അത് കേള്‍ക്കാനായി കാതുകൂര്‍പ്പിച്ച് നിര്‍ന്നിമേഷരായി ഉണര്‍ന്നിരിക്കുമായിരുന്നു സദസ്സു മുഴുവനും. അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയും അത്യന്തം രസകരമായിരുന്നു. മദിരാശിയിലെ ഒരു യജ്ഞം. ഉദ്ഘാടന വേള സ്വാമിജി തന്റെ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. എന്റെ വലതുഭാഗത്ത് എ സുബ്രഹ്മണ്യം(മദിരാശി മിഷന്റെ പ്രസിഡന്റ്) ഇടതുഭാഗത്ത് സി. സുബ്രഹ്മണ്യം (പ്രമുഖ രാഷ്ട്രീയ നേതാവും, അന്നത്തെ മുഖ്യാതിഥിയും) രണ്ടു സുബ്രഹ്മണ്യന്മാരുടെയും ഇടയില്‍ നിന്ന് നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്; ബി. സുബ്രഹ്മണ്യം (നിങ്ങളോരോരുത്തരും സ്വന്തം നിലയില്‍ സുബ്രഹ്മണ്യന്മാരായിത്തീരൂ, ദേവന്മാരായിത്തീരൂ).
മറ്റൊരവസരത്തില്‍, നീണ്ട ഒരു വിദേശയാത്രകഴിഞ്ഞ് സ്വാമിജി സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരന്നു. ഒരു കസ്റ്റംസ് ഉദേ്യാഗസ്ഥന് തന്റെ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സ്വാമിജിയോടു ചോദിച്ചു. വിശേഷാല്‍ എന്തെങ്കിലും വിദേശത്തുനിന്നുകൊണ്ടുവന്നിട്ടുണ്ടൊ?ഉവ്വ് ഗൗരവം വിടാതെ, എന്നാല്‍ ഒരു കുസൃതിഭാവത്തോടെ, സ്വാമിജി ആ ഉദ്യോഗസ്ഥന്റെ കാതില്‍ പതുക്കെപറഞ്ഞു.
വിദേശത്തു നിന്നും ഞാന്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഒട്ടനവധിഹൃദയങ്ങള്. വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ ഉദേ്യാസ്ഥന്റെ ചോദ്യത്തിനുമുമ്പില്‍ നെറ്റിചുളിച്ചേനെ. നിസ്വനായ കാഷായവസ്ത്രധാരി വിദേശത്തുനിന്ന് എന്തു കടത്തിക്കൊണ്ടുവരുവാനാണ്? പക്ഷേ സ്വാമിജിയുടെ ഭാവം തികച്ചും സ്വതഃസിദ്ധമായിരുന്നു. ഏതു പ്രതിസന്ധിയേയും ലാഘവത്തോടെ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.തന്റെയടുത്തെത്തുന്ന ഓരോ ഭക്തനിലും അവന്റെ സ്ഥാനമാനങ്ങളോ പശ്ചാത്തലമോ നോക്കാതെ നിസ്സീമമായ സ്നേഹവാത്സല്യങ്ങളും കാരുണ്യവും ചൊരിഞ്ഞിരുന്നു എന്നതാണ് സ്വാമിജിയുടെ ഏറ്റവുമെടുത്തുപറയേണ്ടുന്ന ഗുണം.
പലപ്പോഴും, പല സ്ഥലങ്ങളിലും തന്നെ സ്വാഗതം ചെയ്യാന്‍ തയ്യാറായി മുന്‍നിരയില്‍ നില്ക്കുന്ന പ്രമാണിമാരെ അവഗണിച്ചുകൊണ്ട്, ഏതെങ്കിലും ഒരു മൂലയില്‍ ഭക്ത്യാദരവോടെ തൊഴുകൈയ്യുമായി നില്ക്കുന്ന വൃദ്ധരുടെയോ, നാണം കുണുങ്ങിയായ ഒരു ചെറുപ്പക്കാരന്റെയോ സമീപത്തേക്ക് സ്വാമിജി ചെല്ലുമായിരുന്നു. അദ്ദേഹത്തിന്റെ ആ സ്നേഹമസൃണമായ പരിഗണന അതിനര്‍ഹരായവരുടെ മനസ്സ് ആനന്ദനിര്ഭരമാകും.
ഭക്തിസാന്ദ്രമാകും. അവിടെകൂടിയിട്ടുള്ള പ്രമാണിമാരോ? അവരുടെ സ്ഥാനമഹിമയെക്കുറിച്ചുള്ള അഹംഭാവം ഒന്നു തണുത്ത് കൂടുതല്‍ വിനായാന്വിതരാവുകയും ചെയ്യും.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: