ന്യൂദല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കി എയര്‍ലൈന്‍സിന്റെ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബാങ്കോക്കില്‍ നിന്ന് ഈസ്താംബുളിലേക്ക് പോയ വിമാനമാണ് ദല്‍ഹിയിലേക്ക് തിരിച്ചുവിട്ടത്. ബാങ്കോക്കിലെ വിമാനത്താവള ടോയ്ലറ്റിലെ കണ്ണാടിയില്‍ ലിപ്സ്റ്റിക് കൊണ്ടാണ് ബോംബ് ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഉടന്‍ തന്നെ എയര്‍ട്രാഫിക് കണ്ട്രോള് പൈലറ്റിന് വിവരം നല്കി.
148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അടിയന്തരമായി ഇറക്കുന്നതിന് വേണ്ടി സര്‍വസന്നാഹങ്ങളുമായി ദല്‍ഹി വിമാനത്താവള അധികതൃര്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ കമാന്‍ഡോകളും പൊലീസും ചേര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: