കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍ നിന്നും മതിയായ രേഖകളില്ലാതെ കേരളത്തിലെ അനാഥാലയങ്ങളിലെത്തിച്ച കുട്ടികളെ തിരിച്ചയക്കുന്നത് സര്‍ക്കാര്‍ ചിലവില്‍. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ ശിശുഭവനിലെ 16 കുട്ടികളെ സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് പ്രത്യേക ദൗത്യസംഘത്തോടൊപ്പം ശിശുക്ഷേമ സമിതി തിരിച്ചയച്ചിരുന്നു. ഇതിന് 60,000ത്തിലധികം രൂപയാണ് ജില്ലാ ഭരണകൂടത്തിന് ചിലവ് വരുന്നത്. നടപടികള്‍ വൈകുമെന്നതിനാലാണ് കുട്ടികളെ തിരിച്ചയക്കുന്നത് അനാഥാലയ നടത്തിപ്പുകാരെ ഏല്‍പ്പിക്കാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ കുട്ടികളെ കൊണ്ടുവന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അനാഥാലയത്തില്‍ നിന്നും തുക ഈടാക്കാമെന്നിരിക്കെ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
നെട്ടൂരിലെ യത്തീംഖാനയിലെത്തിച്ച 29 ഇതര സംസ്ഥാന കുട്ടികളെ തിരിച്ചയക്കാനും ശിശുക്ഷേമസമിതി നടപടി തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവരെ കൊണ്ടുവന്നതെന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്നാഴ്ചയോളം വേണ്ടി വരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന് വന്‍തുകയും ചെലവാകും. യത്തീംഖാനക്ക് ഇത് സംബന്ധിച്ച് അടുത്ത ദിവസം തന്നെ നോട്ടീസ് നല്‍കും. കുട്ടികളുടെ സ്വദേശത്തെ ജില്ലാ കലക്ടറുമായും സാമൂഹ്യക്ഷേമസമിതി ഓഫീസറുമായും ബന്ധപ്പെട്ട് വരികയാണെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ പി. പദ്മജ പറഞ്ഞു.
എറണാകുളത്തെ മറ്റൊരു ക്രൈസ്തവ സ്ഥാപനത്തിലെ അരുണാചലില്‍ നിന്നുള്ള ഏഴ് കുട്ടികളെ തിരിച്ചയക്കാന്‍ ശിശുക്ഷേമസമിതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അനാഥാലയങ്ങളില്‍ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതരസംസ്ഥാന കുട്ടികളെ കണ്ടെത്തി തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: