ആലപ്പുഴ: താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച കര്ഷകന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവിട്ടു. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയായ കര്‍ഷകന്റെ പരാതിയാണ് കമ്മീഷന് തള്ളിയത്. ആലപ്പുഴ മൃഗാശുപത്രിയില്‍ നിന്നും പരാതിക്കാരന് 250 താറാവ് കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കിയിരുന്നു. ഇതില്‍ 210 താറാവുകള്‍ ചത്തു. ചത്ത താറാവുകളെ കത്തിക്കാന്‍ 4,000 രൂപ ചെലവായെന്ന് പരാതിയില്‍ പറയുന്നു.
ചീഫ് വെറ്ററിനറി ഓഫീസറില്‍ നിന്നും കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ താറാവുകള്‍ ചത്ത സമയത്ത് താന്‍ പരാതിക്കാരന്റെ വീട് സന്ദര്‍ശിച്ചെന്നും പരാതിക്കാരന്റെ താറാവുകള്‍ക്ക് തീറ്റക്കുറവ് കണ്ടെത്തിയെന്നും വിശദീകരണത്തില്‍ പറയുന്നു. നെല്ലിന്റെ പതിര് മാത്രമാണ് തീറ്റ നല്‍കിയിരുന്നത്. ചത്ത താറാവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ പക്ഷിപ്പനി കാരണമല്ലെന്ന് മനസിലാക്കിയെന്നും വിശദീകരണത്തില്‍ പറയുന്നു. പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്കാന് നിയമം അനുവദിക്കുന്നില്ലെന്നും വിശദീകരണത്തിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കമ്മീഷനില്‍ ഹാജരാക്കി. പോഷകാഹാരക്കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
210 താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ കമ്മീഷന് അംഗം ആര്. നടരാജന് പരാതി തള്ളി. കര്ഷകന് നഷ്ടപരിഹാരത്തിന് ആര്ഹതയില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കമ്മീഷന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: