറുഗ്വെയെയും ജമൈക്കയെയും 1-0ന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ കൊളംബിയയെ കീഴടക്കാന്‍ സഡന്‍ഡെത്ത് വരെ കാത്തിരിക്കേണ്ടിവന്നു. സെമിയില്‍ മെസ്സിയും സംഘവും പേരിനൊത്ത പ്രകടനം പുറത്തെടുത്തു. ഫലം പരാഗ്വെക്കെതിരെ 6-1ന്റെ വിജയം. സെമിയിലൊഴികെ നാല് തവണ ലോക ഫുട്ബോളറായ മെസ്സി പേരിനൊത്ത പ്രകടനം പുറത്തെടുത്തില്ല.
ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ബഹുമതിയും ചിലിയന്‍ താരത്തിന്. നാല് ഗോളുകളുമായി എഡ്വേര്‍ഡോ വര്‍ഗാസ്. പെറുവിന്റെ പാവ്ലോ ഗുരേരോയും നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏക ഹാട്രിക്കിന് അവകാശിയും ഗുരേരോയാണ്. ബൊളീവിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഗുരേരോയുടെ ഹാട്രിക്ക്. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ, ചിലിയുടെ ആര്‍ട്ടുറോ വിദാല്‍, പരാഗ്വെയുടെ ലൂക്കാസ് ബാരിയോസ് എന്നിവര്‍ മൂന്ന് ഗോളുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ചിലി നായകന് ക്ലോഡിയോ ബ്രാവോയും മികച്ച യുവ താരമായി കൊളംബിയയുടെ ജീസണ്‍ മുറില്ലോയും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ ട്രോഫി പെറുവിനാണ്.സെമിയില്‍ കടക്കാതെ ബ്രസീല്‍ പുറത്തായത് മാത്രമാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ ദുരന്തം.
പരാഗ്വെയോടായിരുന്നു കാനറികള്‍ ക്വാര്‍ട്ടറില്‍ വീണത്. കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ജര്‍മ്മനിയോട് 7-1നും പിന്നീട് ലൂസേഴ്സ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനോട് 3-0നും പരാജയപ്പെട്ടശേഷം തുടര്‍ച്ചയായി 11 കളികള്‍ വിജയിച്ച കാനറികള്‍ക്ക് ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയയോടും പരാജയപ്പെടേണ്ടിവന്നു. ക്യാപ്റ്റനും സൂപ്പര്‍താരവുമായ നെയ്മര്‍ കൊളംബിയക്കെതിരെ കളിക്കുശേഷമുണ്ടായ അനിഷ്ടസംഭവത്തെ തുടര്‍ന്ന് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതും ബ്രസീലിന് തിരിച്ചടിയായി എന്നതാണ് സത്യം. മാത്രമല്ല നാല് കളികളില്‍ നിന്ന് വിലക്കും നേരിട്ടു.
നെയ്മര്‍ക്ക് പുറമെ പുറമെ മൂന്ന് കോച്ചുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍കൂടി ചുവപ്പുകാര്‍ഡ് കണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോയി. 113 തവണ മഞ്ഞക്കാര്‍ഡും റഫറിമാര്‍ പുറത്തെടുത്തു. ചിലിയുടെ മാത്ത്യാസ് ഫെര്‍ണാണ്ടസാണ് ആദ്യ ചുവപ്പുകാര്‍ഡിന് അവകാശി. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പുറത്തെടുത്തത് ചിലി-ഉറുഗ്വെ ക്വാര്‍ട്ടര്‍ ഫൈനലിലാണ്. ആറ് മഞ്ഞക്കാര്‍ഡും മൂന്ന് ചുവപ്പും. എഡിസണ് കവാനി, ജോര്‍ജെ ഫൂസിലെ, ഉറുഗ്വെ പരിശീലകന് ഓസ്കര് ടബേരസ് എന്നിവര്‍ക്കാണ് മാച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്. നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ചത് നെയ്മറിന് പുറമെ കൊളംബിയയുടെ കാര്‍ലോസ് ബക്ക, വെനസ്വേലയുടെ ഫെര്‍ണാണ്ടോ അമോറിബിറ്റ, മെക്സിക്കോയുടെ പരിശീലകന് മിഗ്വെയ്ല് ഹെരേര, പെറുവിന്റെ കാര്‍ലോസ് സംബ്രാനോ, അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ എന്നിവര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: