അബുജ: നൈജീരിയയില്‍ മുസ്ലിം പള്ളിയിലും ഭക്ഷണശാലയിലുമുണ്ടായ ബോംബ് സ്ഫോടനത്തില്‍ 44 പേര് മരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു. ജോസ് നഗരത്തില്‍ ഞായറാഴ്ച രാത്രിയിലാണ് സ്ഫോടനമുണ്ടായത്.
യന്തായ മുസ്ലിംപള്ളിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ ഷാംലാങ്ക് ഭക്ഷണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം, വടക്കുകിഴക്കന്‍ നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ വനിത നടത്തിയ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടിരുന്നു. യോബെ സംസ്ഥാനത്തെ പൊടികുസുമിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ദേവാലയത്തിലാണ് ആരാധന സമയത്ത് ചാവേര്‍ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: