കോഴഞ്ചേരി : ചരിത്രപ്രസിദ്ധമായ ആറന്മുളവഴിപാട് വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 15നാണ് വള്ളസദ്യകള്‍ ആരംഭിക്കുന്നത്. വള്ളസദ്യകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത് ദിവസങ്ങള്‍ക്കുമുമ്പുതന്നെ സദ്യകള്‍ ആരംഭിക്കും. അഞ്ഞൂറിനുമുകളില് സദ്യകള്‍ ബുക്കുചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ആദ്യദിനംതന്നെ പതിനൊന്ന് വള്ളസദ്യകളാണ് നടക്കുന്നത്.
ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഏഴ് പന്തലുകളും പുറത്ത് മൂന്ന് ഓഡിറ്റോറിയങ്ങളുമാണ് വള്ളസദ്യക്കായി ഒരുക്കിയിട്ടുള്ളത്. ആധുനികരീതിയിലാണ് പന്തലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാലിന്യവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ പൂര്‍ത്തിയാകുന്നു.ഒരേസമയം രണ്ടായിരം പേര്‍ക്ക് സദ്യയില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് പന്തലുകളുകളുടെ ക്രമീകരണം. പത്ത് വള്ളസദ്യകള്‍ എങ്കിലും ഒരേസമയം നടത്താവുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.
അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പണ്വിതരണ ഉദ്ഘാടനം നാളെ ക്ഷേത്രത്തില്‍ നടക്കും. പള്ളിയോടസേവസംഘംപ്രസിഡന്റ് ഡോ.കെ.ജി. ശശിധരന്‍പിള്ള കൂപ്പണ്‍ എം.വി.ഗോപകുമാറിന് നല്കി ഉദ്ഘാടനം ചെയ്യും. സദ്യതയ്യാറാക്കുന്നതിനായി പാചകക്കാരില്നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും പള്ളിയോടസേവാസംഘം സെക്രട്ടറി പി.ആര്.രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: