കൊച്ചി: കുട്ടിക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി ഹൈക്കോടതി. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് നെട്ടൂരിലെ ഖദീജത്തുള്‍ കുബ്ര ഇസ്ലാമിക് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തും അന്വേഷണം വേണമെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിയോട് കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് നിന്നുള്ള ഏജന്റുമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് അനാഥാലയങ്ങളും അവരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങള്‍ അതാത് സ്ഥലത്തെ ബാലനീതി സംവിധാനങ്ങളുടെ അധീനതയിലാക്കണമെന്നും കോടതി പറഞ്ഞു. അനാഥാലയങ്ങളെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതും കോടതി റദ്ദാക്കി. എല്ലാ അനാഥാലയങ്ങളിലും ശിശുക്ഷേമ സമിതി പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.
കോഴിക്കോട് മുക്കത്തെ യത്തീംഖാനയിലേക്ക് കൊണ്ടുപോവുകയായിരുന്ന 450ലധികം ഉത്തരേന്ത്യന്‍ കുട്ടികളെ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാലക്കാട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇതിന് പുറമെ ഈ വര്‍ഷം മെയ് 19ന് എറണാകുളം നെട്ടൂരിലെ യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 ഇതര സംസ്ഥാന കുട്ടികളെ എറണാകുളം റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു. ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളായ തമ്പ്, ആള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്തു. ഇതിനിടെ ആലുവ ജനസേവ ശിശുഭവനിലെ 16 അരുണാചല്‍ സ്വദേശികളായ കുട്ടികളെ ശിശുക്ഷേമ സമിതി തിരിച്ചയക്കുകയും ചെയ്തു.
കോടതിയുടെ നിരീക്ഷണം
- കുട്ടികള്‍ വളരുന്ന സാഹചര്യം പ്രധാനപ്പെട്ടത്. വീടാണ് സ്വാഭാവിക വളര്‍ച്ചക്ക് ഉത്തമം.
- 1960ലെ ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഹോം സൂപ്പര്വിഷന് ആന്‍ഡ് കണ്ട്രോള് നിയമപ്രകാരം സ്വന്തം സംസ്ഥാനത്തിന്റെയും ഓര്‍ഫനേജസ് സെന്‍ട്രല്‍ ബോര്‍ഡിന്റെയും അനുമതി ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളെ കൊണ്ടുവരാന്‍ പാടുള്ളു.
- സംസ്ഥാനത്തെ അനാഥാലയങ്ങള്‍ നിര്‍ബന്ധമായും ബാലനീതി പ്രകാരം രജിസ്റ്റര്‍ ചെയ്യണം. 1960ലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന് ഇളവ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
- അനാഥക്കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. ബാലനീതി നിയമപ്രകാരം ശിശുക്ഷേമ സമിതികള്‍ക്ക് അനാഥാലയങ്ങളില്‍ പരിശോധനടത്താം. ജില്ലാ ഭരണകൂടങ്ങള്‍ അതിന് സഹായം നല്‍കണം. അരുണാചല്‍ പ്രദേശില്‍നിന്ന് കൊണ്ടുവന്ന 16 കുട്ടികളെ തിരിച്ചയച്ച ശിശുക്ഷേമ സമിതിയുടെ നടപടി നിയമപരമാണ്.
- ഒന്നിലധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിക്കൊണ്ട് വന്നാല്‍ 14 വര്‍ഷത്തില്‍ കുറയാത്ത തടവാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത്.
കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു?
അനാഥാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വിധി സ്വാഗതാര്‍ഹമെന്നും മനുഷ്യാവകാശ കമ്മീഷന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് ഡിഐജി എസ്. ശ്രീജിത്ത്. അനാഥാലയങ്ങളിലേക്കെത്തുന്ന കുട്ടികള്‍ എവിടെ പോകുന്നു, എന്ത് സംഭവിക്കുന്നു എന്നത് ഗൗരവമായ വിഷയമാണ്. മനുഷ്യക്കടത്തിന് ദേശീയതലത്തില്‍ തന്നെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അന്വേഷണത്തിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. നിയമം പാലിക്കുന്ന സ്ഥാപനങ്ങള്‍ അന്വേഷണത്തെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ വിവരശേഖരണത്തെ ചില അനാഥാലയങ്ങള്‍ എതിര്‍ത്തു.
-ഡിഐജി എസ്. ശ്രീജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: