ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ പറഞ്ഞു. മുന്‍സര്‍ക്കാര്‍ അഴിമതിയും വിവാദങ്ങളുമായിട്ടാണ് മുന്നോട്ട് പോയതെങ്കില്‍ മോദി സര്‍ക്കാര്‍ ഉറച്ച തീരുമാനങ്ങളും ശക്തവും കഴിവുറ്റ ഭരണവുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സര്‍കാര്യവാഹ് പറഞ്ഞു. ദുരദര്ശന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണ ഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതത്തെ പോലുള്ള വിശാലമായ രാജ്യത്ത് സര്‍ക്കാര്‍ എടുക്കുന്ന ശ്രമങ്ങളുടെ ഫലം തെളിഞ്ഞ് കാണാവുന്നതാണ്. ജനങ്ങള്‍ ശുഭാപ്തി വിശ്വാസമുള്ളവരാണ്. അവര്‍ മാറ്റങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്.
സംഘം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യറില്ല. യുവാക്കളിലും വ്യവസായികളിലും വളരെ ഉത്സാഹമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തരാവസ്ഥ സംബന്ധിച്ച എല്‍.കെ. അദ്വാനിയുടെ പ്രസ്താവന ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഉദ്ദേശിച്ചല്ലായെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെത് ഒരു ജനാധിപത്യ രാജ്യമാണ്. ഒരു പരിഷ്കൃത സമൂഹവും ഇന്ന് അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളെ അംഗീകരിക്കില്ല. ഭൂതകാലത്തെ തെറ്റുകളില്‍നിന്നും നമുക്കേറെ പഠിക്കാനുണ്ട്. അവ വീണ്ടും ആവര്‍ത്തിക്കില്ലായെന്നും നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ബാധ്യതയല്ല. മുഴുവന്‍ സമൂഹത്തിനും പത്രപ്രവര്‍ത്തകര്‍ക്കും ന്യൂസ് ഏജന്‍സികള്‍ക്കുമെല്ലാം ഈ ബാധ്യതയുണ്ട്.
ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിക്കും. ജാതിവ്യത്യാസങ്ങള്ക്കുപരിയായി എല്ലാവരെയും ഒരുപോലെ കാണുന്ന സമീപനമാണ് ആര്‍എസ്എസിനുള്ളത്. സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിക്കൊണ്ട് ജാതിക്കും വര്ണ്ണവ്യത്യാസങ്ങള്ക്കുമെതിരെ പടപൊരുതുകയാണ് അംബേദ്കര്‍ ചെയ്തത്. ആര്യന് ആക്രമണവാദം അംബേദ്കര്‍ നിരാകരിച്ചിരുന്നു. ഇത് ബ്രിട്ടീഷുകാരുടെ ഒരു പോളിസിയായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
അംബേദ്കറുടെ 125-ാം ജയന്തിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ ജനങ്ങളിലെത്തിക്കുവാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: