കൊച്ചി: മാര്‍പ്പാപ്പ പറഞ്ഞു, ഇനി പറയേണ്ടത് ക്രിസ്തീയ സഭാ നേതൃത്വങ്ങള്‍. പരി സ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ കര്‍ശനമായ നിലപാടും നിര്‍ദ്ദേശവും വ്യക്തമാക്കി ഇക്കഴിഞ്ഞ ജൂണ്‍ 18-ന് മാര്‍പ്പാപ്പ ചാക്രിക ലേഖനം പുറപ്പെടുവിച്ചു. അതു പ്രകാരം, ഭാരത സര്‍ക്കാരിന്റെ പരിസ്ഥിരി സംരക്ഷണ പദ്ധതിയ്ക്കുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടല്ല, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ തന്നെ അംഗീകരിക്കാന്‍ ക്രിസ്തീയ സഭകള്‍ തയ്യാറാകേണ്ടിവരും. എന്നാല്‍ പോപ്പിനെ എതിര്‍ക്കുമോ ഗാഡ്ഗിലിനെ എതിര്‍ക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ട കാര്യം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഗോള താപനം, കാലാവസ്ഥാ വ്യതയിയാനം, പരിസ്ഥിതി മലനീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഗാഢമായി ചിന്തിച്ചിറക്കിയ 200 പേജ് രേഖയില്‍ അതി സൂക്ഷ്മമായി കാര്യങ്ങള്‍ വിശദീകരിക്കുന്നു. കത്തോലിക്ക ക്രിസ്ത്യാനികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സാധാരണ പോപ്പിന്റെ ഉദ്ബോധനങ്ങളെന്നിരിക്കിലും ഈ ആഹ്വാനം മാനവരാശിക്കു മുഴുവന്‍ വേണ്ടിയാണെന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. എന്നാല്‍, ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കര്‍ക്ക് പോപ്പിന്റെ നിലപാടിനോട് യോജിപ്പോ വിയോജിപ്പോ എന്നത് നിര്‍ണ്ണായകമാണ്.
കത്തോലിക്കാ സഭയും അംഗങ്ങളും മാര്പ്പാപ്പയ്ക്കൊപ്പമാണെങ്കില് അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ, പശ്ചിമ ഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ, അല്ലെങ്കില്‍ കസ്തൂരി രംഗന് റിപ്പോര്ട്ടിനെയെങ്കിലും നടപ്പാക്കാന്‍ അനുകൂലിക്കണം. അല്ലെങ്കില്‍ പോപ്പിനെ തിരുത്തിക്കൊണ്ട് കേരള കത്തേലിക്കരുടെ ഭാഗത്തുനിന്ന് മറ്റൊരു ‘കൂനന്‍കുരിശു സമരം’ നടത്തേണ്ടിവരും.
ആഗോള താപനത്തിന്റെയും കാലവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ ചിന്ത. എട്ടു സുപ്രധാന കാര്യങ്ങള്‍ പോപ്പ് വിശദീകരിച്ച് വിശകലനം ചെയ്യുന്നു.
അദ്ദേഹം പറയുന്ന മുഖ്യ സന്ദേശത്തിന്റെ ചുരുക്കം ഇതാണ്- ”ജീവിത രീതി മാറ്റുക, ഉല്‍പ്പാദന- ഉപഭോഗ രീതികള്‍ മാറ്റുക. ഇക്കാര്യത്തില്‍ ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുകയും അതിനു പ്രവര്‍ത്തിക്കുകയും ചെയ്യുക.” ലൗഡാറ്റോ സി (ഉച്ചത്തില്‍ വാഴ്ത്തുക) എന്നു പേരിട്ട 200 പേജ് രേഖയിലെ ഉപദേശങ്ങള്‍ നടപ്പാക്കാന്‍ കത്തോലിക്ക സഭ തയ്യാറായാല്‍ ലോക ജീവിതക്രമത്തില്പോലും വമ്പിച്ച മാറ്റങ്ങള്‍ക്കു കാരണമാകുന്നതാണ്. എന്നാല്‍, കൃഷി, മത്സ്യബന്ധനം, വനസംരക്ഷണം തുടങ്ങിയ മേഖലകളുടെ രക്ഷയ്ക്കു പോലും കടുത്ത നിയന്ത്രണ നടപടികള്‍ വേണമെന്നവശ്യപ്പെടുന്ന പോപ്പിനെ കേരളത്തിലെ കത്തോലിക്കര്‍ക്ക് എങ്ങനെ അംഗീകരിക്കാനാവുമെന്നത് കാത്തിരുന്നറിയണം.
പശ്ചിമ ഘട്ട സംരക്ഷണത്തിന് ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്‍, പരമ്പരാഗത കൃഷി സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള വ്യവസ്ഥകള്‍ ഉണ്ടായിട്ടുകൂടി എതിര്‍ക്കുകയും സമരം നടത്തുകയും ചെയ്തവരാണ് കത്തോലിക്കാ സഭ. താമരശ്ശേരിയിലും മറ്റു മലയോര പ്രദേശങ്ങളിലും തിരുവസ്ത്രം ധരിച്ചിറങ്ങിയ സഭാ നേതാക്കള്‍തന്നെ നേതൃത്വം കൊടുത്ത് തീവെയ്പ്പും തച്ചുതകര്ക്കലുമായി നടത്തിയ അക്രമ സമരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
എന്നാല്‍, മാര്‍പ്പാപ്പ പറയുന്നതിങ്ങനെയാണ്, ആഗോള പരിസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുന്ന കാര്‍ബണ്‍ വികിരണം തടയുന്ന, വലിയ മലിനീകരണം നടത്താത്ത, പാരമ്പര്യ ഊര്‍ജ്ജ നയപരിപാടികളാണ് നമുക്കാവശ്യം. കാര്‍ഷിക മേഖലയെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടു തകര്‍ക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സഭാ നേതാക്കള്‍ വാദിക്കുമ്പോള്‍ മാര്‍പ്പാപ്പ പറയുന്നതിങ്ങനെ: ”മറ്റു ജീവിത മാര്‍ഗ്ഗങ്ങളില്ലാത്ത പാവപ്പെട്ട കര്‍ഷകരേയും മീന്‍പിടുത്തക്കാരെയും വനസമ്പത്തിനെ ആശ്രയിക്കുന്നവരേയുമാണ് ആഗോള താപനം ഏറെ പ്രതികൂലമായി ബാധിക്കുന്നത്.
അവര്‍ക്കു വേറേ ജീവിതമാര്ഗ്ഗമില്ലാത്തതിനാല് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പരമാവധി ത്യാഗവും പ്രവര്‍ത്തനവും ലോക ജനത നടത്തണം.
യഥാര്‍ത്ഥ പാരിസ്ഥിതിക സമീപനം സാമൂഹ്യ കാഴ്ചപ്പാടോടെയുള്ളതായിരിക്കണം. അതുകൊണ്ടുതന്നെ അത് ഭൂമിയുടെ കരച്ചിലും പാവങ്ങളുടെ കണ്ണീരും മനസിലാക്കിക്കൊണ്ടാകണം.” ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോടു വിയോജിച്ചാലും അതിന്മേലുള്ള കസ്തൂരി രംഗന് ശുപാര്‍ശകളെ കണ്ണടച്ചനുകൂലിക്കാന് കത്തോലിക്കര്‍ക്കു വഴികാട്ടിയാകുന്ന മാര്‍പ്പാപ്പയുടെ ഈ ആഹ്വാനം പക്ഷേ ഒരു മാസമായിട്ടും കേരള സഭകള്‍ കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല.
മര്‍പ്പാപ്പ പറയുന്ന വാക്കുകള്‍ ഒരുപക്ഷേ ക്രിസ്തീയ സഭകള്‍ പിന്തുടര്ന്നു വരുന്ന നയനിലപാടുകള്‍ക്കു കടക വിരുദ്ധം കൂടിയാണെന്നതാണ് ശ്രദ്ധേയം. പോപ് ഫ്രാന്‍സിസ് പറയുന്നു,” നാം ദൈവമല്ല. നമുക്കുമുമ്പേ ഭുമി ഉണ്ടായിരുന്നു, അതു നമുക്കു നല്‍കിയതാണ്. യുഹൂദ ക്രിസ്ത്യാനികള്‍ (വത്തിക്കാന്‍ ഏറെ എതിര്‍ക്കുന്ന അമേരിക്കന്‍ ക്രിസ്തീയത) ചിന്തിക്കുന്നതുപോലെ, ഉല്‍പ്പത്തിപുസ്തകം പറയുന്നതു പ്രകാരം മനുഷ്യന് ഭൂമിക്കുമേല്‍ ആധിപത്യമൊന്നുമില്ല. ആ ചിന്തായണ് പ്രകൃതിയെ നശിപ്പിക്കുന്നത്. ഇത് ബൈബിളിന്റെ ശരിയായ വ്യാഖ്യാനമല്ല.”
ബൈബിളിലെ ശരിയുദ്ധരിച്ച് മാര്‍പ്പാപ്പ നിലിപാടു പറയുമ്പോള്‍ ഭാരതത്തിലെ കത്തോലിക്കര്‍ക്ക് പ്രകൃതി സംരക്ഷണത്തില്‍ ഇന്നത്തെ നിലപാടില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്, അല്ലെങ്കില്‍ മാര്‍പ്പാപ്പയോടു വിയോജിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: