ആലുവ: ആലുവയില്‍ ഹെറോയിന്‍ വേട്ട. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന രണ്ട് കിലോ ഹെറോയിനാണ് കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. പിടിച്ചെടുത്ത ഹെറോയിന്‍ അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടിയോളം രൂപ വില വരും.
സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി അബ്ദുള്‍ റഹീം (42) പിടിയിലായി. ഇന്നലെ രാത്രി 11 മണിയോടെ ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും എന്‍സിബി കൊച്ചി യൂണിറ്റ് സൂപ്രണ്ട് വേണുഗോപാലകുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഹെറോയിന്‍ വേട്ട നടന്നത്.
ദല്‍ഹിയില്‍ നിന്ന് പല ട്രെയിനുകള്‍ മാറിക്കയറിയാണ് പ്രതി ആലുവയിലെത്തിയത്. ഇവിടെ നിന്നും നെടുമ്പാശേരി വഴി വിദേശത്തേക്ക് അയയ്ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. പ്രതിയെ കാക്കനാടുള്ള എന്‍സിബി ഓഫീസില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: