തിരുവനന്തപുരം: ഇടുക്കി പെരുവനം സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ജനങ്ങളുടെ യാത്രാ സ്വാതന്ത്യം തടസപ്പെടുത്തി ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇ എസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എസ്റ്റേറ്റ് ഉടമ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്നും ബിജിമോള്‍ പറഞ്ഞു.
പെരുവന്താനത്ത് ബിജിമോള്‍ കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ്റ്റേറ്റ് ഉടമയുടെ നിലപാടിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. എഡിഎമ്മിന്റെ കൃത്യനിര്‍വഹണം എംഎല്‍എ തടസപ്പെടുത്തിയത് ശരിയായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധിക്ക് ചേര്‍ന്ന നടപടിയല്ല ബിജിമോളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രി അടൂര്‍ പ്രകാശും വ്യക്തമാക്കി.
ജനകീയ പ്രശ്നങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പറഞ്ഞു. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും മറുപടികളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: