വിവാഹാഘോഷം കഴിഞ്ഞ് എല്ലാവരും സന്തുഷ്ടരായിരിക്കുമ്പോള്‍ ജനകന് ശ്രീരാമനെ നോക്കി സ്തുതിക്കാന്‍ തുടങ്ങി. ഇന്ന് എന്റെ മനുഷ്യജന്മം സഫലമായി. സൂര്യവംശത്തില്‍ കോടി സൂര്യന്മാരെപ്പോലെ ശോഭിക്കുന്ന രൂപത്തോടെ പിറന്ന അങ്ങ് മിന്നലോടുചേര്ന്ന മേഘംപോലെ ശക്തിസ്വരൂപിണിയായ ദേവിയോടുചേര്ന്നു കാണുകമൂലം എന്റെ ആഗ്രഹം സാധിച്ചു. ചെന്താമരപ്പൂപോലെയുള്ള ഈ പാദങ്ങളില്‍ സദാ എനിക്കു ഭക്തിയുണ്ടാകണം.
മുക്തിയും ലഭിക്കണം. അവിടുത്തെ പാദതീര്‍ത്ഥം ധരിച്ച് ബ്രഹ്മാവ് ഈ ലോകത്തെ സൃഷ്ടിക്കുന്നു. അങ്ങയുടെ പാദങ്ങളില്‍ നിന്നുദ്ഭവിക്കുന്ന ഗംഗയെ ധരിച്ച് ശിവന് ജഗത്തിനെ സംഹരിക്കുന്നു. അവിടുത്തെ പാദതീര്‍ത്ഥം അണിഞ്ഞ് മഹാബലി ഇന്ദ്രപദം പ്രാപിച്ചു. അങ്ങയുടെ പാദധൂളികളേറ്റ് അഹല്യയുടെ പാപം തീര്‍ന്ന് നിര്‍മ്മലയായി. അങ്ങയുടെ നാമം ജപിക്കുന്നവരുടെ ബന്ധനങ്ങളഴിഞ്ഞ് മോക്ഷം പ്രാപിക്കുന്നു. എപ്പോഴും യോഗത്തില്‍ സ്ഥിതിചെയ്യുന്ന മുനീന്ദ്രന്മാര്‍ ഈ പാദപങ്കജം സദാ ധ്യാനിക്കുന്നു. അതുപോലെ എനിക്കും സാധിക്കണമേ ഭഗവാനേ!
സീതയ്ക്കു കൊടുത്ത മഹാധനം
വിവാഹിതയായി ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്ന മകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്ന സമ്പ്രദായം അന്നുമുണ്ടായിരുന്നു. ഇന്നതിനു സ്ത്രീധനമെന്നു പറയുന്നു. ഒരു വ്യത്യാസമുള്ളത് സമ്മാനം ചോദിക്കാതെ സന്തോഷപൂര്‍വം നല്‍കുന്നതാണ്. ഇന്നത്തെ സ്ത്രീധനമാകട്ടെ വരന്റ വീട്ടുകാര്‍ വിലപേശി വാങ്ങുന്നതാണ്. സീതയ്ക്ക് ജനകന്റെ അനേകം സമ്മാനങ്ങള്‍ നല്കി. ആനകള്‍ അറുന്നൂറ്, പതിനായിരം തേര്, നൂറായിരം കുതിര, ഒരുലക്ഷം കാലാള്‍, മുന്നൂറ് ദാസിമാര്‍, അനേകം ദിവ്യ വസ്ത്രങ്ങളും രത്നങ്ങളും ആഭരണങ്ങളും, നൂറുകൊടി ഭാരം സ്വര്‍ണം ( 1ഭാരം= 20 തുലോം) ഇവയൊക്കെ സന്തോഷത്തോടെ രാഘവന് സ്വീകരിക്കുകയും ചെയ്തു. വാല്മീകി രാമായണത്തില്‍ സമ്മാനങ്ങള്‍ വ്യത്യസ്തമാണ്. വിദേഹരാജാവായ മിഥിലേശന്‍ സ്ത്രീധനമായി സീതയ്ക്ക് അനേകായിരം പശുക്കളെ നല്കി. അന്നത്തെക്കാലത്ത് എറ്റവും വലിയ ധനം പശുക്കളാണ്. കൂടാതെ വിശിഷ്ടമായ ധാരാളം കംബളങ്ങള്‍, ഭംഗിയായി അലങ്കരിച്ച ആനകള്‍, കുതിര, തേര്, കാലാള്‍, വളരെയധികം ഭൃത്യന്മാര്, ദാസിമാര്‍, വളരെയധികം സ്വര്‍ണം, തങ്കവും മുത്തും പവിഴവും സമ്മാനിച്ചു.
മടക്കയാത്ര
വിവാഹാഘോഷം കഴിഞ്ഞ് വിശ്വാമിത്രന് ദശരഥനോടും ജനകനോടും യാത്രപറഞ്ഞ് ഹിമാലയത്തിലേക്കു മടങ്ങി. ദശരഥമഹാരാജാവ് പുത്രന്മാരോടും വധുക്കളോടും പരിവാരങ്ങളോടുംകൂടി അയോദ്ധ്യയിലേക്ക് മടക്കയാത്രയായി. ജ്ഞാനിയായ ജനകന് സീതയെ അടുത്തുവിളിച്ച് പതിവ്രതാ ധര്‍മ്മങ്ങള്‍ ഉപദേശിച്ചു. വിവാഹം കഴിഞ്ഞുപോകുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്ത്യഗൃഹത്തില്‍ എങ്ങനെ ജീവിക്കണമെന്നുപദേശിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതില്ലാത്തതുകൊണ്ടാണ് ദാമ്പത്യബന്ധങ്ങള്‍ക്ക് ഇന്ന് ആയുസ്സ് കുറയുന്നത്. ജലം കാണുന്നതുവരെ അനുയാത്രചെയ്യണമെന്നുള്ള ശാസ്ത്രമനുസരിച്ച് ജനകനും പരിവാരങ്ങളും കുറെദൂരം അനുഗമിച്ചിട്ട് മടങ്ങിപ്പോയി.
– തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: