വാന്‍കൂവര്‍: വനിതാ ലോകകപ്പ് ഫുട്ബോള്‍ കിരീടം അമേരിക്കക്ക്. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഒരു ഇടവേളക്കുശേഷം അമേരിക്കന്‍ വനിതകള്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഏഴ് ഗോളുകളാണ് ഫൈനലില്‍ പിറന്നത്. വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇത്രയും ഗോളുകള്‍ പിറക്കുന്നത് ചരിത്രത്തിലാദ്യമാണ്. മത്സരം ആരംഭിച്ച് 14 മിനിറ്റ് ആയപ്പോഴേക്കും നാല് തവണയാണ് അമേരിക്കന്‍ വനിതകള്‍ ജപ്പാന് വല കുലുക്കിയത്. ഇതില്‍ മൂന്നും അമേരിക്കന്‍ ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡിന്റെ (13 മിനിറ്റിനിടെ) വകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ ഹാട്രിക്കും ഇനി കാര്‍ലി ലോയ്ഡിന്റെ പേരിലാണ്. മാത്രമല്ല ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹാട്രിക്ക് പിറക്കുന്നത്.
ലോയ്ഡിന്റെ മൂന്നാം ഗോള്‍ അത്ഭുതകരമായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി മുന്നേറിയ ലോയ്ഡ് മധ്യവരയില്‍ നിന്ന് ഉതിര്‍ത്ത ലോങ് ഷോട്ട് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ജപ്പാന് ഗോളിയെയും നിഷ്പ്രഭമാക്കി പോസ്റ്റിന്റെ സൈഡില്‍ തട്ടി വലയില്‍ കയറി. അമേരിക്കയുടെ മൂന്നാം ലോകകിരീടമാണ് ഇത്തവണത്തേത്. നേരത്തെ 1991ലെ ആദ്യ വനിതാ ലോകകപ്പിലും പിന്നീട് 1999 ലോകകപ്പിലും അവര്‍ ലോകജേതാക്കളായിരുന്നു. ഇതോടെ വനിതാ ലോകകിരീടം മൂന്ന് തവണ സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും അമേരിക്കക്ക് സ്വന്തം. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് അവര്‍ കിരീടം നഷ്ടപ്പെടുത്തിയിരുന്നു. നിശ്ചിതസമയത്ത് 2-2 സമനിലയിലായിരുന്ന ജപ്പാന് യുഎസ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 നാണ് ജപ്പാന് സ്വന്തമാക്കിയത്. ആ പരാജയത്തിനുള്ള മികച്ച പ്രതികാരം കൂടിയായി ഇത്തവണത്തേത്. ജപ്പാന് 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചും അമേരിക്ക 2-0ന് ജര്‍മ്മനിയെ പരാജയപ്പെടുത്തിയുമാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.
ഫൈനലില്‍ പന്ത് കൂടുതല്‍ കൈവശംവെച്ചത് ജപ്പാന് വനിതകളായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് അമേരിക്കന്‍ വനിതകളാണ്. കളിയിലുടനീളം 15 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ 7 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം ജപ്പാന് 10 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങുകയും രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.
കളിയുടെ മൂന്നാം മിനിറ്റില്‍ അമേരിക്ക ലീഡ് നേടി. ഒരു കോര്‍ണറിനൊടുവില്‍ കാര്‍ലി ലോയ്ഡ് പന്ത് ജപ്പാന് വലയിലേക്ക് അടിച്ചുകയറ്റി. രണ്ട് മിനിറ്റിനുശേഷം ലിയോഡ് വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഫ്രീകിക്കിനൊടുവില്‍ ബോക്സിനുള്ളില്‍ ലഭിച്ച പന്തായിരുന്നു വലയിലെത്തിച്ചത്.
പിന്നീട് 14-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. ജപ്പാന് പ്രതിരോധത്തിന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ലോറന് ചെനിയാണ് നിറയൊഴിച്ചത്. രണ്ട് മിനിറ്റിനുശേം ടൂര്‍ണമെന്റ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ ഗോള്‍ പിറന്നു. ഹാഫ്ലൈനില് നിന്ന് കാര്‍ലി ലോയ്ഡ് പായിച്ച തകര്‍പ്പന്‍ ഷോട്ടാണ് മുന്നോട്ട് കയറിനില്‍ക്കുകയായിരുന്ന ജപ്പാന് ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചത്. 27-ാം മിനിറ്റില്‍ ജപ്പാന് യൂകി ഒഗിമിയിലൂടെ ഒരു ഗോള്‍ മടക്കി. ഇതോടെ ആദ്യപകുതി 4-1ന് കലാശിച്ചു. രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് ആയപ്പോഴേക്കും ജപ്പാന് രണ്ടാം ഗോള്‍ നേടി. അമേരിക്കയുടെ ജൂലി ജോണ്സ്റ്ററാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ജപ്പാന് ഒരു ഗോള്‍ ദാനമായി നല്‍കിയത്. രണ്ട് മിനിറ്റിനുശേഷം ടോബിന് ഹീത്ത് അമേരിക്കക്കായി ലക്ഷ്യം കണ്ടതോടെ അവരുടെ ഗോള്‍പട്ടികയും പൂര്‍ത്തിയായി.
ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ഇംഗ്ലണ്ടാണ് മൂന്നാംസ്ഥാനത്ത്. അധിക സമയത്തേക്ക് നീണ്ട ലൂസേഴ്സ് ഫൈനലില്‍ 108-ാം മിനിറ്റില്‍ ഫാറ വില്യംസാണ് നിര്‍ണായകഗോള്‍ നേടിയത്. 31 വര്‍ഷത്തിനും 20 മത്സരങ്ങള്‍ക്കും ശേഷമാണ് ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുന്നത്.
ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിക്കുള്ള സ്വര്ണ്ണപന്തും ഏറ്റവും മികച്ച കളിക്കാരിക്കുള്ള രണ്ടാമത്തെ ടോപ്സ്കോറര്‍ക്കുള്ള സില്‍വര്‍ പന്തും (6 ഗോളുകള്‍) അമേരിക്കന്‍ ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡ് സ്വന്തമാക്കി. ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ ജര്‍മ്മന്‍ താരം സെലിയ സാസിച്ചും (6 ഗോള്‍) സ്വന്തമാക്കി. കാര്‍ലി ലോയ്ഡിനേക്കാള് കുറഞ്ഞ സമയമാണ് സെലിയ കൡച്ചത് എന്നതിനാലാണ് ജര്‍മ്മന്‍ താരത്തിന് ഗോള്‍ഡന്‍ ഷൂ സമ്മാനിച്ചത്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അമേരിക്കന്‍ വല കാത്ത ഹോപ് സോളോക്കാണ്. ഫ്രാന്‍സിനാണ് ഫെയര്‍ പ്ലേ ട്രോഫി. 2019-ല്‍ ഫ്രാന്‍സാണ് അടുത്ത വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: