ലക്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചെറുപതിപ്പ് തന്നെ പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുവാനും പരിഹാരം കാണുന്നതിനും വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനുമെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഈ ഓഫീസാണ്. മുന്ന് കേന്ദ്ര മന്ത്രിമാരും രണ്ട് എംപിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാന്‍ രംഗത്തുണ്ട്.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വികസനവും സൗകര്യങ്ങളും ഉറപ്പുവരുത്തുവാനാണ് ഈ സംവിധാനം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മൂന്ന് മന്ത്രിമാരെ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ മനോജ് സിന്‍ഹ, സന്തോഷ് ഗാങ്വാര്, മഹേഷ് ശര്‍മ്മ എന്നിവര്‍ തുടര്‍ച്ചയായ ശനിയാഴ്ചകളില്‍ മാറിമാറിയുണ്ടാകും. തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ എംപിമാരായ മഹേന്ദ്ര നാഥ് പാണ്ഡെ, വിനോദ് സോങ്കര്‍ എന്നിവരുമുണ്ടാകും.
മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും പുറമെ ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മീകാന്ത് ബാജ്പേയിയും മുതിര്‍ന്ന നേതാക്കളുമുണ്ടാകും. ഇവര്‍ ഞായറാഴ്ച റിപ്പോര്‍ട്ട് കൈമാറും. ഇതാദ്യമായാണ് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ഇത്ര വിപുലമായ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഖ്നൗവിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. അന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ലാല്‍ജി ടണ്ഡനായിരുന്നു ചുമതല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അമേതിയെയാണ് പ്രതിനിധീകരിച്ചിരുന്നതെങ്കിലും ഇതുപോലുള്ള സംവിധാനം ഉണ്ടായിരുന്നില്ല.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്റെ മണ്ഡലത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് ദിവാകര്‍ ത്രിപാഠിക്കാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു മന്ത്രിയും ഇത്തരത്തില്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ആരെയും ചുമതലപ്പെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: