തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനികളെ നടപടികള്‍ പൂര്‍ത്തിയാക്കി കേരള പോലീസ് ഉടന്‍ എന്‍ഐഎക്ക് കൈമാറും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇറാന് ബോട്ടിലുണ്ടായിരുന്ന 12 പേരെയും റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
എഫ്.വി. ഫറൂഖി എന്ന ബോട്ടിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ബോട്ടും ഇപ്പോള്‍ വിഴിഞ്ഞം തീരത്ത് കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പോലീസിന്റെയും കസ്റ്റഡിയിലാണ്. ഇറാന്, ബലൂചിസ്ഥാന്‍ സ്വദേശികളായ അബ്ദുല്‍ മജീദ് ബലൂച്, ഷഹഷാദ് ബലൂച്, ഹുസൈന് ബലൂച്, ജഷാദ് ബലൂച്, മുഹമ്മദ് ബലൂച്, കാസിം ബലൂച്, അബ്ദുല്‍ ഖാദര്‍ ബലൂച്, പര്‍വേശ് ബലൂച്, വാഹിദ് ബലൂച്, ഷാഹിദ് ബലൂച്, ഇലാഹിംബക്ഷ് ബലൂച് എന്നിവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -2 ടി.ഡി. ബൈജുവാണ് ജൂലൈ 17 വരെ റിമാന്‍ഡ് ചെയ്തത്.
ഇന്നലെ കേരള പോലീസ് അടക്കം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവരെ മാറിമാറി ചോദ്യം ചെയ്തു. 12 പേരുടെയും മൊഴികളില്‍ കടുത്ത വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബോട്ടില്‍ നിന്ന് കണ്ടെടുത്ത ഉപഗ്രഹ ഫോണിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പലരും വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. കൂടാതെ ബോട്ടിലുണ്ടായിരുന്ന വല
അറുത്തുമാറ്റിയിരിക്കുന്നതും സംശയാസ്പദമാണ്. ബോട്ട് പിടിച്ചെടുക്കുമ്പോള്‍ വല അറത്തുമാറ്റിയ നിലയിലായിരുന്നു. അപകടകരമായ സ്ഫോടകവസ്തുക്കളോ കള്ളക്കടത്തു സാധനങ്ങളോ വലയില്‍ കെട്ടി കടലില്‍ ഉപേക്ഷിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ നിരീക്ഷിക്കുകയും സമീപത്തേക്ക് എത്തുകയും ചെയ്തപ്പോഴാണ് വല അറുത്ത് കടലില്‍ ഉപേക്ഷിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണ്ടെടുക്കാനുള്ള ശ്രമം കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തിവരികയാണ്.
ഉപഗ്രഹ ഫോണിന്റെ ഉറവിടത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും പ്രതികള്‍ നല്കുന്ന മറുപടിയില്‍ വൈരുദ്ധ്യമുണ്ട്. പിടികൂടിയവരില്‍ നിന്ന് പോലീസ് പത്ത് സിംകാര്‍ഡുകളും നോക്കിയ മൊബൈല്‍ ഫോണും ഒമ്പത് കറന്‍സി നോട്ടുകളും സിഡികളും കണ്ടെടുത്തിട്ടുണ്ട്. സിഡിയിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതേക്കുറിച്ചും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. അതിന് എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്സികളാരെങ്കിലും തന്നെ വേണമെന്നാണ് കേരള പോലീസിന്റെ നിലപാട്. ബോട്ടിലുണ്ടായിരുന്ന 12 പേരില്‍ നാലുപേര്‍ക്ക് ഉപഗ്രഹഫോണിനെ സംബന്ധിച്ച കാര്യങ്ങളറിയില്ലെന്നും ചോദ്യംചെയ്യലില്‍ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.
സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന നിലപാടിലാണ് കേരള പോലീസ്. എന്‍ഐഎ പോലുള്ള കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേരള പോലീസ് ബോട്ടിലുണ്ടായിരുന്നവര്ക്കെതിരെ സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട് എഗെന്സ്ട് സേഫ്റ്റി ഓഫ് മാരിടൈം നാവിഗേഷന്‍ (സുവ) സെക്ഷന്‍ 3 ജി പ്രകാരം കേസെടുത്തിരിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ പുലിവാലു പിടിക്കേണ്ടെന്ന നിലപാടിലാണ് കേരള പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബോട്ടിലുണ്ടായിരുന്നവരുടെ അവ്യക്തമായ ഉത്തരങ്ങളും അതിലെ വൈരുദ്ധ്യവും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: