ഡബിള്‍സ് സാനിയ-ഹിംഗ്സ് സഖ്യം ക്വാര്‍ട്ടറില്‍
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ വനിതാ താരം അമേരിക്കയുടെ സെറീന വില്ല്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ സഹോദരിയായ വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന അവസാന എട്ടിലേക്ക് കുതിച്ചത്. 6-4, 6-3 എന്ന സ്കോറിനായിരുന്നു 16-ാം സീഡായ വീനസിനെതിരെ സെറീനയുടെ വിജയം.
മറ്റൊരു മത്സരത്തില്‍ വിജയിച്ച് റഷ്യന്‍ സുന്ദരിയും നാലാം സീഡുമായ മരിയ ഷറപ്പോവയും ക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്‍ താരം സറിന ഡിയാസിനെ 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റും ആറാം സീഡുമായ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ നാലാം റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം കോകോ വാന്ഡെവേഗയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സഫറോവയെ അട്ടിമറിച്ചത്. സ്കോര്‍: 7-6 (7-1), 7-6 (7-4). മറ്റൊരു പോരാട്ടത്തില്‍ അമേരിക്കയുടെ മാഡിസണ്‍ കെയ്സ് 6-3, 4-6, 1-6 എന്ന സ്കോറിന് യോഗ്യതാ റൗണ്ട് കടന്നെത്തിയ ബലാറസിന്റെ ഓള്‍ഗ ഗൊവോര്ട്സോവയെ പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു.
വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗ്സ് സഖ്യം ക്വാര്‍ട്ടറിലെത്തി. പതിനാറാം സീഡും സ്പാനിഷ് ജോഡികളുമായ അനബല് മെഡിന-അരാന്റ സന്റോജ സഖ്യത്തെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ഹിംഗ്സ് ജോഡി കീഴടക്കിയത്. മത്സരം ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഫ്രഞ്ച് താരവും 21-ാം സീഡുമായ റിച്ചാര്‍ഡ് ഗാസ്ക്കറ്റ്, സീഡ് ചെയ്യപ്പെടാത്ത കനേഡിയന്‍ താരം വാസെക് പോസ്പിസില്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന് ബൊപ്പണ്ണ-റുമാനിയന്‍ താരം ഫ്ളോറിന് മെര്‍ഗിയ സഖ്യവുംഅവസാന എട്ടില്‍ പ്രവേശിച്ചു. നാലാം റൗണ്ടില്‍ പോളണ്ട്-ബെലാറസ് ജോഡികളായ ലൂക്കാസ് കുബോട്ട്- മാക്സ് മിര്‍നി സഖ്യത്തെ വാശിയേറിയ നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ സഖ്യം കീഴടക്കിയത്. സ്കോര്‍: 7-6 (7-4), 6-7 (5-7), 7-6 (7-5), 7-6 (10-8).
പ്രതികരിക്കാൻ ഇവിടെ എഴുതുക: