കൊച്ചി: ധീരദേശാഭിമാനി സവര്‍ക്കര്‍ക്ക് രാജ്യം അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ലെന്ന് ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന്. സവര്‍ക്കര്‍ മഹത്തായ പലതും ചെയ്തു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആശയങ്ങളും സംഭാവനകളും ജനങ്ങളിലെത്താതെ തമസ്കരിക്കപ്പെട്ടു. ഇതിന് രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതയില്‍ അഭിമാനിക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ സവര്‍ക്കറെപ്പോലുള്ള ദേശാഭിമാനികളുടെ ആശയങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കണം. എറണാകുളത്ത് വീരസവര്‍ക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ്സ് സ്റ്റഡീസും (വിഎസ്ഐബിഎസ്) ജ്വാല ചാരിറ്റബിള്‍ ട്രസ്റ്റും സംഘടിപ്പിച്ച സവര്‍ക്കര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെ.ടി. ശങ്കരന്.
സവര്‍ക്കറിന്റെ സമാധിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിഎസ്ഐബിഎസ് ഡയറക്ടര്‍ ഡോ. റജികുമാര്‍ അധ്യക്ഷത വഹിച്ചു. സുകൃതീന്ദ്ര ഓറിയന്റല്‍ റസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.വി. നിത്യാനന്ദ ഭട്ട് അനുസ്മരണ പ്രഭാഷണം നടത്തി. എന്‍. ലക്ഷ്മി മിത്തല്‍, പി. രാമചന്ദ്രന്, സി.ജി. രാജഗോപാല്‍, മനോജ് മേലത്ത്, രാകേഷ് ആര്, ബോബി വി.എസ്, ബിമല്‍ ചന്ദ്രന്. രതീഷ് ആര് എന്നിവര്‍ സംസാരിച്ചു. അരുണ്‍ പി.വി. സ്വാഗതവും അഭിലാഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായിരുന്നു നളന്ദ. ഇന്നതിന്റെ സ്ഥിതിയെന്താണ്. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമുക്ക് മുന്നിലെത്താന്‍ കഴിഞ്ഞില്ല. ജനാധിപത്യ രാജ്യം എന്ന വിശേഷണമുണ്ടെങ്കിലും പാമ്പാടികളുടെ രാജ്യമായാണ് വിദേശ രാജ്യങ്ങളില്‍ പലരും കാണുന്നത്. അതല്ലെന്ന് നാം ഇപ്പോള്‍ തെളിയിക്കുന്നുണ്ട്. ദേശസ്നേഹത്തിന്റെ അഭാവമാണ് ഭാരതത്തിന്റെ പ്രശ്നം. നമുക്ക് ശക്തിയും മനുഷ്യ സമ്പത്തുമുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാല്‍ ഒന്നാമതെത്തും. എന്നാല്‍ ഇതിന് ദേശസ്നേഹവും വേണം. ഇവിടെ ഒരു ലക്ഷം പേരില്‍ ആയിരമോ രണ്ടായിരമോ ദേശസ്നേഹമില്ലാത്തവരാണ്.
ഇതാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. ഭാരതം എന്റെ രാജ്യമാണെന്ന് അഭിമാനിക്കുന്നവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ല. ഭാരതത്തിന് ചുറ്റും എന്താണ് നടക്കുന്നത്. ഇത്തരം വിപത്തുകള്‍ നേരിടാന്‍ സര്‍ക്കാരിന് ധാര്‍മ്മിക പിന്തുണ നല്‍കണം. എന്നാല്‍ കേരളത്തില്‍ എല്ലാത്തിനെയും നെഗറ്റീവ് ആയാണ് കാണുന്നത്. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതാണ്. രാജ്യത്തിന്റെ നേട്ടങ്ങളോ പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന സംഭവങ്ങളോ വാര്‍ത്തയാകുന്നില്ല. മസാലപ്പടങ്ങള്‍ കാണുന്ന രീതിയില്‍ നാം ഇതിനെല്ലാം അടിമപ്പെട്ടിരിക്കുന്നു.കുപ്രസിദ്ധി ആഗ്രഹിക്കുന്നവരുടെ വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കാതിരിക്കാന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.
ഭാരതത്തിന് മാത്രം അവകാശപ്പെട്ട അന്താരാഷ്ട്ര യോഗ ദിനം പോലും ഇവിടെ എതിര്‍ക്കപ്പെട്ടു. മറ്റൊരു രാജ്യം പോലും ഇങ്ങനെ ചെയ്തില്ല. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. യോഗ നിര്‍ബന്ധമാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്തി ഭരണഘടനാവകാശങ്ങളില്‍ ഉള്‍പ്പെടുത്തണം.
നിയമ ഭേദഗതിയിലൂടെ യോഗ നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും സാധിക്കും. ആരോഗ്യസംരക്ഷണം സംസ്ഥാനത്തിന്റെ ചുമതലയാണ്. ഇതിന് നിയമനിര്‍മ്മാണം നടത്തി യോഗ ഉള്‍പ്പെടുത്താം. എന്നാല്‍ ഇച്ഛാശക്തി വേണം. ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിന് ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇവിടെ വിവാദങ്ങളാണ് ഉയരുന്നത്. ഗോവധം, മദ്യവര്‍ജ്ജനം എന്നിവയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.
മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. ഇതിനായി നിരവധി സംഘടനകളുമുണ്ട്. ജയിലിലുള്ളവരുടെ മനുഷ്യാവകാശത്തെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. ആരാണ് ജയിലില്‍ പോകുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരെ മഹത്വവത്കരിക്കുന്നവര്‍ തീവ്രവാദികള്‍ ബോംബ് പൊട്ടിച്ച് കൊന്നവരെക്കുറിച്ച് സംസാരിക്കില്ല.
മാവോയിസ്റ്റുകളെയും അവരുടെ കുടുംബത്തെയും മഹത്വവത്കരിക്കുകയാണ് പലരും. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് തലയറുക്കുകയല്ല വേണ്ടത്. ആര്‍ക്ക് വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. പട്ടികള്‍ക്ക് വേണ്ടി സംസാരിക്കാനാളുണ്ട്, പട്ടികളുടെ കടിയേറ്റവര്‍ക്ക് വേണ്ടി സംസാരിക്കാനാളില്ല. വാര്‍ത്താ പ്രാധാന്യം നോക്കിയാണ് പ്രതികരണം ഉണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: