കൊച്ചി: കുട്ടിക്കടത്തിന് കൂച്ചുവിലങ്ങിടാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരം. സിബിഐ അന്വേഷണത്തെ ആദ്യാവസാനം എതിര്‍ത്ത സര്‍ക്കാരിന്റെ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി. യത്തീംഖാനകള്‍ ഉള്‍പ്പെടെയുള്ള അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെ വര്‍ഷങ്ങളായി നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ കുരുക്ക് വീഴുന്നത്.
അനാഥാലയങ്ങളില്‍ എത്ര ഇതരസംസ്ഥാന കുട്ടികളുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈമലര്‍ത്തും. കുട്ടികളെ കൊണ്ടുവരുന്നത് ശിശുക്ഷേമ സമിതിയെ അറിയിക്കണമെന്ന് നിയമമുള്ളപ്പോഴാണിത്. അനാഥാലയങ്ങളില്‍ പരിശോധന നടത്തുന്നതില്‍ നിന്നും ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. നെട്ടൂരിലെ യത്തീംഖാനയിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതിയില്‍ ശിശുക്ഷേമ സമിതിയെ സര്‍ക്കാര്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. എന്നാല്‍, അനാഥാലയങ്ങളില്‍ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടന്ന് വ്യക്തമാക്കിയ കോടതി ജനസേവ ശിശുഭവനിലെ 16 അരുണാചല്‍ കുട്ടികളെ തിരിച്ചയച്ച നടപടി അംഗീകരിച്ചു.
അനാഥാലയങ്ങളില്‍ ശിശുക്ഷേമ സമിതി ഇടപെടുന്നതില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിനും എതിര്‍പ്പാണ്. ഓര്‍ഫനേജ് നടത്തുന്നവരാണ് ബോര്‍ഡില്‍ ഭൂരിഭാഗവും. കുട്ടികളുടെ അവകാശങ്ങളേക്കാള്‍ സ്ഥാപനം നടത്തുന്നതിലാണ് ഇവര്‍ക്ക് താത്പര്യവും.
കുട്ടിക്കടത്ത് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ എതിര്‍ത്തു. വര്‍ഷത്തില്‍ അഞ്ഞൂറിലധികം കുട്ടികളെ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചത്. മനുഷ്യക്കടത്ത് തടയുന്നതിന് സിബിഐയില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ സിബിഐ അന്വേഷണം അനിവാര്യവുമാണ്. സംസ്ഥാനത്തെ 90 ശതമാനം അനാഥാലയങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളാണ് നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിലാണ് കുട്ടിക്കടത്ത് നടക്കുന്നതും. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കാരണവും ഇതു തന്നെ. ബാലനീതി നിയമത്തില്‍ നിന്നും അനാഥാലയങ്ങളെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ കുട്ടികളോട് ‘നീതി’ കാട്ടിയത്. ഈ നടപടിയും കോടതി റദ്ദാക്കി.
സര്‍ക്കാര്‍ ഗ്രാന്റും എയ്ഡഡ് സ്കൂളുകളുടെ നിലനില്‍പ്പും വിദേശ ഫണ്ടുമാണ് കുട്ടികളെ തേടിപ്പിടിച്ച് സേവിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. മതിയായ രേഖകളില്ലാതെ ഗ്രാന്റ് കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ തട്ടിപ്പിന്റെ ഭാഗമാണ്. എയ്ഡഡ് സ്കൂളുകളിലെ തസ്തികയിലൂടെ ലഭിക്കുന്ന ലക്ഷങ്ങളുടെ ഒരംശം പോലും അനാഥാലയ നടത്തിപ്പിന് വേണ്ടിവരില്ല. രാജ്യത്ത് വിദേശ ഫണ്ട് ലഭിക്കുന്നതില്‍ മുന്നിലുള്ള ആദ്യ പത്ത് ജില്ലകളില്‍ പത്തനംതിട്ട (അഞ്ച്), മലപ്പുറം (ഏഴ്), എറണാകുളം (ഒമ്പത്) എന്നിവയും ഉള്‍പ്പെടുന്നു. അനാഥാലയങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പണമൊഴുക്ക്. കടത്തിക്കൊണ്ടു വരുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഇതിന് കൃത്യമായ ഉത്തരം അനാഥാലയ നടത്തിപ്പുകാര്ക്കുമില്ല. കൊലപാതകത്തിനും കഞ്ചാവിനും പിടിയിലായി ജയിലുകളിലെത്തപ്പെട്ടവരുമുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: