കൊച്ചി: മഹാരാജാസ് കോളേജിലെ സ്വയംഭരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി. തിരുവനന്തപുരത്ത് സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് 53 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സ്വയംഭരണ പദവി പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സമരം അവസാനിപ്പിക്കാന്‍ ഇടത് സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതിനാലാണ് സമരം അനസാനിപ്പിക്കുന്നതെന്ന് സമരക്കാര്‍ പ്രതികരിച്ചു.
സ്വയംഭരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെയ് 13നാണ് സിപിഎമ്മിന്റെ അധ്യാപക സംഘടനയായ എകെജിസിടി രാപ്പകല്‍ ഉപരോധ സമരം ആരംഭിച്ചത്. എസ്എഫ്ഐയും സമരത്തില്‍ പങ്കെടുത്തു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചില വിഷയങ്ങളില്‍ സമര സമിതി കടുംപിടുത്തം പിടിച്ചതിനാല്‍ ചര്‍ച്ച ഇന്നലത്തേക്ക് മാറ്റി. ഇന്നലെ വീണ്ടും നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.
ഫീസ് കൂട്ടില്ല, സംവരണം അട്ടിമറിക്കില്ല, ഗവേണിങ് ബോഡി അടക്കമുള്ള സമിതികള്‍ വിപുലീകരിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാരസെല്‍ രൂപീകരിക്കും, നിലവിലുള്ള രണ്ട് സ്വാശ്രയ കോഴ്സുകള്‍ ഗവണ്മെന്റ് കോഴ്സുകളാക്കുന്നതിന് പുറമെ പുതിയ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കില്ല, സ്ഥലം മാറ്റിയ അധ്യാപകരില്‍ നിലവില്‍ തസ്തിക ഉള്ളവരെ തിരിച്ചുകൊണ്ടുവരും തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി എകെജിസിടി സംസ്ഥാന പ്രസിഡണ്ട് ഡോ.കെ. രാമകൃഷ്ണന് പറഞ്ഞു.
കോളേജില്‍ ഇന്ന് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.പി.വി. ശശി അറിയിച്ചു.
സമരം പാളി; ഇടത് സംഘടനകള്‍ നാണം കെട്ടു
കൊച്ചി: സ്വയംഭരണം അറബിക്കടലില്‍ എന്നായിരുന്നു മഹാരാജാസ് കോളേജിലെ സമരത്തിന്റെ തുടക്കം മുതല്‍ ഇടത് സംഘടനകളുടെ മുദ്രാവാക്യം. എന്നാല്‍ 53 ദിവസത്തെ സമരം സര്‍ക്കാരുമായി ഒത്തുതീര്‍പ്പാക്കിയത് ലക്ഷ്യം നേടാതെയും. എസ്എഫ്ഐയുടെയും എകെജിസിടിയുടെയും സമരാഭാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തിലേറെ ക്ലാസ്സുകള്‍ നഷ്ടപ്പെട്ടതാണ് ആകെയുള്ള ‘നേട്ടം’.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിന്റെ അധ്യാപക സംഘടനയായ എകെജിസിടിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നിരുന്നു. സ്വയംഭരണ സമരത്തില്‍ മുന്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അനിശ്ചിതകാല സമരത്തിന് പുതിയ നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടത്.
സംഘടനയ്ക്കുള്ളില്‍ തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 2013 മുതല്‍ സ്വയംഭരണത്തിനെതിരെ വിവിധ സംഘടനകള്‍ കോളേജില്‍ സമരങ്ങളുമായി രംഗത്തുണ്ടെങ്കിലും ഇടത് സംഘടനയുടെ പുതിയ നീക്കം സമരത്തിന്റെ ഗതി മാറ്റി. ട്രേഡ് യൂണിയന് പ്രവര്‍ത്തകരെപ്പോലെ അധ്യാപകര്‍ സമര രംഗത്തിറങ്ങിയതോടെ കോളേജ് ഉപരോധിച്ച് പിന്തുണയുമായി എസ്എഫ്ഐയും മിടുക്ക് കാട്ടി. ഇതോടെ പുതിയ അധ്യയന വര്‍ഷത്തില്‍ ഒരു ദിവസം പോലും ക്ലാസ്സ് നടന്നിട്ടില്ല.ഇപ്പോള്‍ സമരം ഗതികെട്ട് അവസാനിപ്പിക്കേണ്ടി വന്നത് എകെജിസിടിക്ക് സംഘടനാപരമായ തിരിച്ചടി കൂടിയാണ്.
അപാകതകള്‍ പരിഹരിച്ച് സ്വയംഭരണം നടപ്പാക്കാമെന്ന് മറ്റ് സംഘടനകള്‍ നിലപാടെടുത്തപ്പോള്‍ സ്വയംഭരണ പദവി പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നായിരുന്നു ഇടത് സമരക്കാരുടെ നിലപാട്. ഇത് ചര്‍ച്ചകള്‍ പോലും അസാധ്യമാക്കി. സമരം നീണ്ടതോടെ സംഘടനയ്ക്കുള്ളില്‍ ചേരിപ്പോരും തുടങ്ങി. ക്ലാസ്സ് മുടങ്ങിയതില്‍ വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധവും ശക്തമായി. തുടര്‍ന്ന് എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള വഴി തേടുകയായിരുന്നു സംഘടനകള്‍. സ്വയംഭരണം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് വിഴുങ്ങി, ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് എകെജിസിടി ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ സമരത്തിന്റെ ഭാഗമായി സ്ഥലം മാറ്റപ്പെട്ട അധ്യാപകരെ തിരിച്ചെത്തിക്കാന്‍ പോലും സാധിക്കാതെ നാണം കെട്ട് കീഴടങ്ങിയതെന്നാണ് വാസ്തവം. നിലവില്‍ കോളേജില്‍ തസ്തികയുള്ള അഞ്ചോളം അധ്യാപകര്‍ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് സംഘടന അവകാശപ്പെടുന്നു. ഇത് അംഗീകരിച്ചാല്‍ തന്നെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള അഞ്ചോളം പേര് പുറത്ത് തന്നെയാണ്. പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായ വാദം അടിസ്ഥാനമില്ലാത്തതുമാണ്.
ഇല്ലാത്ത ആശങ്കകള്‍ സ്വയം അവതരിപ്പിച്ച് അതൊക്കെ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്. ഫീസ് വര്‍ദ്ധന, സംവരണം, സ്വാശ്രയ കോഴ്സുകള്‍ തുടങ്ങിയ പല വിഷയങ്ങളിലും ഇപ്പോള്‍ അംഗീകരിച്ചതായി സമരക്കാര്‍ പറയുന്ന നിലപാടുകള്‍ നേരത്തെ തന്നെയുള്ളതാണ്. ഇത്തരം ഒത്തുതീര്‍പ്പുകള്‍ സമരത്തിന് മുന്‍പേ തന്നെ സാധ്യവുമായിരുന്നു. വ്യാജ പ്രചരണം നടത്തി നാണക്കേട് മറച്ചാലും സ്വയംഭരണമേ പാടില്ലെന്ന് പറഞ്ഞ് ക്ലാസ്സ് മുടക്കിയവര്‍ ഇപ്പോള്‍ പിന്മാറിയതെന്തെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികളോട് ഉത്തരം പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: