തിരുവനന്തപുരം:പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ വിഷയത്തില്‍ സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ മൊഴിയെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് എസ്പി ഒാഫിസിലെത്തിയ അന്‍വര്‍ റഷീദില്‍ നിന്നും ഡിവൈഎസ്പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ട് മണിക്കൂറുകളോളം നീണ്ടു. വ്യാജപകര്‍പ്പ് പുറത്തായതുമായി ബന്ധപ്പെട്ട തെളിവുകളും പോസ്റ്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച വിവരങ്ങളും അന്‍വര്‍ റഷീദ് നല്‍കിയതായാണ് സൂചന. എന്നാല്‍, ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന് മൊഴി നല്കാന് എത്തിയിരുന്നില്ല.
കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉടനുണ്ടാവുമെന്നും പ്രധാനപ്പെട്ട ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും മൊഴി നല്‍കിയശേഷം പുറത്തുവന്ന അന്‍വര്‍ റഷീദ് പറഞ്ഞു. പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ് നല്‍കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളറിയാന്‍ മാത്രമാണ് വിളിച്ചുവരുത്തിയത്. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് അന്വേഷണ പുരോഗതിയനുസരിച്ച് മാത്രമേ പറയാന്‍ കഴിയൂ എന്നും അന്‍വര്‍ റഷീദ് പറഞ്ഞു. കഴിഞ്ഞമാസം 29നാണ് ഇതുസംബന്ധിച്ച് അന്‍വര്‍ റഷീദ് ഇ-മെയില്‍ മുഖേന പരാതി നല്‍കിയതെങ്കിലും ഇന്നലെയാണ് നേരിട്ട് ഹാജരായി മൊഴിനല്‍കിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകനായ ഗോവിന്ദ് എന്നയാളില്‍ നിന്നും മൊഴിയെടുത്തു.
അതേസമയം, കേസില്‍ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആന്റി പൈറസി സെല്‍. അന്വേഷണത്തില്‍ വ്യക്തത വരുത്തുന്നതിനായി സിനിമയുടെ മിക്സിങ് നടന്ന ചെന്നൈയിലെ സ്റ്റുഡിയോയിലും തെളിവെടുപ്പ് നടത്തും. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് മിക്സിങ് ജോലികള്‍ നടന്നത്. സംവിധായകന് പ്രയിദര്‍ശന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ നാല് സ്റ്റുഡിയോകളിലായാണ് നടന്നത്. ഇതിനാല്‍ എവിടെ നിന്നാണ് പ്രിന്റ് ചോര്ന്നതെന്നുള്ള കൃത്യമായ നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തിനു സാധച്ചിട്ടില്ല. വ്യാജപകര്‍പ്പ് പ്രചരിക്കുന്നതിനു പിന്നില്‍ സിനിമാ മേഖലയിലെ വമ്പന്മാരുടെ ഗൂഢാലോചനയും സംശയിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: