ന്യൂദല്‍ഹി: എന്തുകൊണ്ട് പാര്‍ട്ടി തോറ്റു? നിരവധി തെരഞ്ഞെടുപ്പുകളില്‍ സിപിഎം തോറ്റപ്പോള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം. എന്നാല്‍ ഇത്തവണ ഈ ചോദ്യവുമായി സിപിഎം പൊളിറ്റ് ബ്യൂറോ കീഴ്ഘടകങ്ങളെ സമീപിക്കുന്നു. ഭരണ ദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതെന്ന കേരളാ ഘടകത്തിന്റെ മറുപടിയില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിപോര.
കേരളാ ഘടകത്തിന്റെ വിശദീകരണം തള്ളിക്കളഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രചാരണത്തിന് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ചു വേദി പങ്കിടണമായിരുന്നെന്ന് പിബിയോഗത്തില് പറഞ്ഞു. ഭരണ വിരുദ്ധ വികാരം മുതലെടുക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. ഈ പരാജയം എല്ലാവരുടേയും കണ്ണു തുറപ്പിക്കണം, പിബിയിലെ കേരളാ നേതാക്കളെ ലക്ഷ്യമിട്ട് യെച്ചൂരി പറഞ്ഞു.
അരുവിക്കരയിലുണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചില്ലെന്ന് ഇന്നലെ നടന്ന പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. യുഡിഎഫ് ഭരണ ദുരുപയോഗം നടത്തുമെന്നതു പാര്‍ട്ടി മുന്‍കൂട്ടി കാണണമായിരുന്നു. യുഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. വിഎസ് പ്രചാരണം നയിച്ചിട്ടും പിണറായി സംഘടനാ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടും വിജയകുമാര്‍ പോലൊരു മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും ദയനീയമായി പരാജയപ്പെട്ടത് പിബി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ചു വേദി പങ്കിട്ടോയെന്ന യെച്ചൂരിയുടെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ നല്‍കിയത്. ഇരുവരും ഒറ്റക്കെട്ടാണെന്ന സന്ദേശം ജനങ്ങളിലേക്കും പ്രവര്‍ത്തകരിലേക്കും എത്തിക്കുന്നതില്‍ പാര്‍ട്ടി വീഴ്ച വരുത്തിയെന്നും പിബി വിലയിരുത്തി. എന്തൊക്കെ കാരണങ്ങള്‍ നിരത്തിലായും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ന്യായീകരണങ്ങളില്ലെന്നും പിബി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: