കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെതിരെ വകുപ്പുതല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തു. സൂരജിനെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് തയാറായി വരികയാണെന്നും സിബിഐ അറിയിച്ചു.
സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആയിരുന്ന സമയത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും ലഭിച്ച ഫയല്‍ പരിശോധിച്ച ശേഷം പോക്കുവരവ് റദ്ദ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാലിതൊരു സാങ്കേതിക നിര്‍ദേശം മാത്രമാണെന്നും ഇതിനെ ഉത്തരവായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് സൂരജിന്റെ വാദം. കീഴുദ്യോഗസ്ഥന് തെറ്റായ വിവിരം ധരിപ്പിച്ചതിനാലാണ് തണ്ടപ്പേര് തിരുത്തിയതെന്നാണ് സൂരജ് നല്കിയ മൊഴി.
തണ്ടപ്പേര് തിരുത്തിയത് കുറ്റമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടിക്കുള്ള ശുപാര്‍ശയാണ് സിബിഐ കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സിബിഐ കേന്ദ്ര അനുമതി തേടിയിട്ടുണ്ട്.
കേസില്‍ നുണപരിശോധന ഫലം സൂരജിന് അനുകൂലമായിരുന്നു. സൂരജ് ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ടി.ഒ.സൂരജ് ആദ്യം മുതല്‍. കീഴുദ്യോഗസ്ഥര്‍ നല്കിയ തെറ്റായ വിവരം പരിശോധിക്കാതെ ഫയലില്‍ ഒപ്പിട്ടു. വകുപ്പുതല അന്വേഷണം വരുമ്പോള്‍ ഇതു തന്റെ തെറ്റാണ്. അഞ്ച് മിനിറ്റ് മാത്രമേ ഈ ഫയല്‍ തന്റെ മുന്പില് ഇരുന്നുള്ളെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: