തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തില്‍ പിഴവ് പറ്റിയെന്ന് ഒടുവില്‍ വിദ്യാഭ്യാസവകുപ്പിന്റെ കുറ്റസമ്മതം. ഏകജാലകസംവിധാനം വഴി രണ്ട് അലോട്ട്മെന്റുകള്‍ നടത്തിക്കഴിഞ്ഞാണ് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിന് പിഴവ് ബോധ്യപ്പെട്ടത്. രണ്ടാമത്തെയും അവസാനത്തെതുമായ പ്ലസ്വണ് പ്രവേശനലിസ്റ്റ് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് കഴിഞ്ഞ 28നാണ്. ഏകജാലക സംവിധാനത്തിലെ യോഗ്യതാമാനദണ്ഡങ്ങളില്‍ സംഭവിച്ച അപകാതകള്‍ കഴിഞ്ഞ 30ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് വിശദമായ പരിശോധനനടത്തിയപ്പോഴാണ് യോഗ്യരായ കുട്ടികള്‍ക്ക് പ്രവേശനം കിട്ടിയിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ വീണ്ടും റീ-അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തി.
നാളെ പ്ലസ്വണ് ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കെ ലക്ഷക്കണക്കിന് കുട്ടികളാണ് പ്രവേശനം ലഭിക്കാതെ 14ന് പ്രസിദ്ധീകരിക്കുമെന്ന് പറയപ്പെടുന്ന സപ്ലിമെന്ററി ലിസ്റ്റ് കാത്തിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച റീ-അലോട്ട്മെന്റിലും അന്പതുമുതല് ഏഴുപത്തിയൊന്പത് ശതമാനം വരെ മാര്‍ക്കുനേടിയ സംവരണാനുകൂല്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നേടാനായിട്ടില്ല. പ്ലസ്വണ് പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ച സ്കൂളുകള്‍ യഥാസമയം ലിസ്റ്റ് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നല്‍കാത്തതിനാലാണ് റീ-അലോട്ട്മെന്റ് വേണ്ടിവന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. എന്നാല്‍ കഴിഞ്ഞ 29ന് പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ രണ്ടാം അലോട്ട്മെന്റ് തിടുക്കപ്പെട്ട് ഒരു ദിവസം മുമ്പേ പ്രസിദ്ധീകരിച്ചതാണ് പിഴവുകള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച 4.58 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡക്സ് മാര്‍ക്ക് നല്‍കിയാണ് അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്. ഒന്നുമുതല്‍ പത്ത് മാര്ക്കുവരെയാണ് ഇന്‍ഡക്സ് മാര്‍ക്കായി നല്‍കിയത്. ഇതില്‍ സംവരണ വിഭാഗങ്ങള്‍ക്ക് അന്‍പത് ശതമാനത്തില്‍ താഴെ മാര്‍ക്കായാലും പ്രവേശനം നല്‍കുകയെന്ന രീതികൂടി ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് സ്വീകരിച്ചു. ഒന്നാം അലോട്ട്മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അന്‍പത് ശതമാനം സീറ്റുകളിലും ഈ രീതിയില്‍ പ്രവേശനം നടത്തി. രണ്ടാം അലോട്ട്മെന്റിലും ഇന്‍ഡക്സ് മാര്‍ക്ക് 8.9 വരെയുള്ള കുട്ടികളെ പ്രവേശിപ്പിച്ചതോടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്കൂളിലെ സീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞു. തുടര്‍ന്ന് 20 ശതമാനം പ്ലസ്വണ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍ പല അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകളും വര്‍ദ്ധിപ്പിച്ച സീറ്റിനായി സര്‍ക്കാരിനെ സമീപിച്ചില്ല. അണ് എയ്ഡഡ് സീറ്റില്‍ പ്രവേശനം നല്കി ലക്ഷങ്ങള്‍ തലവരി പണം പിരിക്കാനുറച്ച സ്കൂളുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക സീറ്റ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
മൂന്നാമത്തെ അലോട്ട്മെന്റില്‍ ഇന്നലെ ഇടംനേടാനായ കുട്ടികള്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളുകളില്‍ പ്രവേശനം നേടാനാവില്ല. അവസാന അലോട്ട്മെന്റിലും ഉള്പ്പെടാനാവാത്ത കുട്ടികള്‍ 25000 മുതല്‍ 60000 വരെ തലവരിപ്പണം നല്കി സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു.
അണ്‍എയ്ഡഡ് ഉപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പുനര്‍പ്രവേശനം തേടിപ്പോയാല്‍ കെട്ടിവച്ച പണം തിരിച്ചുകിട്ടില്ല. ഇതോടെ കുട്ടികള്‍ പ്രതിമാസ ഫീസ് നല്കി പഠിക്കാന്‍ നിര്‍ബന്ധിതരാകും.
കൃത്യസമയത്ത് പിഴവുകളില്ലാതെ പ്രവേശനം അനുവദിക്കാത്തതും സീറ്റു വര്‍ദ്ധനയില്‍ കാലതാമസം വരുത്തിയതും കാരണം ഈ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് ഉറപ്പായി. 14ന് സപ്ലിമെന്ററി അലോട്ട്മെന്റ് വരുന്നതിനു തൊട്ടുമുമ്പ് നേരത്തെ പ്രവേശനം കിട്ടിയ കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഇഷ്ട സ്കൂളുകളിലേക്കും വിഷയങ്ങളിലേക്കും മാറ്റം വാങ്ങിപ്പോകും.
ഇതോടെ സപ്ലിമെന്ററി അലോട്ട്മന്റ് പ്രഹസനമായി മാറും. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് പ്രവേശന നടപടികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികലുടെ തുടര്‍പഠനം സാധ്യമായേനെ. പ്രവേശനം കിട്ടാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും കുറയ്ക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: