തിരുവനന്തപുരം:അതിക്രമസാഹചര്യങ്ങളെ നേരിടുന്നതിന് വനിതകള്‍ക്ക് സ്വയംപ്രതിരോധ പരിശീലന പരിപാടിക്ക് കേരള പോലീസ് രൂപം നല്കി. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കും.
വിവിധസന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടേണ്ടിവരുന്ന അതിക്രമസാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക,അത്തരം സന്ദര്‍ഭങ്ങള്‍ നേരിടേണ്ടിവന്നാല്‍ സ്വരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കേണ്ടിവരുന്ന പ്രതിരോധതന്ത്രങ്ങള്‍ സ്വായത്തമാക്കുക, അതുവഴി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചിട്ടുള്ളത്.
കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഈ പരിശീലനം പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ ഓരോ പോലീസ് ജില്ലയിലും 6മുതല്‍ 10വരെ വനിതാപോലീസുകാരുള്പ്പെടുന്ന റിസോഴ്സ് ടീമുകള്‍ രൂപീകരിച്ച് പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് 2.30ന് തിരുവനന്തപുരം വിമന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്.ശിവകുമാര്‍,സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍,മേയര്‍ അഡ്വ.കെ.ചന്ദ്രിക, സിനിമാതാരം ബാല, എഡിജിപിമാരായ അരുണ്‍കുമാര്‍ സിന്‍ഹ, ഡോ.ബി.സന്ധ്യ, കെ.പദ്മകുമാര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി. വത്സലകുമാരി, ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, പോലീസ് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം സ്വപ്നാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: