തിരുവനന്തപുരം: ഭാരത സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ഇറാനിയന്‍ ബോട്ട് തീരസംരക്ഷണസേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഇറാനികളും പാകിസ്ഥാനികളും എന്ന് സംശയിക്കപ്പെടുന്ന 12 പേരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്നും അത്യാധുനിക സാറ്റലൈറ്റ് ഫോണും പാക്കിസ്ഥാന് തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു.പിടിയിലായവര്‍ക്കെതിരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കേസെടുത്തു.സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഐഎയുടെ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണത്തിനായി ഉടന്‍ എത്തും.
ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര തീരത്തുനിന്നും 58.5 നോട്ടിക്കല്‍ മൈല്‍ ഉള്ളിലായാണ്’ബറൂക്കി’ എന്നുപേരുള്ള ഇറാനിയന്‍ ബോട്ട് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്റ്സ് ഏജന്‍സികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണസേനയുടെ കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ സമറും അഭിനവും ചേര്‍ന്ന് ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി കസ്റ്റഡിയിലെടുത്ത ബോട്ട് ഇന്നലെ രാവിലെ 11 മണിയോടെ കെട്ടിവലിച്ച് വിഴിഞ്ഞം പുതിയ വാര്ഫിലെത്തിക്കുകയായിരുന്നു.
അബ്ദുള്‍മജീദ് (40) ആണ് ബോട്ട് നിയന്ത്രിച്ചിരുന്നത്. ഷഹഷാദ്(32), ജംഷാദ്(25), ഹുസൈന്(48), മുഹമ്മദ്(26), കാസിം(50), അഹമ്മദ് (40), അബ്ദുള്‍ കാദര്‍(50), പര്‍വേശ് (45), വാഹിദ് (35), ഷാഹിദ് (30), ഇലാഹീം (40) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. തങ്ങള്‍ ഇറാന്കാരാണെന്നും മത്സ്യബന്ധനത്തിനുവന്നവരാണെന്നുമാണ് പിടിയിലായവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ബോട്ടില്‍നിന്നും ഒരു പാകിസ്ഥാന് തിരിച്ചറിയല്‍ കാര്‍ഡും അത്യാധുനിക സാറ്റലൈറ്റ് ഫോണും കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. രണ്ടുപേര്‍ പാതി മുറിഞ്ഞ ഹിന്ദിഭാഷയിലും മറ്റുള്ളവര്‍ പേര്‍ഷ്യന്‍ ഭാഷയിലുമാണ് സംസാരിച്ചത്. പിടിയിലായവരില്‍ നാലുപേര്‍ ഇറാന് പാക്കിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബലൂചിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാനോട് ചേര്‍ന്നുള്ള ബലൂചിസ്ഥാന്‍ ഭീകര സംഘടനകളുടെ കേന്ദ്രമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഇവരുടെ ബോട്ടില്‍ നടത്തിയ പരിശോധനയില്‍ സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീന്‍പിടുത്ത വല, മൂന്നു ചാക്ക് മൈദാമാവ്, കൊറിയന്‍ സിഗററ്റ്, നൂഡില്‍സ്, സോഫ്റ്റ് ഡ്രിംഗ്സ്, വസ്ത്രങ്ങള്‍ എന്നിവയും അഞ്ച് പാക്കിസ്ഥാന് നോട്ടുകളും കണ്ടെത്തി.പരിശോധനയില്‍ ഇവര്‍ മീന്‍പിടിത്തം നടത്തിയതിന് തെളിവുകളും ലഭിച്ചില്ല. മെയ് 25ന് ഇറാനില്‍ നിന്ന് തിരിച്ചതായാണ് ഇവര്‍ പറഞ്ഞത്. യന്ത്രത്തകരാര്‍ കാരണം ബോട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്.
ബോട്ടിലെ ബാറ്ററികേടായിരുന്നു. ബോട്ടില്‍ വച്ച് ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്തവരെ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോസ്റ്റുഗാര്ഡിനുമൊപ്പം റോയുടെ ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു. പാകിസ്ഥാന് ബന്ധം സംശയിക്കുന്നതിനാല്‍ സംസ്ഥാന പോലീസ് ദേശീയ അന്വേഷണ ഏജന്‍സിയെ വിവരമറിയിക്കുകയും എന്‍ഐഎയുടെ പ്രാഥമിക ആന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎ സംഘം പ്രാഥമിക അന്വേഷണത്തിനായി ഉടന്‍ തലസ്ഥാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: